Quantcast

'ഏതാണിയാൾ'! മാധ്യമപ്രവർത്തകന്‍റെ വായയടപ്പിച്ച് രോഹിത്

ഹിന്ദിയിലുള്ള ചോദ്യവും മറുപടിയും സദസിലെ കൂട്ടച്ചിരിയും കണ്ട് എന്താണു സംഭവിച്ചതെന്നറിയാന്‍ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലര്‍ ബാബര്‍ അസമിന്‍റെ സഹായം തേടുന്നതും കാണാമായിരുന്നു

MediaOne Logo

Web Desk

  • Published:

    4 Oct 2023 4:53 PM GMT

Rohit Sharma roasts journalist on live TV over 2019 World Cup final episode, Rohit Sharma roasts journalist on live, ICC ODI world cup 2023, Rohit Sharma
X

രോഹിത് ശര്‍മ

അഹ്മദാബാദ്: 2019 ഏകദിന ലോകകപ്പ് ഫൈനലിന്റെ നാടകീയാന്ത്യത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് അസ്വസ്ഥനായി ഇന്ത്യൻ നായകൻ രോഹിത് ശർമ. ഫൈനൽ സമനിലയിൽ കലാശിച്ച ശേഷവും ബൗണ്ടറിയുടെ കണക്കിൽ വിജയിയെ പ്രഖ്യാപിച്ചതിനെ കുറിച്ചായിരുന്നു ഒരു മാധ്യമപ്രവർത്തകൻ അഭിപ്രായമാരാഞ്ഞത്. ചോദ്യം ഒട്ടും രസിക്കാത്ത രോഹിത് മറുപടിയിൽ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഏകദിന ലോകകപ്പ് നാളെ തുടങ്ങാനിരിക്കെ 'ക്യാപ്റ്റൻസ് ഡേ' എന്ന പേരിൽ ഇന്നു നടന്ന ടീം നായകന്മാരുടെ സംഗമത്തിലായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് രോഹിതിന്റെ പ്രതികരണം. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ടിനെയും ന്യൂസിലൻഡിനെയും ഒരുപോലെ വിജയിയായി പ്രഖ്യാപിക്കേണ്ടതായിരുന്നില്ലേയെന്നും, ഇത്തവണ അങ്ങനെ സംഭവിക്കുകയാണെങ്കിൽ എന്താകും നിലപാട് എന്നുമായിരുന്നു ചോദ്യം.

'ഏതാണിയാൾ' എന്നു ചോദിച്ച് മുഖത്ത് നീരസത്തോടെ മറ്റു നായകന്മാരെ നോക്കി രോഹിത്. വിജയികളെ പ്രഖ്യാപിക്കൽ തന്റെ പണിയല്ലെന്നു പറഞ്ഞ് അദ്ദേഹം ചോദ്യം ഒഴിവാക്കുകയും ചെയ്തു. ഹിന്ദിയിലായിരുന്നു ചോദ്യവും മറുപടിയും. എന്നാല്‍, സദസ്സിലിരുന്നവരുടെ കൂട്ടച്ചിരി കൂടിയായതോടെ നടന്നതു മനസിലാകാതെ കുഴങ്ങിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‍ലര്‍ തൊട്ടടുത്തിരുന്ന ബാബര്‍ അസമിന്‍റെ സഹായം തേടി. തുടര്‍ന്ന് ബാബര്‍ ചിരിയുടെ കാരണം വിശദീകരിച്ചുനല്കുന്നതു കാണാമായിരുന്നു.

നേരത്തെ ഒരു അഭിമുഖത്തിൽ ക്യാപ്റ്റൻസിയക്കുറിച്ച് രോഹിത് മനസ്സുതുറന്നിരുന്നു. 26-27 വയസിലാണ് ക്യാപ്റ്റനാകാൻ ഏറ്റവും മികച്ച സമയമെന്ന് അഭിപ്രായപ്പെട്ട താരം ആ സമയത്ത് ഇന്ത്യൻ ടീമിൽ ഒരുപാട് വൻതാരങ്ങളുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

ടീമിൽ ഒരുപാടു പേർക്ക് ക്യാപ്റ്റനാകാനുള്ള അർഹതയുണ്ടായിരുന്നു. എന്റെ ഊഴം എത്തുന്നതുവരെ എനിക്കു കാത്തിരിക്കേണ്ടിവന്നു. എനിക്കു മുൻപ് വിരാടിനും ധോണിക്കുമെല്ലാം ഇതുതന്നെയായിരുന്നു സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു.

ഗൗതം ഗംഭീർ, വിരേന്ദർ സേവാഗ് തുടങ്ങിയ പ്രമുഖരെ നോക്കൂ. യുവരാജിനെയും മറക്കാൻ പറ്റില്ല. ഇവരൊന്നും ഇന്ത്യൻ ക്യാപ്റ്റന്മാരായില്ല. ക്യാപ്റ്റനാകാനുള്ള അർഹതയുണ്ടായിട്ടും അദ്ദേഹത്തിന് അതിന് അവസരമുണ്ടായില്ല. അതാണു ജീവിതമെന്നും രോഹിത് കൂട്ടിച്ചേർത്തു.

Summary: 'It is not my job': Rohit Sharma roasts journalist on live TV over 2019 World Cup final episode

TAGS :

Next Story