Quantcast

55 രൂപയ്ക്ക് പെട്രോൾ കിട്ടുമോ? നിർണായക ജിഎസ്ടി കൗൺസിൽ യോഗം നാളെ

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശത്തെ എതിര്‍ക്കും

MediaOne Logo

abs

  • Published:

    16 Sep 2021 9:52 AM GMT

55 രൂപയ്ക്ക് പെട്രോൾ കിട്ടുമോ? നിർണായക ജിഎസ്ടി കൗൺസിൽ യോഗം നാളെ
X

രാജ്യത്ത് ഇന്ധനവില 100 രൂപയും കടന്ന് കുതിച്ചുയരുമ്പോൾ എല്ലാവരും ഉറ്റു നോക്കുന്നത് നാളെ നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലേക്കാണ്. പെട്രോളിനെയും ഡീസലിനെയും ജിഎസ്ടി പരിധിയിൽ കൊണ്ടുവന്നാൽ ശരിക്കും വില കുറയുമോ? കുറഞ്ഞാൽ അതിന്റെ പ്രയോജനം ആർക്കായിരിക്കും? ഈ നിർദേശത്തെ കേരളം എതിർക്കുന്നത് എന്തു കൊണ്ടാണ്? പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരുന്നത് ആലോചിക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദേശം പരിഗണിച്ചാണ് നാളെ ജിഎസ്ടി കൗൺസിൽ ഈ കാര്യം ചർച്ച ചെയ്യുന്നത് - നോക്കാം നമുക്കീ കാര്യങ്ങൾ

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോളിന്റേയും ഡീസലിന്റേയും വിലയിൽ കാര്യമായ കുറവൊന്നും വന്നിട്ടില്ല. ക്രൂഡോയിൽ വില കുറയുമ്പോൾ നിശ്ചലാവസ്ഥയിലേക്ക് പതുങ്ങുന്ന ഇന്ധനവില, വില വർധിച്ചാൽ കുതിച്ചുകയറാൻ മറക്കാറില്ലെന്നതാണ് വസ്തുത. പെട്രോളും ഡീസലും ജിഎസ്ടി പരിധിയിലേക്ക് കൊണ്ടുവന്നാൽ വില കുറയുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. പിന്നെ എന്തിനായിരിക്കും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ജനങ്ങൾക്ക് നേരിട്ട് പ്രയോജനം കിട്ടുന്ന ഈ കാര്യത്തെ എതിർക്കുന്നത്? അതിനൊരു കാരണമുണ്ട്. അതിന് മുമ്പ് ജിഎസ്ടിയിലേക്ക് പെട്രോളും ഡീസലും കൊണ്ടുവന്നാൽ വില എത്ര കുറയുമെന്ന് പരിശോധിക്കാം.

55 രൂപയ്ക്ക് പെട്രോൾ കിട്ടുമോ?

നിലവിൽ സംസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 103.43 രൂപയും ഡീസലിന് 95.4 രൂപയാണ്. കേന്ദ്ര എക്സൈസ് നികുതി, സംസ്ഥാന സർക്കാരിന്റെ വാറ്റ്, വിവിധ സെസ്സുകൾ എന്നിവ ഇന്ധന വിലയ്ക്കൊപ്പം ചേർത്ത ശേഷമുളള തുകയാണ് പമ്പുകളിൽ പൊതുജനം നൽകേണ്ടിവരുന്നത്. പെട്രോളിന്റെ ചില്ലറ വിൽപ്പന വിലയുടെ 60 ശതമാനത്തോളവും കേന്ദ്ര-സംസ്ഥാന നികുതികളാണ്. ഡീസൽ വിലയുടെ 35 ശതമാനാണ് കേന്ദ്ര നികുതി. സംസ്ഥാന നികുതി 14 ശതമാനവും. ജിഎസ്ടി വന്നാൽ പരമാവധി നികുതി നിരക്കായ 28 ശതമാനമാവും ഇന്ധനത്തിന് ചുമത്താനാവുക. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാന സർക്കാരിന് 14 ശതമാനവും നികുതി വിഹിതം ഇതിലൂടെ ലഭിക്കും.


ഇങ്ങനെ ഒരു നികുതി സംവിധാനം നടപ്പായാൽ ഇന്ധന വിലയിൽ വലിയ കുറവുണ്ടാവും. നിലവിൽ 39.52 രൂപയാണ് പെട്രോളിൻറെ അടിസ്ഥാന വില. 28 ശതമാനത്തിൻറെ ജിഎസ്ടി സ്ലാബിലാണ് ഉൾപ്പെടുത്തുന്നതെങ്കിൽ അടിസ്ഥാന വിലയുടെ 28 ശതമാനമാകും പരമാവധി വില. അതായത് 11.06 രൂപയായിരിക്കും നികുതി. ജിഎസ്ടിക്കൊപ്പം ഡീലർ കമ്മീഷനായ 3.79 രൂപയും കൂട്ടിയാൽ 55 രൂപയായിരിക്കും ഒരു ലിറ്റർ പെട്രോളിന് പമ്പിലെ വില. സെസ്സുകൾ ഉൾപ്പെടുത്തിയാൽ ഈ വില പിന്നെയും വർധിക്കും. ഇത്രയും കുറഞ്ഞ നിരക്കിൽ പെട്രോൾ വിതരണം ചെയ്യാൻ സാധ്യതയില്ല. 50 ശതമാനം എന്നൊരു പുതിയ ജിഎസ്ടി സ്ലാബ് കൂടി കൊണ്ടുവന്നാൽ നികുതി 19.76 രൂപയായിരിക്കും.

അങ്ങനെയെങ്കിൽ ഒരു ലിറ്റർ പെട്രോളിന് 63 രൂപയായിരിക്കും വില. ഇനി 100 ശതമാനം എന്നൊരു ജിഎസ്ടി സ്ലാബുണ്ടാക്കിയാൽ 39.52 രൂപ നികുതിയും അടിസ്ഥാന വിലയും ഡീലർ കമ്മീഷനും ചേർന്നാൽ 83 രൂപയായിരിക്കും ഒരു ലിറ്റർ പെട്രോളിന് ജനങ്ങൾ നൽകേണ്ടി വരുന്ന വില.

എന്തുകൊണ്ട് കേരളം എതിർക്കുന്നു?

പെട്രോൾ ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വന്നാൽ ഒരു വർഷം 1,000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം കേരളത്തിനുണ്ടാകും എന്നാണ് കണക്ക്. അതു കൊണ്ടു തന്നെയാണ് കേരളം ഈ നിർദേശത്തെ എതിർക്കുന്നതും. എന്നാൽ, ജിഎസ്ടിക്കൊപ്പം സെസ് കൂടി ഏർപ്പെടുത്തി വേണമെങ്കിൽ നികുതി വരുമാനം കുറയാതിരിക്കാനുളള മാർഗ്ഗങ്ങളും കേന്ദ്ര സർക്കാരിന് തേടാവുന്നതാണ്. പെട്രോൾ ഉത്പന്നങ്ങളുടെ വിലയിൽ നല്ലൊരു ശതമാനം കേന്ദ്രവിഹിതമായി സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നുണ്ട്.

സംസ്ഥാന സർക്കാരുകൾ പിടിച്ച് നിൽക്കുന്നതും പെട്രോൾ ഉത്പന്നങ്ങളുടെ വിൽപനയിലൂടെയാണ്. അതിനാലാണ് കേരളം ഉൾപ്പെടയുള്ള മിക്ക സംസ്ഥാനങ്ങളും പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപെടുത്തുന്നത് എതിർക്കുന്നത്. പെട്രോൾ ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പ്രത്യക്ഷത്തിൽ ഉപഭോക്താക്കൾക്ക് ലാഭമുണ്ടാകും. സർക്കാരിന്റെ വരുമാന നഷ്ടം നികത്താൻ മറ്റ് നികുതികൾ, സ്റ്റാമ്പ് ഡ്യൂട്ടി, സർക്കാർ ഫീസുകൾ എന്നിവയുടെ നിരക്ക് സ്വാഭാവികമായും കൂടും. ഫലത്തിൽ ഈയിനത്തിൽ കിട്ടുന്ന ലാഭം മറ്റ് രീതിയിൽ ജനങ്ങൾക്ക് നഷ്ടമുണ്ടാക്കുക തന്നെയാണ് ചെയ്യുന്നത്.

എണ്ണ, സർക്കാറിന്റെ അക്ഷയഖനി

ജിഎസ്ടി കൗൺസിൽ അത്രയെളുപ്പത്തിൽ നികുതി കുറയ്ക്കുമെന്ന് കരുതേണ്ട. കാരണം കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അക്ഷയഖനിയാണ് ഇന്ധന നികുതി. 2019-20 സാമ്പത്തിക വർഷത്തിൽ 5.55 ലക്ഷം കോടി രൂപയാണ് കേന്ദ്രവും സംസ്ഥാനങ്ങളും നികുതിയിനത്തിൽ ജനങ്ങൡ നിന്ന് ഊറ്റിയെടുത്തത്. പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതിൽ കേന്ദ്രത്തിന് കിട്ടിയ വിഹിതം 3.71 ലക്ഷം കോടി. സംസ്ഥാനങ്ങൾക്ക് 2.02 ലക്ഷം കോടിയും. ഈ സാമ്പത്തിക വർഷം കേന്ദ്രം 3.92 ലക്ഷം കോടിയാണ് ഈയിനത്തിൽ ലക്ഷ്യം വയ്ക്കുന്നത്.

TAGS :

Next Story