പെര്‍ത്ത് ടെസ്റ്റ്; ഭേദപ്പെട്ട നിലയില്‍ ആസ്ത്രേലിയ
ഇന്ത്യക്കായി ഇഷാന്ത് ശര്‍മയും ഹനുമാ വിഹാരിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ബൂംറയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം നേടി
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആസ്‌ത്രേലിയ ഭേദപ്പെട്ട നിലയില്‍. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ആസ്‌ത്രേലിയ ആറു വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് റണ്‍സെടുത്തു. 16 റണ്‍സുമായി ക്യാപ്റ്റന്‍ ടിം പെയ്‌നും 11 റണ്‍സുമായി പാറ്റ് കുമ്മിന്‍സുമാണ് ക്രീസില്‍. ഇന്ത്യക്കായി ഇഷാന്ത് ശര്‍മയും ഹനുമാ വിഹാരിയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയപ്പോള്‍, ബൂംറയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം നേടി.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസും (70) ആരോണ്‍ ഫിഞ്ചും (50) മികച്ച തുടക്കമാണ് ആസ്‌ത്രേലിയക്ക് നല്കിയത്. സെഞ്ച്വറി കൂട്ടുകെട്ടുമായി മുന്നേറവേ, ഫിഞ്ചിനെ ബൂംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 58 റണ്‍സെടുത്ത ട്രാവിസ് ഹെഡിനെ ഷമിയുടെ കൈകളിലെത്തിച്ച് മടക്കിയ ഇഷാന്ത്, ഏഴു റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപിനേയും പുറത്താക്കി. മനോഹരമായ ക്യാച്ചിലൂടെ വിരാട് കോഹ്‍ലിയാണ് ഹാന്‍ഡ്സ്കോംപിനെ പുറത്താക്കിയത്.
നേരത്തെ, ടോസ് നേടിയ ആസ്ത്രേലിയ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരിക്കേറ്റ രോഹിത് ശര്‍മയും ആര്‍. അശ്വിനും ആദ്യം ടെസ്റ്റ് കളിച്ചിരുന്നില്ല. പകരം ഹനുമ വിഹാരിയും ഉമേഷ് യാദവുമാണ് ടീമിലെത്തിയിരിക്കുന്നത്. പേസിനെ തുണക്കുന്ന പെര്‍ത്തില്‍ നാലു പേസ് ബൗളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.
Adjust Story Font
16