Quantcast

ചെപ്പോക്കിൽ ക്ലാസിക് ചെന്നൈ; മുംബൈയ്‍ക്കെതിരെ ആധികാരികജയം

പ്ലേഓഫ് സാധ്യതകൾ ഉറപ്പാക്കാന്‍ ഇരുടീമിനും ഒരുപോലെ ജയം അനിവാര്യമായ മത്സരത്തിലാണ് ചെന്നൈ മുംബൈയെ നിഷ്പ്രഭമാക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-05-06 16:03:35.0

Published:

6 May 2023 1:56 PM GMT

CSK beat MI by 6 wickets, IPL 2023, CSK vs MI
X

ചെന്നൈ: ആതിഥേയ പേസർമാർ നിറഞ്ഞാടിയ 'എൽക്ലാസിക്കോ' പോരാട്ടത്തിൽ ചെന്നൈയ്‍ക്ക് ആറു വിക്കറ്റിന്റെ ആധികാരികജയം. പ്ലേഓഫ് സാധ്യതകൾ ഉറപ്പാക്കാന്‍ ഇരുടീമിനും ഒരുപോലെ ജയം അനിവാര്യമായ മത്സരത്തിലാണ് ചെന്നൈ സന്ദർശകരെ നിഷ്പ്രഭമാക്കിയത്. മുംബൈയെ 139 റൺസിലൊതുക്കിയ ചെന്നൈ 14 പന്ത് ബാക്കിനിൽക്കെയാണ് ലക്ഷ്യംകണ്ടത്.

മുംബൈ നിരയിൽ മുൻനിര ബാറ്റർമാരെല്ലാം ഉത്തരവാദിത്തം മറന്ന് ഒന്നൊന്നായി കൂടാരം കയറിയപ്പോൾ അർധസെഞ്ച്വറിയുമായി യുവതാരം നേഹാൽ വധേര(64)യാണ് സന്ദർശകരെ രക്ഷിച്ചത്. പവർപ്ലേയിൽ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് മുംബൈ മുൻനിരയെ തകർത്തപ്പോൾ, മധ്യനിരയെ കരകയറാൻ അനുവദിക്കാതെ 'ജൂനിയർ മലിംഗ' മതീഷാ പതിരാന നിർണായകമായ മൂന്ന് വിക്കറ്റുകളും കൊയ്തു.

പവർപ്ലേയിൽ വെടിക്കെട്ട്, പിന്നെ മെല്ലെപ്പോക്ക്

മുംബൈയെ താരതമ്യേനെ ചെറിയ സ്‌കോറിലേക്ക് ബൗളർമാർ ചുരുട്ടിക്കെട്ടിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ഓപണർമാർ പവർപ്ലേ തകർത്തടിച്ച് ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ടീം ടോപ്‌സ്‌കോറർ ഡേവൻ കോൺവേയെ സാക്ഷിനിർത്തി ഋതുരാജ് ഗെയ്ക്ക്‌വാദ് ആയിരുന്നു ആക്രമണം ഏറ്റെടുത്തത്. മുംബൈ ബൗളർമാരെ തലങ്ങും വിലങ്ങും അതിർത്തിയിലേക്ക് പായിച്ച് ഗെയ്ക്ക്‌വാദ് അതിവേഗത്തിൽ ലക്ഷ്യം മറികടക്കാനുള്ള വ്യഗ്രതയിലായിരുന്നു.

എന്നാൽ, അഞ്ചാം ഓവറിൽ വെറ്ററൻ സ്പിന്നർ പിയൂഷ് ചൗളയെ കൊണ്ടുവന്ന് രോഹിത് നടത്തിയ നീക്കം കിറുകൃത്യം ഫലിച്ചു. ചൗളയുടെ ആദ്യ പന്തിൽ തന്നെ കൂറ്റനടിക്കു ശ്രമിച്ച് വിക്കറ്റ് കീപ്പർ ഇഷൻ കിഷന് ക്യാച്ച് നൽകി ഗെയ്ക്ക്‌വാദ് മടങ്ങി. 16 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറും സഹിതം 30 റൺസെടുത്താണ് താരം പുറത്തായത്. മൂന്നാമനായെത്തിയ അജിങ്ക്യ രഹാനെ സ്‌കോർവേഗം കുറയാതെ നോക്കിയെങ്കിലും വീണ്ടും ചൗള കുരുക്കായി. 17 പന്തിൽ 21 റൺസെടുത്ത് വിക്കറ്റിനു മുന്നിൽ കുരുങ്ങി രഹാനെ കൂടാരം കയറി.

നാലാം നമ്പറിൽ ഇംപാക്ട് പ്ലേയറായി ഇറങ്ങിയ അംബാട്ടി റായുഡു ഒരിക്കൽകൂടി അമ്പേ പരാജയമായി. അനായാസം വിജയം നേടാവുന്ന ഘട്ടത്തിൽ ടീം ഇന്നിങ്‌സിനെ പ്രതിരോധത്തിലാക്കിയ ശേഷം വെറും 12 റൺസെടുത്ത് പാർട്‌ടൈം സ്പിന്നർ ട്രിസ്റ്റൻ സ്റ്റബ്‌സിനു ക്യാച്ച് നൽകിയാണ് റായിഡു പുറത്തായത്.

ടോപ്‌സ്‌കോററായെങ്കിലും മെല്ലെപ്പോക്ക് ഇന്നിങ്‌സ് കാഴ്ചവച്ച കോൺവേ ആകാശ് മധ്‌വാളിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. 42 പന്ത് നേരിട്ട് വെറും നാല് ബൗണ്ടറിയുമായി 44 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. സ്പിന്നർമാരെ സിക്‌സർ പറത്തി ശിവം ദുബെ(18 പന്തിൽ മൂന്ന് സിക്‌സർ സഹിതം 26)യാണ് ഒടുവിൽ ടീം വിജയം ഉറപ്പാക്കിയത്.

തീതുപ്പി ചെന്നൈ പേസ്; 'ഡക്ക്' ശാപമൊഴിയാതെ രോഹിത്

സ്വന്തം തട്ടകത്തിൽ ടോസ് ലഭിച്ച ചെന്നൈ നായകൻ എം.എസ് ധോണി മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ധോണിയുടെ തീരുമാനം അക്ഷരംപ്രതി ശരിവയ്ക്കുകയായിരുന്നു ചെന്നൈ പേസർമാർ. പവർപ്ലേയിൽ തന്നെ കാമറോൺ ഗ്രീൻ, ഇഷൻ കിഷൻ, രോഹിത് ശർമ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാരെ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് കൂടാരം കയറ്റുകയായിരുന്നു. തുടർച്ചയായി രണ്ടാം മത്സരത്തിലും സംപൂജ്യനായി രോഹിത് ശർമ ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ 'ഡക്ക്' റെക്കോർഡ് എന്ന നാണക്കേട് സ്വന്തം പേരിൽ കുറിച്ച മത്സരം കൂടിയായി ഇത്.

പതിവിൽനിന്ന് മാറി മൂന്നാമനായാണ് രോഹിത് ഇന്ന് ഇറങ്ങിയത്. ഗ്രീനിനെയാണ് പകരം ഓപണിങ്ങിനയയ്ച്ചത്. പവർപ്ലേയിൽ പരമാവധി റൺസ് വാരിക്കൂട്ടുക എന്ന ലക്ഷ്യത്തോടെ ഫോമിലുള്ള ബാറ്ററെ ഓപണിങ്ങിനയച്ച തന്ത്രം പക്ഷെ പാളി. നാല് പന്ത് നേരിട്ട് വെറും ആറു റൺസുമായി ദേശ്പാണ്ഡെയുടെ പന്തിൽ ബൗൾഡായാണ് ഗ്രീൻ മടങ്ങിയത്.

തൊട്ടടുത്ത ഓവറിൽ ദീപക് ചഹാറിനെ വമ്പനടിക്ക് ശ്രമിച്ച് ഇഷനും മടങ്ങി. മഹേഷ് തീക്ഷണയ്ക്ക് ക്യാച്ച് നൽകി തിരിച്ചുനടക്കുമ്പോൾ ഒൻപത് പന്തിൽ ഏഴു റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. മൂന്നാമനായി ഇറങ്ങിയ രോഹിതിന് 'ഡക്ക് ശാപ'ത്തിൽനിന്നു തന്നെ രക്ഷപ്പെടാനായില്ല. ചെന്നൈയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ തപ്പിത്തടഞ്ഞ് രോഹിതും വീണു. ചഹാറിന്റെ പന്തിൽ അലസമായ സ്‌കൂപ്പിനു ശ്രമിച്ചാണ് രവീന്ദ്ര ജഡേജ പിടിച്ച് രോഹിത് പുറത്തായത്.

നാലാം വിക്കറ്റിൽ സൂര്യകുമാർ യാദവുമായി ചേർന്ന് വധേരയാണ് പിന്നീടങ്ങോട്ട് ടീമിനെ വൻനാണക്കേടിൽനിന്ന് കരകയറ്റിയത്. ഇരുവരും ചേർന്ന് സ്‌കോർബോർഡിൽ 55 റൺസ് കൂട്ടിച്ചേർത്തതിനു പിന്നാലെ ഒരിക്കൽകൂടി രവീന്ദ്ര ജഡേജയുടെ മുൻപിൽ നിസ്സഹായനായി സൂര്യ കൂടാരം കയറി. 22 പന്തിൽ 26 റൺസുമായായിരുന്നു താരത്തിന്റെ മടക്കം. ഇതിനിടെ വധേര ഐ.പി.എൽ കരിയറിലെ ആദ്യ അർധസെഞ്ച്വറിയും സ്വന്തം പേരിലാക്കി.

സൂര്യ പോയതിനു പിന്നാലെ അഞ്ചാം വിക്കറ്റിൽ ട്രിസ്റ്റൻ സ്റ്റബ്സുമായി കൂട്ടുചേർന്ന് ഇന്നിങ്സ് പടുത്തുയർത്താൻ ശ്രമിച്ചെങ്കിലും 'ജൂനിയർ മലിംഗ' മതീഷാ പതിരാനയുടെ 145 കി.മീറ്റർ യോർക്കറിൽ മറുപടിയില്ലാതെ വധേര കീഴടങ്ങി. 51 പന്തിൽ ഒരു സിക്സും എട്ട് ഫോറും സഹിതം 64 റൺസെടുത്താണ് താരം ബൗൾഡായി മടങ്ങിയത്. മുംബൈ ഇന്നിങ്സിലെ ഏക സിക്സും വധേരയുടേതായിരുന്നു. സ്റ്റബ്സ് 21 പന്തിൽ 21 റൺസെടുത്തതൊഴിച്ചാൽ മുംബൈ വാലറ്റത്തെയും ചെന്നൈ ബൗളർമാർ എറിഞ്ഞിട്ടു.

ചഹാറും ദേശ്പാണ്ഡെയും പവർപ്ലേയിൽ നൽകിയ മികച്ച തുടക്കം മുതലെടുത്ത് മധ്യഓവറുകളിലും ഡെത്ത് ഓവറിലും ഗംഭീരമായി പൂർത്തിയാക്കിയ പതിരാന തന്നെയാണ് ചെന്നൈ ബൗളർമാരിൽ ഏറ്റവും നന്നായി തിളങ്ങിയത്. നാല് ഓവറിൽ വെറും 15 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ചഹാറിനും ദേശ്പാണ്ഡെയ്ക്കും രണ്ടു വിക്കറ്റും ജഡേജയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

Summary: CSK vs MI match highlights, IPL 2023: Matheesha Pathirana and Devon Conway shine as CSK beat MI by 6 wickets in crucial 'El Clasico' math

TAGS :

Next Story