Quantcast

വിരാടം... ത്രില്ലര്‍ പോരില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം

ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി

MediaOne Logo

Web Desk

  • Updated:

    2022-10-23 14:48:10.0

Published:

23 Oct 2022 11:55 AM GMT

വിരാടം... ത്രില്ലര്‍ പോരില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം
X

മെൽബൺ: വിരാട് കോഹ്ലി നടത്തിയ വീരോചിത പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം. അവസാന ഓവറിലെ അവസാന പന്തുവരെ ആവേശം കത്തിനിന്ന 'സൂപ്പർ 12'ലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ ്ജയം. ഒരറ്റത്ത് മുന്‍നിര ബാറ്റര്‍മാരെല്ലാം ഇടറിവീണപ്പോള്‍ 82* റണ്‍സുമായി കോഹ്ലി ഇന്ത്യയുടെ വിജയശില്‍പിയായി.

അവസാന ഓവറിലേക്ക് നീണ്ട് ഉദ്വേഗം നിറഞ്ഞ മത്സരത്തിലാണ് ഒടുവിൽ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത്. മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ പന്തിൽ ഹർദിക് പാണ്ഡ്യ കൂറ്റനടിക്കു ശ്രമിച്ച് വീണു. തുടർന്നെത്തിയത് ദിനേശ് കാർത്തികും ഒന്നും ചെയ്യാനാകാതെ പകച്ചപ്പോള്‍ കോഹ്ലി തന്നെ ആ ദൌത്യം പൂര്‍ത്തിയാക്കി. 53 പന്തില്‍ നാല് സിക്സറും ആറു ഫോറും അകമ്പടിയേകിയ ഇന്നിങ്സിന്‍റെ കരുത്തിലാണ് ഇന്ത്യയുടെ മിന്നും വിജയം.

160 എന്ന മികച്ച ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേയിൽ തന്നെ ഓപണർ കെ.എൽ രാഹുലിനെയും നായകൻ രോഹിത് ശർമയെയും സൂപ്പർ താരം സൂര്യകുമാർ യാദവിനെയും നഷ്ടമായിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ ഇന്ത്യ മൂന്നിന് 31 എന്ന നിലയിലായിരുന്നു ഇന്ത്യ.

നസീം ഷായുടെ പന്തിൽ ക്ലീൻ ബൗൾഡായാണ് രാഹുൽ മടങ്ങിയത്. എട്ടു പന്ത് നേരിട്ട് നാല് റൺസുമായാണ് രാഹുൽ മടങ്ങിയത്. ഹാരിസ് റഊഫ് എറിഞ്ഞ നാലാമത്തെ ഓവറിൽ രോഹിതും കൂടാരം കയറി. ഗുഡ് ലെങ്ത് പന്തിൽ ബാറ്റ് വച്ച രോഹിതിനെ സ്ലിപ്പിൽ ഇഫ്തിക്കാർ അഹ്മദ് പിടികൂടി. ഹാരിസ് റഊഫ് എറിഞ്ഞ പവർപ്ലേയിലെ അവസാന ഓവറിൽ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാന് ക്യാച്ച് നൽകി സൂര്യകുമാർ യാദവും(15) മടങ്ങി. അഞ്ചാമനായെത്തിയ അക്‌സർ പട്ടേലിനും അധികം ആയുസുണ്ടായിരുന്നില്ല.

ആറാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്ലി-ഹർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ വൻ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. കരുതലോടെ തുടങ്ങിയ കോഹ്ലി ഒരറ്റത്ത് നിലയുറപ്പിച്ചു കളിച്ചപ്പോൾ മറുവശത്ത് ഹർദിക് പാണ്ഡ്യ സ്‌കോർവേഗം കൂട്ടി. എന്നാൽ, ഇതിനിടിയ്ക്ക് കോഹ്ലി അർധസെഞ്ച്വറിയും പിന്നിട്ടു. ഇതോടെ കളിയുടെ ഗിയർ കോഹ്ലി ഏറ്റെടുക്കുകയായിരുന്നു.

പവർപ്ലേയിലടക്കം ആദ്യ പത്ത് ഓവറിൽ പുറത്തെടുത്ത മികച്ച പ്രകടനം അവസാനം വരെ തുടരാൻ പാക് ബൗളർമാർക്കായില്ല. ഹാരിസ് റഊഫും മുഹമ്മദ് നവാസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കന്നി ലോകകപ്പ് കളിക്കുന്ന യുവതാരം നസീം ഷാ നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റും സ്വന്തമാക്കി. ശാദാബ് ഖാൻ നാല് ഓവറിൽ 21 റൺസ് മാത്രം വിട്ടുനൽകി ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയെങ്കിലും ഷഹിൻഷാ അഫ്രീദിക്ക് ഇന്ന് വേണ്ടത്ര തിളങ്ങാനായില്ല.

മിന്നല്‍ അര്‍ഷ്‍ദീപ്; പാണ്ഡ്യ ബ്രില്യന്‍സ്

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാകിസ്താനെ ബൗളിങ്ങിനയയ്ക്കുകയായിരുന്നു. നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം. പവർപ്ലേയിൽ പാക് ഓപണർമാരെ ഇന്ത്യൻ ബൗളർമാർ തിരിച്ചയച്ചു. നായകൻ ബാബർ അസമാണ് ആദ്യം വീണത്. അർഷ്ദീപിനെ മനോഹരമായ സ്വിങ് ബൗളിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി ഗോൾഡൻ ഡക്കായി ബാബർ പുറത്ത്. തൊട്ടടുത്ത ഓവറിൽ മുഹമ്മദ് റിസ്വാനെയും മടക്കിയയച്ചു.

നാലാം വിക്കറ്റിൽ ഒന്നിച്ച ഷാൻ മസൂദും ഇഫ്തികാർ അഹ്മദുമാണ് കൂട്ടത്തകർച്ചയിൽനിന്ന് പാകിസ്താനെ കരകയറ്റിയത്. കരുതലോടെ തുടങ്ങിയ ഇരുവരും മോശം പന്തുകളെ ആക്രമിച്ച് സ്‌കോർവേഗം കൂട്ടുകയായിരുന്നു. ഇരുവരും അർധസെഞ്ച്വറി കൂട്ടുകെട്ട് ഉയർത്തിയതിനു പിന്നാലെ ഇഫ്തികാർ അർധസെഞ്ച്വറിയും പിന്നിട്ടു.

13-ാം ഓവറിൽ മുഹമ്മദ് ഷമിയെ തിരിച്ചുവിളിച്ച് രോഹിത് നടത്തിയ ബൗളിങ് മാറ്റമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ഷമിയുടെ പന്തിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി അർധസെഞ്ച്വറിക്കു പിന്നാലെ ഇഫ്തികാർ മടങ്ങഇ. 34 പന്തിൽ നാല് സിക്സറും രണ്ട് ഫോറും സഹിതം 51 റൺസാണ് ഇഫ്തികാർ അടിച്ചെടുത്തത്.

ഇഫ്തികാർ പോയതോടെ മറുവശത്ത് വന്നവരെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി. വമ്പനടിക്കാരായ ഷാദാബ് ഖാൻ(അഞ്ച്), ഹൈദർ അലി(രണ്ട്), മുഹമ്മദ് നവാസ്(ഒൻപത്), ആസിഫ് അലി(രണ്ട്) എന്നിവരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങി. ഒടുവിൽ വാലറ്റത്തിൽ ഷഹിൻ ഷാ അഫ്രീദി നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിനെ പൊരുതിനോക്കാവുന്ന സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ ഒരു വീതം സിക്സും ഫോറും അടിച്ച് എട്ടു പന്തിൽ 16 റൺസ് നേടിയാണ് അഫ്രീദി മടങ്ങിയത്. 42 പന്തിൽ അഞ്ച് ഫോറിന്റെ അകമ്പടിയോടെ 52 റൺസുമായി ഷാൻ മസൂദ് പുറത്താകാതെ നിന്നു.

പാകിസ്താന്റെ മൂന്ന് മുൻനിര ബാറ്റർമാരെ തിരിച്ചയച്ച അർഷ്ദീപ് സിങ്ങാണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. ഹർദിക് പാണ്ഡ്യയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. മുഹമ്മദ് ഷമിക്കും ഭുവനേശ്വർ കുമാറിനും ഓരോ വീതം വിക്കറ്റും ലഭിച്ചു.

Summary: Heroic Virat Kohli knock helps India win over Pakistan in the last over thriller in T20 World Cup 2022

TAGS :

Next Story