Quantcast

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍, മാലിന്യം കൊണ്ട് പൊറുതിമുട്ടിയ 10 കുടുംബങ്ങള്‍ക്ക് ആശ്വാസമായി

MediaOne Logo

Jaisy

  • Published:

    27 May 2018 4:08 AM GMT

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍, മാലിന്യം കൊണ്ട് പൊറുതിമുട്ടിയ 10 കുടുംബങ്ങള്‍ക്ക് ആശ്വാസമായി
X

വിവരാവകാശ നിയമം വജ്രായുധമാക്കിയ നടന്‍, മാലിന്യം കൊണ്ട് പൊറുതിമുട്ടിയ 10 കുടുംബങ്ങള്‍ക്ക് ആശ്വാസമായി

ഷമ്മിയിലെ മനുഷ്യസ്നേഹിയെക്കുറിച്ച് അഭിഭാഷകനായ ബോറിസ് പോള്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.

സിനിമയിലെ കണ്ണില്‍ച്ചോരയില്ലാത്ത വില്ലന്‍മാര്‍ ജീവിതത്തില്‍ പലപ്പോഴും ദയാലുക്കളായിരിക്കും. വെള്ളിത്തിരയില്‍ വില്ലത്തരങ്ങള്‍ കാട്ടുന്ന തിലകന്റെ മകന്‍ ഷമ്മി തിലകനും അങ്ങിനെയാണ്. തല്ലുകൊള്ളിത്തരം സിനിമയില്‍ മാത്രമേ ഉള്ളൂ..സ്വകാര്യ ജീവിതത്തില്‍ മറ്റ് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വത്തിനുടമ കൂടിയാണ് ഷമ്മി. ഷമ്മിയിലെ മനുഷ്യസ്നേഹിയെക്കുറിച്ച് അഭിഭാഷകനായ ബോറിസ് പോള്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. മാലിന്യ പ്രശ്‌നങ്ങള്‍ക്കൊണ്ട് പൊറുതുമുട്ടിയ തന്റെ അയല്‍ക്കാരായ പത്തു കുടുംബങ്ങള്‍ക്കുവേണ്ടി വിവരാവകാശനിയമത്തെ ആയുധമാക്കി ഷമ്മി പൊരുതി നേടിയ വിജയത്തെ കുറിച്ചാണ് ഈ കുറിപ്പില്‍ പറയുന്നത്.


ബോറിസ് പോളിന്റെ കുറിപ്പ് വായിക്കാം

വിവരാവകാശ നിയമം
വജ്രായുധമാക്കിയ നടൻ

ഷമ്മി തിലകൻ എന്ന നടനെ എല്ലാവരും അറിയും. ജീവിതത്തിൽ ഒരു പ്രതിസന്ധിയുണ്ടായപ്പോൾ അതിനെ നിയമപരമായി നേരിടാൻ വിവരാവകാശ നിയമം പഠിച്ച് സ്വയം ഉപയോഗിച്ച് വൻ വിജയം നേടിയ മിടുക്കൻ കുടിയാണ് ഷമ്മി തിലകൻ എന്നത് പലർക്കും അറിയില്ല.
അദ്ദേഹം ഏറ്റുമുട്ടിയത് വൻ സ്വാധീനമുള്ള വ്യക്തിയോടാണ്. അയൽക്കാരായ പത്ത് കുടുംബങ്ങൾക്ക് വേണ്ടി കൂടിയായിരുന്നു പോരാട്ടം.
പ്രബലനായ അയൽവസ്തു ഉടമ അനധികൃത നിർമ്മാണം നടത്തി ഈ പത്ത് കുടുംബങ്ങളുടെ സ്വൈര്യ ജീവിതം ഇല്ലാതാക്കുന്ന മലിനീകരണ പ്രവൃത്തികൾ നടത്തി വന്നതാണ് പ്രശ്നം. അധികൃതർക്ക് നൽകിയ പരാതികൾ മുങ്ങി. നടപടിയില്ല. ഓഫീസുകൾ കയറിയിറങ്ങി. അനക്കമില്ല. ഷമ്മിയുടെ ഫയലുകളിൽ പേജുകൾ കൂടിക്കോണ്ടേയിരുന്നു. അപ്പോഴാണ് വിവരാവകാശ നിയമം രക്ഷക്കെത്തിയത്.
വിവരം തേടിയുള്ള അപേക്ഷകൾ നാലുപാടും പറന്നു. ഓഫീസുകൾ ഉണർന്നു. മുങ്ങിയ ഫയലുകൾ മടിയോടെയെങ്കിലും പൊങ്ങി.
കിട്ടിയ വിവരങ്ങളിലെ കബളിപ്പിക്കലുകൾ കണ്ടെത്താൻ കെട്ടിട നിർമ്മാണ ചട്ടം, മുനിസിപ്പാലിറ്റി നിയമം, പരിസ്ഥിതി നിയമങ്ങൾ എന്നിവയുടെ പുസ്തകങ്ങൾ വാങ്ങി പഠിച്ചു.പല കുരുക്കുകളും അഴിഞ്ഞു തുടങ്ങി.

പ്രബലനായ അയൽക്കാരൻ ഷമ്മിയെ കള്ളക്കേസിൽ കുടുക്കി. അയാളുടെ ജീവനക്കാരനെ പരിക്കേൽപ്പിച്ചു എന്ന ഗുരുതരമായ കേസ്.
പോലീസ് പതിവ് നാടകം കളിച്ചു. കളവായ നിലയിൽ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഷമ്മി തിലകൻ പതറിയില്ല. വിവരാവകാശ നിയമപ്രകാരം ശേഖരിച്ച തെളിവുകളുമായി മേലുദ്യോഗസ്ഥർക്ക് പുനരന്വേഷണത്തിന് ഹർജി നൽകി. കള്ളം വെളിച്ചത്തായി. കുറ്റപത്രം പോലീസ് പിൻവലിച്ചു. വിവരാവകാശ നിയമം വജ്രായുധമാണെന്ന് ബോധ്യമായ ഷമ്മി തിലകൻ എല്ലാ ഫോറങ്ങളിലും പ്രബലനായ അയൽക്കാരനെതിരെ വിജയം നേടി.
ഉദ്യോഗസ്ഥർ കൃത്യമായി നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി. നിയമബിരുധമുള്ളയാളാണ് ഷമ്മി തിലകൻ എന്ന് വിശ്വസിക്കുന്ന നിരവധി ഉദ്യോഗസ്ഥരെ എനിക്കറിയാം! മാതൃകയാക്കാവുന്ന സെലബ്രിറ്റി തന്നെയാണ് ഷമ്മി തിലകൻ!

TAGS :

Next Story