Quantcast

12 വർഷത്തിനുശേഷം ഉനദ്‍കട്ടിന്‍റെ തിരിച്ചുവരവ്; മിർപൂർ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച

2010ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ഉനദ്‍കട്ട് കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് ഇന്ന് കളിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-12-22 09:43:13.0

Published:

22 Dec 2022 9:35 AM GMT

12 വർഷത്തിനുശേഷം ഉനദ്‍കട്ടിന്‍റെ തിരിച്ചുവരവ്; മിർപൂർ ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച
X

ധാക്ക: മിർപൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയുടെ നിയന്ത്രണത്തിൽ. ഇടവേളകളിൽ ബംഗ്ലാ കൂട്ടുകെട്ടുകൾ പൊളിച്ച് ഇന്ത്യൻ ബൗളർമാർ നായകൻ കെ.എൽ രാഹുൽ ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. 12 വർഷത്തിനുശേഷം അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ജയദേവ് ഉനദ്കട്ട് രണ്ടു വിക്കറ്റുമായി തിളങ്ങി. ആദ്യദിനം അവസാനത്തോടടുക്കുമ്പോൾ ബംഗ്ലാദേശ് ആറിന് 219 എന്ന നിലയിലാണ്.

നേരത്തെ ടോസ് നേടിയ ബംഗ്ലാ നായകൻ ഷക്കീബുൽ ഹസൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുംവിധം ഓപണർമാരായ നജ്മുൽ ഹുസൈൻ ശാന്തോയും സാക്കിർ ഹസനും കരുതലോടെയാണ് തുടങ്ങിയത്. ഇന്ത്യൻ ബൗളർമാർക്ക് ഒരുഘട്ടത്തിലും അവസരം നൽകാതെ മുന്നോട്ടുകുതിച്ച സഖ്യം പക്ഷെ 15-ാം ഓവറിൽ വീണു. ഉനദ്കട്ടിന്റെ വകയായിരുന്നു ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ ലഭിച്ചത്. സാക്കിർ ഹസനെ(15) ഉനദ്കട്ട് നായകൻ രാഹുലിന്റെ കൈയിലെത്തിച്ചു. പിന്നാലെ ശാന്തോയും(24) മടങ്ങി. രവിചന്ദ്രൻ അശ്വിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

മൂന്നാം വിക്കറ്റിൽ മോമിനുൽ ഹഖും ബംഗ്ലാ നായകൻ ഷക്കീബുൽ ഹസനും ചേർന്ന് ടീമിനെ കരകയറ്റാനുള്ള നീക്കം നടത്തി. മോമിൻ നിലയുറപ്പിച്ചു കളിച്ചപ്പോൾ ഷക്കീബ് ഉറച്ച പിന്തുണയും നൽകി. എന്നാൽ, കൂടുതൽ കളംപിടിക്കുംമുൻപ് ഉമേഷ് യാദവ് കൂട്ടുകെട്ട് പൊളിച്ചു. ഉമേഷിന്റെ പന്തിൽ ചേതേശ്വർ പുജാര പിടിച്ച് ഷക്കീബ്(16) പുറത്തായി.

തുടർന്ന് മുഷ്ഫിഖുറഹീമുമായി ചേർന്ന് മോമിൻ രക്ഷാപ്രവർത്തനം തുടർന്നു. എന്നാൽ, മുഷ്ഫിഖിനെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ച് ഉനദ്കട്ട് ആ കൂട്ടുകെട്ടും പൊളിച്ചു. 26 റൺസുമായാണ് മുഷ്ഫിഖ് പുറത്തായത്. ഇതിനിടയിൽ അർധസെഞ്ച്വറിയും കടന്ന് ഒരറ്റത്ത് മോമിൻ പോരാട്ടം തുടർന്നു.

പിന്നീട് കണ്ടത് ലിട്ടൻ ദാസിന്റെ ഏകദിന ശൈലിയിലുള്ള കൗണ്ടർ അറ്റാക്കായിരുന്നു. ബൗണ്ടറികളും സിക്‌സുമായി ഇന്ത്യൻ ബൗളർമാരെ ബാക്ക്ഫൂട്ടിലാക്കാനുള്ള ലിട്ടന്റെ നീക്കത്തിനും അധികം ആസുണ്ടായില്ല. അശ്വിന്റെ പന്തിൽ ലിട്ടൻ കീഴടങ്ങി മടങ്ങുമ്പോൾ 26 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 25 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ഓൾറൗണ്ടർ മെഹിദി ഹസൻ മിറാസുമായി ചേർന്ന് ഇന്നിങ്‌സ് പടുത്തുയർത്താനായി പിന്നീട് മോമിനിന്റെ ശ്രമം. എന്നാൽ, അതും അധികം നീണ്ടുനിന്നില്ല. ഉമേഷിന്റെ പന്തിൽ പന്ത് പിടിച്ച് മെഹിദി ഹസൻ(15) മടങ്ങി. ഒടുവിൽ 81 റൺസുമായി മോമിനും ആറ് റൺസുമായി നൂറുൽ ഹസനുമാണ് ക്രീസിലുള്ളത്.

ഇന്ത്യൻ ബൗളർമാരിൽ ഉനദ്കട്ടിന്റെ തിരിച്ചുവരവ് തന്നെയാണ് ശ്രദ്ധേയമായ പ്രകടനം. 2010ൽ സെഞ്ചൂറിയനിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം കരിയറിലെ രണ്ടാമത്തെ ടെസ്റ്റാണ് ഇന്ന് കളിക്കുന്നത്. ആദ്യ ടെസ്റ്റിലെ അഞ്ചു വിക്കറ്റ് നേട്ടക്കാരൻ കുൽദീപ് യാദവിനു പകരക്കാരനായായിരുന്നു താരം ടീമിൽ ഇടംകണ്ടെത്തിയത്. ഉനദ്കട്ടിനൊപ്പം ഉമേഷും അശ്വിനും രണ്ട് വിക്കറ്റ് കൊയ്തു. മുഹമ്മദ് സിറാജിനും അക്‌സർ പട്ടേലിനും വിക്കറ്റൊന്നും കണ്ടെത്താനായില്ല.

Summary: India vs Bangladesh 2nd Test Day 1 Updates

TAGS :

Next Story