മത്സരത്തിനിടെ പിഎസ്ജി താരങ്ങളുടെ വീട്ടില്‍ മോഷണം
ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയയുടെയും മാർക്വിഞ്ഞോസിന്റെയും വീടുകളിൽ മോഷണം.
ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി –നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയയുടെയും മാർക്വിഞ്ഞോസിന്റെയും വീടുകളിൽ മോഷണം. നാന്റെസിനെതിരായ പിഎസ്ജിയുടെ ഹോം മത്സരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് സംഭവം. മത്സരത്തിൽ പിഎസ്ജി 2–1ന് നാന്റെസിനോട് തോറ്റിരുന്നു.
ഡി മരിയയുടെ വീട്ടിലുണ്ടായിരുന്നവരെ ബന്ദികളാക്കിയ ശേഷമായിരുന്നു കവര്‍ച്ച. ഡി മരിയയുടെ പാരിസിലെ വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ 5 ലക്ഷം യൂറോയും (ഏകദേശം 4.32 കോടി രൂപ) വിലപിടിപ്പുള്ള ആഭരണങ്ങളും കവര്‍ന്നു. മത്സരത്തിന്റെ 62ാം മിനിറ്റില്‍ ഡി മരിയയെ കോച്ച് മൗറീസിയോ പോച്ചെറ്റിനോ തിരികെ വിളിച്ചത് ഇതിനെ തുടര്‍ന്നാണെന്ന് ഫ്രഞ്ച് കായിക ദിനപത്രമായ എല്‍ എക്യുപ്പില്‍ പറയുന്നു.
മരിയയുടെ വീടിന്റെ പുറത്ത് സ്ഥാപിച്ച ജിംനേഷ്യത്തിലൂടെയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മരിയയുടെ ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ മരിയ, വീട്ടിലേക്ക് തിരിച്ചു. അതേസമയം മാര്‍ക്വീഞ്ഞോസിന്റെ വീട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. മാര്‍ക്വീഞ്ഞോസിന്റെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വലിയ തോതിലുള്ള കവര്‍ച്ചകളൊക്കെ അന്വേഷിക്കുന്ന വിദഗ്ധ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് പിഎസ്ജി എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. ഡി മരിയയുടെ കുടുംബത്തിന് നേരെ ഇത് രണ്ടാം തവണയാണ് മോഷ്ടാക്കളുടെ അക്രണം. 2015ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോഴും മരിയയുടെ വീട്ടില്‍ മോഷണം നടന്നിരുന്നു.
Adjust Story Font
16