Quantcast

ബാറ്റിങ്ങിൽ ഞെട്ടിച്ച് നേപ്പാൾ; സൂപ്പര്‍ 4 ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം

ലോക ക്രിക്കറ്റിലെ കരുത്തന്മാരായ ഇന്ത്യയ്‍ക്കെതിരെ 230 റൺസ് ആണു താരതമ്യേന ദുർബലരായ നേപ്പാൾ അടിച്ചെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-09-04 14:39:09.0

Published:

4 Sep 2023 2:36 PM GMT

Asia Cup 2023, India vs Nepal LIVE updates, Asia Cup, India vs Nepal
X

സോമാല്‍ കാംപിയുടെ ബാറ്റിങ് പ്രകടനത്തില്‍നിന്ന്

കാൻഡി: ക്രിക്കറ്റിലെ കുഞ്ഞൻ ടീമെന്ന മുൻവിധിയിൽ നേപ്പാളിനോട് പോരിനിറങ്ങിയ ഇന്ത്യയ്ക്കു പിഴച്ചെന്നു തന്നെ പറയാം. ഫീൽഡിലെ മോശം പ്രകടനത്തിനൊപ്പം നേപ്പാൾ ബാറ്റർമാരുടെ പോരാട്ടവീര്യവും ഇന്ന് ടീം ഇന്ത്യയെ ശരിക്കും കുഴക്കി. ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ അയൽക്കാരെ രണ്ടക്കത്തിൽ ചുരുട്ടിക്കെട്ടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യയ്ക്കുമുന്നിൽ 231 എന്ന പൊരുതിനോക്കാവുന്ന വിജയലക്ഷ്യമാണ് നേപ്പാൾ ഉയർത്തിയത്. ഇന്നു തോറ്റാൽ സൂപ്പർ ഫോറിൽ കടക്കാനാകാതെ നാണക്കേടുമായി ഇന്ത്യയ്ക്കു നാട്ടിലേക്കു മടങ്ങാം.

49-ാം ഓവർ വരെ ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെ പിടിച്ചുനിൽക്കാനായതു തന്നെ നേപ്പാളിന് അഭിമാനിക്കാനുള്ള കാര്യമാണ്. മികച്ച സ്‌ട്രോക്ക് പ്ലേയുമായി കളംനിറഞ്ഞുകളിച്ച ഓപണർമാരായ ആസിഫ് ശൈഖ്(58), കുശാൽ ബുർട്ടേൽ(38), ഓൾറൗണ്ടർ സോംപാൽ കാമി(48) എന്നിവരാണ് നേപ്പാളിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിച്ചത്. ഇന്ത്യൻ ബൗളർമാരിൽ മൂന്നു വീതം വിക്കറ്റുമായി രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജും തിളങ്ങി.

പാകിസ്താനെതിരായ ആദ്യമത്സരം മഴയിൽ ഉപേക്ഷിച്ച ശേഷമാണ് നിർണായക മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുമ്പോൾ നേപ്പാളിനെ അതിവേഗം എറിഞ്ഞിടാമെന്നായിരിക്കും സ്വപ്നം കണ്ടിരിക്കുക. എന്നാൽ, ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു ഓപണർമാരുടെ പ്രകടനം. ആദ്യ ഓവറുകളിൽ അനായാസ ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നിലത്തിട്ടതിന്റെ ഭാഗ്യം തുണച്ചെങ്കിലും അപ്രതീക്ഷിതമായ പോരാട്ടവീര്യമാണ് നേപ്പാളീസ് ഓപണർമാരായ കുശാൽ ബുർടേലും ആസിഫ് ശൈഖും ചേർന്നു പുറത്തെടുത്തത്.

വെടിക്കെട്ട് ബാറ്റിങ്ങിൽ അർധസെഞ്ച്വറിയിലേക്കു കുതിച്ച കുശാലിനെ വീഴ്ത്തി ഷർദുൽ താക്കൂർ ആണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള ആദ്യ അവസരമൊരുക്കിയത്. 25 പന്തിൽ 38 റൺസെടുത്താണ് താരം പുറത്തായത്. മൂന്ന് സിക്സറും രണ്ട് ഫോറും ഇന്നിങ്സിനു മിഴിവേകി. തുടർന്നെത്തിയ രവീന്ദ്ര ജഡേജ തുടർച്ചയായ ഓവറുകളിൽ നേപ്പാളിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതെങ്കിലും മറുവശത്ത് ആസിഫ് ശൈഖ് നിലയുറപ്പിച്ചു കളിച്ചു. ബീം ഷർക്കിയെ(ഏഴ്) ബൗൾഡാക്കിയപ്പോൾ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡേലിനെ(അഞ്ച്) ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കൈയിലെത്തിച്ചു ജഡേജ. കുശാൽ മല്ലയെ(രണ്ട്) മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ചും നേപ്പാളിന്റെ പോരാട്ടവീര്യം തകർത്തു ജഡേജ.

ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട ആസിഫ് ശൈഖിനെ പുറത്താക്കി മുഹമ്മദ് സിറാജും ഏഷ്യാ കപ്പിൽ അക്കൗണ്ട് തുറന്നു. കോഹ്ലിയുടെ കിടിലൻ ക്യാച്ചിലൂടെ പുറത്താകുമ്പോൾ 97 പന്ത് നേരിട്ട് എട്ട് ഫോർ സഹിതം 58 റൺസെടുത്തിരുന്നു താരം. ആറാം വിക്കറ്റിൽ ഗുൽഷൻ ഝാ ദിപേന്ദ്ര സിങ്ങുമായി ചേർന്ന് വീണ്ടും ഇന്ത്യയ്ക്കു തലവേദന സൃഷ്ടിച്ചെങ്കിലും ആ പോരാട്ടവും അധികം നീണ്ടുനിന്നില്ല. 35 പന്തിൽ 23 റൺസെടുത്ത ഗുൽഷനെ സിറാജ് വിക്കറ്റ് കീപ്പർ ഇഷൻ കിഷന്റെ കൈയിലെത്തിച്ചു.

മഴ ഇടവേളയ്ക്കുശേഷം 28 റൺസുമായി ദിപേന്ദ്ര സിങ് അതിവേഗം മടങ്ങിയെങ്കിലും മറുവശത്ത് ഇളകാതെ നിലയുറപ്പിച്ച് സോംപാൽ കാമി ടീം സ്‌കോർ 200 കടത്തി. അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി സ്‌കോർവേഗം കൂട്ടുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്കു തലവേദനയായി ദിപേന്ദ്ര. എന്നാൽ, അവസാന സ്‌പെല്ലിനെത്തിയ മുഹമ്മദ് ഷമി വലിയൊരു അപകടം ഒഴിവാക്കി. അർധസെഞ്ച്വറിക്കു രണ്ടു റൺസകലെ സോംപാലിനെ ഷമി കിഷന്റെ കൈയിലെത്തിച്ചു. 56 പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 48 റൺസെടുത്താണ് പോരാട്ടം അവസാനിപ്പിച്ച് താരം മടങ്ങിയത്. ഒട്ടും വൈകാതെ നേപ്പാളിന്റെ പോരാട്ടം 230ൽ അവസാനിക്കുകയും ചെയ്തു.

Summary: Asia Cup: India vs Nepal LIVE updates

TAGS :

Next Story