Quantcast

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ

നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടത്

MediaOne Logo

Web Desk

  • Published:

    21 Sep 2018 6:16 PM GMT

ഏഷ്യ കപ്പ്: ബംഗ്ലാദേശിനെ മുട്ടുകുത്തിച്ച് ഇന്ത്യ
X

ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. നായകന്‍ രോഹിത് ശര്‍മ്മയുടെ അര്‍ദ്ദ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയം കണ്ടത്. രോഹിത് 83 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് ഇന്ത്യ 36.2 ഓവറില്‍ മറികടക്കുകയായിരുന്നു.

രോഹിതിന് മികച്ച പിന്തുണയാണ് ഇന്ത്യന്‍ ബാറ്റിങ് നിര നല്‍കിയത്. 40 റണ്‍സെടുത്ത് ശിഖര്‍ ധവാനും 13 റണ്‍സെടുത്ത് റായിഡുവും 33 റണ്‍സെടുത്ത് എം.എസ് ധോണിയും മടങ്ങി. റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക് ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ, ബംഗ്ലാദേശിനെ 49.1 ഓവറില്‍ 173 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ഔള്‍ഔട്ടാക്കിയിരുന്നു. മൂന്ന് വീതം വിക്കറ്റെടുത്ത ബുംറയും ഭുവനേശ്വര്‍ കുമാറും നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

ടോസ് നേടി ഫീല്‍ഡിംങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ഒരുഘട്ടത്തില്‍ അഞ്ച് വിക്കറ്റിന് 65 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്ന ബംഗ്ലാദേശിനെ ടെസ്റ്റ് കളിച്ച് മുഹമ്മദുള്ളയും മൊസാദെക്ക് ഹൊസൈനുമാണ് ജീവന്‍ നിലനിര്‍ത്തിയത്. 51 പന്തില്‍ മുഹമ്മദുള്ള 25 റണ്‍സ് നേടിയപ്പോള്‍ 43 പന്തുകളില്‍ നിന്നാണ് ഹൊസൈന്‍ 12 റണ്‍സടിച്ചത്.

മുഹമ്മദുള്ളയെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഹൊസൈനെ ജഡേജ ധോണിയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 101ലെത്തിയപ്പോഴാണ് ഇരുവരും മടങ്ങിയത്. ഇതോടെ ബംഗ്ലാദേശ് വീണ്ടും അതിസമ്മര്‍ദ്ദത്തിലായി. എന്നാല്‍ പിന്നീടു വന്ന ക്യാപ്റ്റന്‍ മൊര്‍ത്താസയും(26) മെഹ്ദി ഹസന്‍ മിറാസും(42) ചേര്‍ന്ന് 66 വിലപ്പെട്ട റണ്‍സുകള്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം വരവില്‍ 46.3 ഓവറില്‍ മൊര്‍ത്താസയെ ബുംറയുടെ കൈകളിലെത്തിച്ച് ഭുവനേശ്വര്‍ കുമാര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. വൈകാതെ മിറാസിനേയും മുഷ്ഫിക്കുര്‍ റഹ്മാനേയും ധവാന്റെ കൈകളിലെത്തിച്ച് ബുംറ ബംഗ്ലാദേശ് ഇന്നിംങ്‌സിന് തിരശ്ശീലയിട്ടു. വെറും 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയാണ് രവീന്ദ്ര ജഡേജ തിരിച്ചുവരവ് ഏകദിനം ഗംഭീരമാക്കിയത്.

TAGS :

Next Story