സ്പിന്നര്‍മാര്‍ പണി തുടങ്ങി; ഇംഗ്ലണ്ടിന്റെ തല കറങ്ങുന്നു
രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി വീരന്‍ ജോ റൂട്ട് ഉള്‍പ്പെടെയുള്ള മുന്‍ നിര പവലിയനിലെത്തി.
ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സിന് മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് വന്‍ പ്രതിസന്ധിയില്‍. രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 39 എന്ന നിലയിലാണ്. ആദ്യ ടെസ്റ്റിലെ ഇരട്ട സെഞ്ച്വറി വീരന്‍ ജോ റൂട്ട് ഉള്‍പ്പെടെയുള്ള മുന്‍ നിര പവലിയനിലെത്തി. ഇനി ചടങ്ങുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യക്കായി രവിചന്ദ്ര അശ്വിന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു. ജോ റൂട്ടിന്റെ വിക്കറ്റാണ് അക്‌സര്‍ പട്ടേല്‍ വീഴ്ത്തിയത്. ഇശാന്ത് ശര്‍മ്മ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ റേര്‍റി ബേര്‍ണ്‍സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇശാന്ത് ശര്‍മ്മയാണ് തുടങ്ങിയത്. റിവ്യൂ ആവശ്യപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. അശ്വിന്‍ പന്തെടുത്തതോടെ വിക്കറ്റും വീണു തുടങ്ങി. ഡൊമിനിക് സിബ്‌ലി(16) ഡാനിയേല്‍ ലോറന്‍സ്(9) എന്നിവരായിരുന്നു അശ്വിന്റെ ഇരകള്‍. ആദ്യ മത്സരത്തിലെ ഇരട്ട സെഞ്ച്വറിയുടെ ബലത്തിലെത്തിയ റൂട്ടിനെ(6) അക്‌സര്‍ പട്ടേല്‍ അശ്വിന്റെ കൈകളിലെത്തിച്ചതോടെ ഇംഗ്ലണ്ട് തകര്‍ന്നു. ലഞ്ചിന് തൊട്ട്മുമ്പ് ലോറന്‍സിനെയും മടക്കിയതോടെ ചടങ്ങുകള്‍ മാത്രമാണ് ഇനി ബാക്കി. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 329 റൺസിന് അവസാനിച്ചിരുന്നു. ആറു വിക്കറ്റിന് 300 എന്ന നിലയിൽ രണ്ടാം ദിനം കളിയാരംഭിച്ച ഇന്ത്യയ്ക്ക് 29 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകളും നഷ്ടമാകുകയായിരുന്നു.
രണ്ടാം ദിനത്തിലെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് അക്‌സർ പട്ടേലിനെയും ഇഷാന്ത് ശർമ്മയെയും നഷ്ടപ്പെട്ടു. അക്‌സർ പട്ടേൽ നാലു റൺസെടുത്തപ്പോൾ ഇശാന്തിന് അക്കൗണ്ട് തുറക്കാനായില്ല. മുയീൻ അലിക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവർ എറിയാനെത്തിയ ജോ റൂട്ടിനെ സിക്‌സർ പായിച്ച് പന്ത് സ്‌കോറിങ്ങിന് വേഗം കൂട്ടി. തൊട്ടടുത്ത ഓവറിൽ അലിയെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ച് പന്ത് അർധ സെഞ്ച്വറി കടന്നു. 65 പന്തിൽ നിന്നായിരുന്നു പന്തിന്റെ നേട്ടം. തൊണ്ണൂറ്റിയാറാം ഓവറിൽ 15 പന്തിൽ നിന്ന് റണ്ണൊന്നുമെടുക്കാതെ കുൽദീപ് യാദവ് പുറത്തായി. സ്റ്റോൺ എറിഞ്ഞ ഇതേ ഓവറിൽ തന്നെ നാലു റൺസെടുത്ത സിറാജും പുറത്തായി.
Adjust Story Font
16