Quantcast

നിങ്ങള്‍ അച്ഛന്‍റെയോ അമ്മയുടെയോ ജീവിതം കേട്ടിട്ടുണ്ടോ; അത് ഒരു ആത്മകഥയായി എഴുതി നോക്കിയിട്ടുണ്ടോ?

കരിയര്‍, ജോലി, പണം എന്നീ ചിന്തകള്‍ക്കിടയില്‍പ്പെട്ട് നമ്മുടെ കൌമാരക്കാര്‍ സന്തോഷിക്കാനും പുഞ്ചിരിക്കാനും മറന്നുപോയിരിക്കുന്നു എന്ന ഒരു ഇരുപതുകാരന്‍റെ ആശങ്കകളില്‍ നിന്നാണ് രാജ്യത്തെ ആദ്യത്തെ ലൈഫ് സ്കൂളായ കാലിഫ് ലൈഫ് സ്കൂളിന്‍റെ പിറവി

MediaOne Logo

ഖാസിദ കലാം

  • Updated:

    2021-07-05 01:21:44.0

Published:

3 July 2021 1:44 PM GMT

നിങ്ങള്‍ അച്ഛന്‍റെയോ അമ്മയുടെയോ ജീവിതം കേട്ടിട്ടുണ്ടോ; അത് ഒരു ആത്മകഥയായി എഴുതി നോക്കിയിട്ടുണ്ടോ?
X

ഒരു കൌമാരക്കാരന്‍ പഠിക്കേണ്ടത് പാഠമാണോ, ജീവിതമാണോ? റെഗുലറായ വിദ്യാഭ്യാസത്തിനൊപ്പം, സന്തോഷിക്കാന്‍ കൂടി പഠിക്കുന്നത് എന്ത് ഗുണമാണ് ഒരാളില്‍ വ്യക്തിപരമായി ഉണ്ടാക്കുന്നത്. എപ്പോഴെങ്കിലും അച്ഛന്‍റെയോ അമ്മയുടെയോ ജീവിതം ആത്മകഥയായി പകര്‍ത്തി എഴുതാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടാകുമോ. ജീവിതത്തെ പുഞ്ചിരിയോടെ നേരിടേണ്ടത് എങ്ങനെ എന്ന് ഏതെങ്കിലും ഒരു സ്കൂളില്‍ പഠിപ്പിക്കുമോ? പറഞ്ഞുവരുന്നത് കോഴിക്കോട് താമരശ്ശേരിക്കടുത്ത് പുതുപ്പാടിയിലുള്ള കാലിഫ് ലൈഫ് സ്കൂളിനെ കുറിച്ചാണ്.

നിലവിലെ വിദ്യാഭ്യാസ രീതിയിലുള്ള പോരായ്മകള്‍ തിരിച്ചറിഞ്ഞ ഒരു യുവാവിന്‍റെ സ്വപ്നസാക്ഷാത്കാരമാണ് കാലിഫ്. കൃത്യമായ സിലബസില്‍ കൌമാരക്കാരെ ജീവിക്കാനും സ്വപ്നം കാണാനും പ്രേരിപ്പിക്കുകയാണ് ഈ യുവാവ്. റെഗുലര്‍ പഠനത്തിനൊപ്പം ജീവിതം പഠിക്കുക എന്ന ആശയത്തെക്കുറിച്ചും നിലവിലെ വിദ്യാഭ്യാസരീതിയിലെ പോരായ്മകളെ കുറിച്ചും അവയ്ക്കുള്ള പരിഹാരങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് കാലിഫ് ലൈഫ് സ്കൂള്‍ എംഡി അംജദ് വഫ.


കരിയറിനൊപ്പം കുട്ടികളെ ജീവിതം കൂടി പഠിപ്പിക്കേണ്ടതുണ്ട് എന്ന ആശയത്തിലേക്ക് എത്തുന്നത് എങ്ങനെയാണ്?

ഉപ്പ, എ കെ ഇസ്മായില്‍ വഫ വിദ്യാഭ്യാസ മേഖലയിലും കൌണ്‍സിലിംഗ് രംഗത്തും എറെ നാളായി പ്രവര്‍ത്തിക്കുന്ന ആളാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പ്രശ്നങ്ങളും ആശങ്കകളും പലപ്പോഴും ഉപ്പ പറയാറുണ്ടായിരുന്നു. വെറും പാഠപുസ്തകങ്ങള്‍ മാത്രം പഠിച്ച് മുന്നോട്ടു പോകുന്ന ഒരു കുട്ടി, എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിതത്തിലെ സന്തോഷം കണ്ടെത്തണം, എങ്ങനെ പെരുമാറണം, മറ്റുള്ളവരെ എങ്ങനെ ബഹുമാനിക്കണം എന്നറിയാതെ പോകുന്നു. ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പൊതുവായി അറിയേണ്ട പല കാര്യങ്ങളിലും ആ വ്യക്തി പരാജയപ്പെടുന്നു. ജോലി നേടുക, പണം സമ്പാദിക്കുക എന്നതില്‍ മാത്രമാവുന്നു പലരുടെയും ശ്രദ്ധ.

നമുക്ക് അറിയുന്ന പലരും നല്ല പണക്കാരായിരിക്കും, അവര്‍ക്ക് നല്ല ബിസിനസ് ഉണ്ടായിരിക്കും... പക്ഷേ അവരെല്ലാം ജീവിതത്തില്‍ സന്തോഷിക്കുന്നവര്‍ ആകണമെന്നില്ല. വിദ്യാഭ്യാസം കൂടുമ്പോഴും നമ്മുടെ നാട്ടില്‍ ആത്മഹത്യാ നിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. മൂല്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ പിന്നിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. നാട്ടില്‍ വൃദ്ധസദനങ്ങള്‍ കൂടുന്നു. മാതാപിതാക്കളോട് എങ്ങനെ പെരുമാറണം, സ്ത്രീകളോട് എങ്ങനെ പെരുമാറണം -ഒന്നും നമുക്ക് അറിയില്ല. സ്കൂളിലും കോളേജിലും പഠിച്ചിട്ട് എന്തുകൊണ്ടാണ് നമുക്ക് നല്ലൊരു മനുഷ്യനാവാന്‍ സാധിക്കാത്തത് ഈ ഒരു ചിന്തയില്‍ നിന്നൊക്കെയാണ് ഇത്തരമൊരു സ്കൂള്‍ എന്ന ആശയത്തിലേക്ക് എത്തുന്നത്.

ഇത്ര ചെറിയ പ്രായത്തില്‍തന്നെ ഇതാണ് തന്‍റെ മേഖല എന്ന് ഉറപ്പിക്കുന്നത് എങ്ങനെയാണ്?

ഡിഗ്രി കഴിഞ്ഞത് ഫാറൂഖ് കോളേജിലാണ്.. കൊമേഴ്സിലെയും മാനേജ്‍മെന്‍റിലെയും മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കിയാണ് ഇത്തരമൊരു ആശയത്തിലേക്ക് എത്തുന്നത്. നെറ്റും, ജെആര്‍എഫും നേടി ഇപ്പോള്‍ മാനവവിഭവശേഷിയില്‍ പിഎച്ച്ഡി ചെയ്തു കൊണ്ടിരിക്കുന്നു. കൂടെ എന്തിനും സഹോദരന്‍ ഹാഷിം വഫയുമുണ്ട്. അദ്ദേഹം കമ്പനി സെക്രട്ടറിയും അഡ്വക്കറ്റുമാണ്.

കോളേജ് പഠനകാലത്ത് 2013ല്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികള്‍ക്കായി ചില ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. എല്ലാം ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന റെസിഡെന്‍ഷ്യല്‍ ക്യാമ്പുകള്‍.. ആ ഒരാഴ്ച മതിയായിരുന്നു, ഞങ്ങള്‍ക്ക് കുട്ടികളെ മോട്ടിവേറ്റ് ചെയ്യാനും മാറ്റിയെടുക്കാനും. തിരിച്ച് വീടുകളിലെത്തിയ തങ്ങളുടെ മക്കള്‍ വല്ലാതെ മാറിയിരിക്കുന്നു എന്ന് രക്ഷിതാക്കള്‍ തിരിച്ചറിഞ്ഞു. മാതാപിതാക്കളോടുള്ള പെരുമാറ്റത്തിലായാലും പഠനത്തിലുള്ള താത്പര്യത്തിലായാലും പുതിയ പുതിയ ശീലങ്ങളിലായാലും കുട്ടികള്‍ വളരെ പോസിറ്റീവായി മാറി. ആ ഫീഡ് ബാക്ക് കിട്ടിയപ്പോഴാണ് എന്തുകൊണ്ട് ക്യാമ്പുകളും വര്‍ക് ഷോപ്പുകളും എന്നതിന് അപ്പുറം ഇതൊരു വിദ്യാഭ്യാസരീതിയാക്കി മാറ്റിക്കൂടായെന്ന് ചിന്തിക്കുന്നത്. തുടര്‍ന്ന് മൂന്നുവര്‍ഷമെടുത്ത് ഇതിനായി ഒരു കരിക്കുലം തന്നെ വികസിപ്പിച്ച് കൊണ്ടുവരികയായിരുന്നു. 2016ല്‍ എന്‍റെ 23ാം വയസ്സിലാണ് കാലിഫ് ലൈഫ് സ്കൂളിന് തുടക്കം കുറിക്കുന്നത്. നേതാക്കളെ സൃഷ്ടിക്കുക, സമൂഹത്തിലേക്ക് ആവശ്യമായ പ്രതിനിധികളെ വാര്‍ത്തെടുക്കുക എന്നാണ് കാലിഫ് എന്ന പേര് കൊണ്ട് ലക്ഷ്യം വെക്കുന്നത്.


കൌമാരക്കാരായ കുട്ടികള്‍, കരിയറിനൊപ്പം വ്യക്തിത്വ വികസനം കൂടി നല്‍കുന്ന ഒരു കരിക്കുലം, ഇങ്ങനൊരു സിലബസ് തയ്യാറാക്കുകയും അത് പിന്തുടരുകയും ചെയ്യുക എന്നത് റിസ്കായില്ലേ?

തീര്‍ച്ചയായിട്ടും, പത്താംക്ലാസ് കഴിയുമ്പോഴേക്ക് തന്നെ തങ്ങള്‍ ജീവിതത്തില്‍ എവിടെയോ എത്തി എന്ന ചിന്ത കുട്ടികളില്‍ വരും. ആ ഒരു പ്രായക്കാര്‍ക്ക് വേണ്ടി ഒരു സിസ്റ്റം ഉണ്ടാക്കിയെടുക്കുക എന്നത് വലിയ റിസ്ക് തന്നെ ആയിരുന്നു. ആ റിസ്ക് ഞങ്ങള്‍ ഏറ്റെടുത്തു.

ഇതിലെ ഏറ്റവും വലിയ വെല്ലുവിളി നമ്മുടെ അക്കാദമിക് ബോര്‍ഡുകള്‍ നല്‍കിയിട്ടുള്ള സിലബസ് പ്രകാരം മാത്രമേ റെഗുലര്‍ പഠനം നല്‍കാന്‍ സാധിക്കൂ എന്നതായിരുന്നു. ഇതിന് പാരലലായിട്ട് സ്റ്റുഡന്‍റ്സ് ഫ്രണ്ട്‍ലിയും ടീനേജ് ഫ്രണ്ട്‍ലിയും ആയ ഒരു കരിക്കുലം ഉണ്ടാക്കിയെടുത്തു. പ്ലസ് വണ്‍, പ്ലസ് ടു പ്രായത്തിലുള്ള കുട്ടികളെ മാത്രം ഉന്നംവെച്ച് കൊണ്ടുള്ള സിലബസ് ആണ് തയ്യാറാക്കിയത് എന്നതും ഇതിന്‍റെ വിജയത്തിന് കാരണമായി.

രാവിലെ 10 മുതല്‍ 4 വരെയുള്ള സമയം കഴിഞ്ഞാല്‍ ഒരു കുട്ടി ഭൂരിഭാഗവും ചെലവിടുന്നത് അവന്‍റെ വീട്ടിലും നാട്ടിലും ചുറ്റുപാടുകളിലുമായാണ്. സ്കൂളില്‍ നിന്ന് പഠിക്കുന്ന പല നല്ല ശീലങ്ങളും ചുറ്റുപാടുകളുടെ സ്വാധീനം മൂലം നേരെ വിപരീതമായി മാറിയേക്കാം. സന്തോഷകരമായ ജീവിതം കെട്ടിപ്പടുക്കുന്നതിന് കൃത്യമായ പരിശീലനവും ശീലരൂപീകരണവും അനിവാര്യമാണ്. അതിനാലാണ് കാലിഫ് പൂര്‍ണമായും ഒരു റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ആയതും.

പഴയ ഗുരുകുല സമ്പ്രദായത്തിലേക്കുള്ള മടങ്ങിപ്പോക്കാണോ?

24x7 ഒരു വീടുപോലെ കുട്ടികള്‍ ഒരുമിച്ച് കഴിയുന്ന ഒരിടമാണിത്. വണ്‍ ടു വണ്‍ എഡ്യുക്കേഷന്‍... ടീച്ചര്‍മാരല്ല, മെന്‍റര്‍മാരാണ് ഉള്ളത്. ഓരോ കുട്ടിയെയും ഒരു വ്യക്തിയായി പരിഗണിച്ച്, അവര്‍ക്ക് അവരുടേതായ ചിന്തയും വികാരങ്ങളും ഒക്കെ ഉണ്ടെന്ന് മനസ്സിലാക്കി, കുട്ടികളെ പരിഗണിച്ചും ബഹുമാനിച്ചും മെന്‍റര്‍ അവരുടെ കൂടെ തന്നെ ഉണ്ടാവും. ഇവിടെ ഹോസ്റ്റല്‍ എന്നുപോലും ഞങ്ങള്‍ പ്രയോഗിക്കാറില്ല... വീട് ആണ്... ഭക്ഷണം പോലും അങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കൌണ്‍സിലിംഗും കൊടുക്കുന്നുണ്ട്. കുട്ടികളെ സന്തോഷത്തോടെ നിലനിര്‍ത്തുക എന്നതിനാണ് പ്രധാന്യം. നല്ല മനുഷ്യബന്ധങ്ങള്‍ എങ്ങനെയുണ്ടാക്കിയെടുക്കാം എന്നതിലാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കുന്നത്.

കാലിഫ് ലൈഫ് സ്‌കൂളിന്റെ മുക്കത്ത് തുടങ്ങാനിരിക്കുന്ന അടുത്ത പ്രൊജക്ട്

കുട്ടികള്‍ സ്വന്തം ഇഷ്ടത്തിലാണോ, അതോ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിലാണോ കാലിഫില്‍ പ്രവേശനം നേടുന്നത്?

തുടങ്ങി ഇത്രയും വര്‍ഷമായിട്ടും ഞങ്ങള്‍ക്ക് കാര്യമായി വേറെ പരസ്യങ്ങളൊന്നും നല്‍കേണ്ടി വന്നിട്ടില്ല. മൌത്ത് പബ്ലിസിറ്റി മാത്രമായിരുന്നു. ഇവിടെ പഠിച്ച കുട്ടികളുടെ റെക്കമെന്‍റേഷനില്‍ സ്വന്തം താത്പര്യത്തിലാണ് കുട്ടികള്‍ അഡ്മിഷന്‍ നേടുന്നത്. ന്യൂനപക്ഷം മാത്രമേ രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വരാറുള്ളൂ.. എന്നാല്‍ ആദ്യഘട്ടത്തിലെ ഫെയ്സ് റ്റു ഫെയ്സ് ഇന്‍റ്ര്‍വ്യൂവിന് ശേഷം അവരും ഇവിടെ ചേരുന്നത് സ്വന്തം ഇഷ്ടപ്രകാരമാകുന്നു.

പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ എങ്ങനെയായിരുന്നു കാലിഫിലെ പഠനം?

മെന്‍ററിംഗ് തന്നെയാണ് ഓണ്‍ലൈന്‍ കാലത്തും സജീവമായി നടന്നത്. എല്ലാ ദിവസവും 100 ശതമാനം ഹാജരുണ്ടായിരുന്നു. എല്ലാം ലൈവ് ക്ലാസുകള്‍, കുട്ടികളെല്ലാം കാമറ ഓണ്‍ ചെയ്താണ് ഇരുന്നത്. വര്‍ക് അപ്‍ലോഡ് ചെയ്യാത്ത ഒരു കുട്ടി പോലും ഒരു ദിവസം ഉണ്ടായിരുന്നില്ല. പരിശീലിപ്പിച്ച് പഠിപ്പിക്കുക, പ്രാക്ടിക്കല്‍ ഓറിയന്‍റലായിട്ട് പഠിപ്പിക്കുക എന്നത് ഞങ്ങള്‍ ഓണ്‍ലൈന്‍ ആയിട്ടും തുടര്‍ന്നു.

ഈ വെക്കേഷന്‍ കാലത്ത് കുട്ടികള്‍ അവരുടെ രക്ഷിതാക്കളുടെ ആത്മകഥ തയ്യാറാക്കി. അതിലൂടെ അവര്‍ ആദ്യമായി തങ്ങളുടെ മാതാപിതാക്കളുടെ ജീവിതകഥ അറിഞ്ഞു. അതുപോലെ കൂടപ്പിറപ്പുകളുമായും കസിന്‍സുമായും ഉള്ള ആത്മബന്ധം പ്രോത്സാഹിപ്പിക്കുന്ന ടാസ്കുകള്‍, സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാന്‍ എന്തുചെയ്യും എന്ന രീതിയിലുള്ള ടാസ്കുകള്‍ എന്നിവയൊക്കെ അവരുടെ അക്കാദമിക് ബോറടികള്‍ കുറയ്ക്കുകയും ഇത്തരം ആക്ടിവിറ്റികള്‍ മൂലം ഓണ്‍ലൈന്‍ ക്ലാസുകള്‍ സജീവമായി നിലനില്‍ക്കുകയും ചെയ്തു.


എന്താണ് നിലവിലെ വിദ്യാഭ്യാസ രീതിയുടെ പോരായ്മകള്‍.. അത് പരിഹരിക്കാന്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് നല്‍കാനാകുക?

ഓരോ കുട്ടിയെയും ഒരു വ്യക്തിയായി പരിഗണിക്കുക, പഠിപ്പിക്കുക. ഒരു മീനും ഒരു കുരങ്ങനുമുണ്ടെങ്കില്‍ രണ്ടിനും ഒരോ ടാസ്ക് കൊടുക്കുക എന്നത് പ്രായോഗികമല്ല. കുരങ്ങനോട് വെള്ളത്തില്‍ മുങ്ങാനും മീനിനോട് മരം കയറാനും പറയാന്‍ കഴിയുമോ? ഓരോ കുട്ടിയുടെയും വൈവിധ്യങ്ങള്‍ തിരിച്ചറിഞ്ഞ്, അഭിരുചികള്‍ മനസ്സിലാക്കി താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസം വേണം നല്‍കാന്‍.

വെറും പാഠപുസ്തക വിദ്യാഭ്യാസം മാത്രമാണ് ഇന്നത്തെ കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം ലഭിക്കേണ്ട ആറ് അവശ്യ ഗുണങ്ങള്‍ അവഗണിക്കപ്പെടുകയാണ്. അതില്‍ ആദ്യത്തേത് ഹാപ്പിനസ് എഡ്യുക്കേഷനാണ്, എങ്ങനെ, എന്തിന് സന്തോഷിക്കണം, എന്തുകൊണ്ട് മറ്റുള്ളവരെ സന്തോഷിപ്പിക്കണം എന്ന വിദ്യാഭ്യാസം. രണ്ടാമത്തേത് സക്സസ് എഡ്യുക്കേഷനാണ്... എനിക്ക് വിജയിക്കണം എന്ന് എപ്പോഴും കുട്ടികള്‍ പറയും.. പക്ഷേ എന്താണ് വിജയം എന്ന് പോലും കുട്ടികള്‍ക്ക് കൃത്യമായി അറിയില്ല. മൂന്നാമത്തേത് വാല്യൂ എഡ്യുക്കേഷനാണ് ‍- ധാര്‍മികമായിട്ടുള്ള, മ്യൂല്യങ്ങളോടുകൂടിയിട്ടുള്ള വിദ്യാഭ്യാസം.. അടുത്തത് നല്ല മനുഷ്യബന്ധ വിദ്യാഭ്യാസം അതായത് റിലേഷന്‍ഷിപ്പ് മാനേജ്‍മെന്‍റ്. ഒപ്പം വെല്‍ത്ത് എഡ്യുക്കേഷന്‍, ഹെല്‍ത്ത് എഡ്യുക്കേഷന്‍ എന്നിവ കൂടി കുട്ടികള്‍ പഠിക്കേണ്ടതുണ്ട്. ഇതൊടൊപ്പം യുനസ്കോ നിർദേശിക്കുന്ന 10 കോർ ലൈഫ് സ്കില്ലുകളും ഞങ്ങളുടെ കരിക്കുലത്തിന്‍റെ ഭാഗമാണ്.

കുട്ടികളില്‍ ജിജ്ഞാസയും ആകാക്ഷയും കൌതുകവും നിറയ്ക്കുന്നതാവണം വിദ്യാഭ്യാസം. കുട്ടിയുടെ ഉള്ളില്‍ ക്യൂരിയോസിറ്റി ഉണ്ടാക്കിയെടുക്കണം. എന്തിനെയും ചോദ്യം ചെയ്യാന്‍ താത്പര്യമുള്ള ആളുകളാണ് കുട്ടികള്‍. അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കണ്ടെത്താന്‍ സാധിച്ചാല്‍ തന്നെ അവര്‍ ഹാപ്പിയായിരിക്കും. പത്താംക്ലാസുവരെയുള്ള കുട്ടികളെ ആകെ പഠിപ്പിക്കുന്നത് എങ്ങനെ പഠിക്കണം എന്ന് മാത്രമാണ്. എന്തിന് പഠിക്കണം എന്ന ചിന്ത ഉണ്ടാക്കിയെടുക്കുകയാണ് വേണ്ടത്. അതുണ്ടായാല്‍ തന്നെ കുട്ടികള്‍ സ്വയം പഠിച്ചുകൊള്ളും.

കാലിഫില്‍ ഭൌതിക വിദ്യാഭ്യാസത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഒപ്പം ധാര്‍മിക വിദ്യാഭ്യാസവും ജീവിത പരിശീലനവും നല്‍കി വിദ്യാര്‍ത്ഥികളില്‍ പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതുകൊണ്ടുതന്നെ ഇവിടുത്തെ കുട്ടികളും രക്ഷിതാക്കളും പൂര്‍ണ സംതൃപ്തരാണ് എന്ന് ഞങ്ങള്‍ക്ക് പറയാന്‍ സാധിക്കും. അവരാണ് ഈ സ്ഥാപനത്തിന്‍റെ അംബാസിഡര്‍മാര്‍.


(ഈ വര്‍ഷം മുതല്‍ എട്ടാം ക്ലാസുമുതലുള്ള കുട്ടികള്‍ക്കും പ്രവേശനം നല്‍കുകയാണ് കാലിഫ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ പ്രവേശനം ഉണ്ട്. ഹയര്‍സെക്കണ്ടറിയില്‍ എന്‍ട്രന്‍സ് കോച്ചിംഗോടു കൂടി സയന്‍സും പ്രൊഫഷണല്‍, മത്സരപരീക്ഷകളുടെ കോച്ചിംഗോടുകൂടി കൊമേഴ്സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലും അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.)

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Website: www.caliphlifeschool.com

Facebook:www.facebook.com/caliphlifeschool

Email:info@caliphlifeschool.com

Phone: +91 9072344451

TAGS :

Next Story