Quantcast

ഐ ഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പിൽ

വിനോദിനി ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല

MediaOne Logo

  • Published:

    10 March 2021 9:38 AM IST

ഐ ഫോൺ വിവാദം: വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിന് മുമ്പിൽ
X

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ബുധനാഴ്ച ചോദ്യം ചെയ്യും. യുണിടാക് ഉടമ സന്തോഷ് ഈപ്പൻ കോഴയായി നൽകിയ മൊബൈൽ ഫോണിൽ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. എങ്ങനെയാണ് വിനോദിനിയുടെ പക്കൽ ഈ ഫോൺ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക.

എന്നാൽ വിനോദിനി ഹാജരാകുമോ എന്നതിൽ വ്യക്തതയില്ല. ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ഇവർ വ്യക്തമാക്കിയിരുന്നത്.

ലൈഫ് മിഷൻ ഇടപാടിൽ കോഴ നൽകിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ നിർദേശ പ്രകാരം താന് ആറ് ഐ ഫോണുകൾ വാങ്ങി നൽകിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതിൽ അഞ്ച് ഫോണുകൾ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങൾ കസ്റ്റംസിന് നേരത്തെ ലഭിച്ചു.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡീഷൺ പ്രോട്ടോകോൾ ഓഫീസർ രാജീവൻ, പത്മനാഭ ശർമ, ജിത്തു, പ്രവീൺ എന്നിവരാണ് ഫോൺ ഉപയോഗിച്ചതെന്ന് കസ്റ്റംസ് പറയുന്നു. എന്നാൽ ഇതിൽ 1.13 രൂപ വില വരുന്ന ഫോൺ ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്ത് വിവാദമായതോടെ ഫോൺ ഉപയോഗം നിർത്തി. ഐഎംഇഐ നമ്പർ ഉപയോഗിച്ച് സിം കാർഡ് കണ്ടെത്തിയെന്നും ഫോണിൽ നിന്ന് യൂണിടാക് കമ്പനി ഉടമയെ വിളിച്ചിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.

വിനോദിനിക്ക് താൻ ഫോൺ നൽകിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ പ്രതികരിച്ചു. ഐ ഫോൺ സ്വപ്‌ന സുരേഷിനാണ് നൽകിയത്. സ്വപ്‌ന ആർക്കെങ്കിലും ഫോൺ നൽകിയോയെന്ന് അറിയില്ല. വിനോദിനിയുമായി ഒരു ബന്ധവുമില്ല. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഒരു പാരിതോഷികവും നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.

TAGS :

Next Story