Quantcast

ട്രംപ് ഇനിയെങ്കിലും അറിയണം, മെറില്‍ സ്ട്രീപ് ആരാണെന്ന്...

MediaOne Logo
ട്രംപ് ഇനിയെങ്കിലും അറിയണം, മെറില്‍ സ്ട്രീപ് ആരാണെന്ന്...
X

ട്രംപ് ഇനിയെങ്കിലും അറിയണം, മെറില്‍ സ്ട്രീപ് ആരാണെന്ന്...

'ഹോളീവുഡില്‍ അമിത പ്രധാന്യം ലഭിച്ച നടി' എന്നായിരുന്നു മെറില്‍ സ്ട്രീപിനെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം.

'ഹോളീവുഡില്‍ അമിത പ്രധാന്യം ലഭിച്ച നടി' എന്നായിരുന്നു മെറില്‍ സ്ട്രീപിനെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശം. പരിഹാസമാണെങ്കിലും ട്രംപിന്റെ വാക്കുകളില്‍, ട്രംപ് അറിയാത്ത ഒരു യാഥാര്‍ഥ്യമുണ്ട്. ഹോളിവു‍ഡില്‍ മാത്രമല്ല ലോകത്ത് തന്നെ ഏറ്റവും പ്രാധാന്യമുള്ള നടിയാണവര്‍.

മെറില്‍ സ്ട്രീപ്. സിനിമാപ്രേമികള്‍ ആ പേര് കേള്‍ക്കാന്‍ തുടങ്ങിയിട്ട് 45 വര്‍ഷം കഴിഞ്ഞു. ഏകദേശം അത്ര കാലമായിരിക്കുന്നു ഓസ്കര്‍ വേദിയിലും മെറില്‍ സ്ട്രീപ് എന്ന പേര് മുഴങ്ങി തുടങ്ങിയിട്ട്. നാലരപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിനിടെ 20 തവണയാണ് മെറില്‍ സ്ട്രീപ് ഓസ്കര്‍ നോമിനേഷന്‍ നേടിയത്. 1979ല്‍ ദ ഡീര്‍ ഹണ്ടറിലൂടെയായിരുന്നു ആദ്യ സഹനടിക്കുള്ള നോമിനേഷന്‍.. ചുണ്ടിനും കപ്പിനുമിടയില്‍ മാഗീ സ്മിത്ത് തട്ടിയെടുത്ത ഓസ്കര്‍ തൊട്ടടുത്ത വര്‍ഷം മെറില്‍ സ്ട്രീപ് കയ്യിലേന്തി.

മികച്ച നടിക്ക് വേണ്ടിയുള്ള നോമിനേഷന്‍ 16 തവണയാണ് മെറില്‍ സ്ട്രീപ് നേടിയത്. ഇതില്‍ സോഫി ചോയ്സിലൂടെ 83ലും ദ അയണ്‍ ലേഡിയിലൂടെ 2012ലും സ്ട്രീപ് മികച്ച നടിയായി. 5 വര്‍ഷങ്ങള്‍ക്ക് ശേഷം ഫ്ലോറന്‍സ് ഫോസ്റ്റര്‍ ജെന്‍കിന്‍സിലൂടെ വീണ്ടും മികച്ച നടിക്കുള്ള പുരസ്കാരം മെറില്‍ സ്ട്രീപ് സ്വന്തമാക്കുമോ എന്നാണ് ഇന്ന് കാണേണ്ടത്. സാധ്യതാ പട്ടികയില്‍ എമ്മ സ്റ്റോണിനും ഇസബെല്ലെ ഹുപ്പെര്‍ട്ടിനും ഒപ്പം ശക്തമായ മത്സരം കാഴ്ചവെക്കുന്നു മെറില്‍ സ്ട്രീപും. കാരണം അത്രമേല്‍ സ്വാഭാവികമായാണ് ഏറ്റവും മോശം ഗായികയെന്ന ദുഷ്പേര് നേടിയ ഫ്ലോറന്‍സ് ഫോസ്റ്റര്‍ ജെങ്കിന്‍സിന് വെള്ളിത്തിരയില്‍ മെറില്‍ സ്ട്രീപ് ജീവന്‍ നല്‍കിയത്.

നടി എന്നതിന് അപ്പുറത്ത് വ്യക്തമായ രാഷ്ട്രീയനിലപാടുണ്ട് എന്നതും മെറില്‍ സ്ട്രീപിനെ വ്യത്യസ്തയാക്കുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ പ്രസ്താവനക്കെതിരെ ഗോള്‍ഡന്‍ഗ്ലോബില്‍ രൂക്ഷമായ ഭാഷയിലായിരുന്നു മെറില്‍ സ്ട്രീപ് പ്രതികരിച്ചത്. മികച്ച നടിക്കുള്ള ഓസ്കര്‍ മെറില്‍ സ്ട്രീപിനെന്ന പ്രഖ്യാപനവും സ്വര്‍ണശില്‍പം കയ്യിലേന്തി സ്ട്രീപ് നടത്തുന്ന പ്രസംഗത്തിനും കാതോര്‍ക്കുകയാണ് ലോകം.

Next Story