Quantcast

ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്: സംവിധായകന്‍ വിനയന്‍

MediaOne Logo

Jaisy

  • Published:

    5 Jun 2018 7:36 PM GMT

ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്: സംവിധായകന്‍ വിനയന്‍
X

ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്: സംവിധായകന്‍ വിനയന്‍

ഒരു സംഘടന എന്ന നിലയിൽ "അമ്മ"2004 ൽ എടുത്ത നിലപാടു ശരിയല്ല എന്നു ഞാൻ പറഞ്ഞിരുന്നു

സിനിമയിൽ ഇന്നും സംഭവിക്കുന്ന പല അപചയങ്ങൾക്കും കാരണം നിലപാടുകൾ ഇല്ലാത്ത സ്വാർത്ഥരായ വ്യക്തികളുടെ പ്രവർത്തികളാണെന്ന് സംവിധായകന്‍ വിനയന്‍. ഇന്നത്തെ ഈ ആവേശം ഉണർത്തുന്ന ന്യൂ ജനറേഷൻ പ്രളയം 11 വർഷങ്ങൾക്കുമുൻപെ "തുടങ്ങുമായിരുന്നു.. സിനിമാ ഫോറ" മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse association ഭാരവാഹികൾ മറ്റു പലർക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെങ്കിലെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ വീഡിയോ ക്ലിപ്പു കാണൂ..മലയാളസിനിമയിലെ ചില ചരിത്ര സത്യങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാം... കഴിഞ്ഞ ദിവസം ഇതെനിക്ക് അയച്ചുതന്ന കൈരളി ചാനലിലെ സുഹൃത്തിനു നന്ദി..
14 വർഷങ്ങൾക്കു മുൻപ് 2004-ൽ, സിനിമയിൽ ഒരു എഗ്രിമെൻറും നിബന്ധനകളും വേണ്ട ഞങ്ങൾ അതിനു സമ്മതിക്കില്ല എന്നു വാശിപിടിച്ച് ഷൂട്ടിംഗിൽ സഹകരിക്കാതെ സമരം ചെയ്ത നടീനടൻമാരുടെ സംഘടനയായ "അമ്മയുടെ" പ്രസിഡന്റ് ശ്രീ ഇന്നസെന്റ് ഈ വീഡിയോയിൽ പറഞ്ഞ വാക്കുകൾ ഒന്നു ശ്രദ്ധിച്ചാൽ ഇത്രയും വർഷമായിട്ടും തീരാത്ത പകയുമായി എന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടുന്നാണന്നു നിങ്ങൾക്കു കൃത്യമായും മനസ്സിലാകും..

ഒരു സംഘടന എന്ന നിലയിൽ "അമ്മ"2004 ൽ എടുത്ത നിലപാടു ശരിയല്ല എന്നു ഞാൻ പറഞ്ഞിരുന്നു .. ലക്ഷങ്ങളും കോടികളും അഡ്വാൻസ് കൊടുക്കുന്ന നിർമ്മാതാക്കൾക്ക് ഡേറ്റും,റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരു എഗ്രിമെൻറ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ? ഇന്ന് അങ്ങനൊരു എഗ്രിമെൻറ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാൻ ആരുടെ ഒക്കെ കാല് നിർമ്മാതാവു പിടിക്കണം എന്ന കാര്യം ഒാർക്കെണ്ടതാണ്.2004-ലേ എഗ്രിമെൻറ് വിഷയത്തിൽ വിനയൻ കുടെ നിൽക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടിൽ വന്ന് അഭ്യർത്ഥിച്ചത് ഇന്ന് ഫിലിം ചേമ്പർ സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിർമ്മാതാക്കളായ സിയദ് കോക്കറും.സാജൻ വർഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷൻ കൺട്രോളറും ഇന്ന് നിർമ്മാതാവുമായ ആൻേറാ ജോസഫും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണെന്റെ ഒാർമ്മ (അവരുടെ പേരുകൾ ഇവിടെഴുതാൻ കാരണം ഈ സംഭവങ്ങളുടെ നേർ സാക്ഷ്യം വ്യക്തമാക്കാൻ മാത്രമാണ്) .അവർ പറഞ്ഞത് കൊണ്ട് മാത്രമല്ല ആ ഇഷ്യുവിൽ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പ്രൃഥ്വി രാജിനെയും,തിലകനെയുംലാലു അലക്സിനേയും ക്യാപ്റ്റൻ രാജുവിനേയും പുതുമുഖം പ്രിയാമണിയേും ഒക്കെ പങ്കെടുപ്പിച്ച് "സത്യം" എന്ന സിനിമ ചെയ്തത്. അതോടെ ആ സമരം പിൻവലിച്ച് നടീ നടൻമാർ എഗ്രിമെൻറ് ഒപ്പിടാൻ തയ്യാറാകേണ്ടി വന്നു.

അതോടെ അമ്മ നേതാക്കൾക്കു മാത്രമല്ല അവരുടെ ആജ്ഞാനുവർത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകർക്കും വിനയൻ ശത്രുപക്ഷത്തായി.ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്. സൂപ്പർസ്റ്റാറുകളുടെ കാൽക്കൽ മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം.... മേൽപ്പറഞ്ഞ നിർമ്മാതാക്കൾ എൻെറ വീട്ടിൽ വന്ന ദിവസം ഉച്ചയ്ക് നടൻ ജഗദീഷ് എന്നെ ഫോണിൽ വിളിക്കുന്നു ഒരാൾക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോൺ കൊടുക്കുന്നു.. ഫോൺ വാങ്ങിയ അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മോഹൻലാൽ വളരെ സ്നേഹപുർവ്വം എന്നോടു സംസാരിച്ചു..അന്നു വൈകിട്ട് ഗോകുലം പാർക്കിൽ അവരെല്ലാം കുടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിംഗിൽ വരാൻ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു.. പക്ഷേ അതിനൊക്കെ... ഞാൻ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല .. സാരമില്ല.. ഇതൊക്കെ ജീവിതത്തിൽ ഒരു സ്പോർട്സ് മാൻ സ്പിരിറ്റോടു കൂടി കണ്ടാൽ പ്രശ്നമില്ല... എൻെറ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തിൽ ഞാൻ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതിൽ ലാഭ നഷ്ടങ്ങൾ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്പോൺസർ ഷിപ്പിൽ "ഫെഫ്ക" എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയൻ എന്ന "ഏകാധിപതിയേ" സിനിമയിൽ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോൾ എന്നേ വീട്ടിൽ വന്നു കണ്ട മേൽപ്പറഞ്ഞ സുഹൃത്തുക്കൾ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം.. എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പഴും എൻെറസുഹൃത്തുക്കളാണ്. സൂപ്പർസ്റ്റാറുകൾക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകർക്കൊപ്പമോ നിന്നാൽ കിട്ടുന്ന ഗുണം അവർക്കെല്ലാം അനഭിമതനായ വിനയനേ സപ്പോർട്ടു ചെയ്താൽ കിട്ടുമോ? പക്ഷേ ഇവരൊക്കെ കൂടി വിലക്കിയതിൽ അല്ലായിരുന്നു എനിക്കു വിഷമം.. അങ്ങനെ വിലക്കാൻ അവർ പറഞ്ഞു പരത്തിയ നുണകൾ .. അപവാദങ്ങള്‍, വ്യക്തിഹത്യകൾ.. ഇതിനെതിരേ ഒരു വാക്കു പറയാൻ സിനിമാ രംഗത്തെ ഒരാളുപോലും മുന്നോട്ടു വരാഞ്ഞ സാഹചര്യത്തിലാണ് കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയേ എനിക്കു സമീപിക്കേണ്ടി വന്നത്.. അപവാദങ്ങൾ പറഞ്ഞു പരത്തിയ നുണയൻമാർക്ക് കമ്മീഷന്റെ മുന്നിൽ ഏത്തമിടേണ്ടി വന്നു.. അവിടെ ഈ ശൂരൻമാർ മലക്കം മറിഞ്ഞു.. വിനയൻ പ്രഗൽഭ സംവിധായകനാണെന്നും അവർ വിനയനേ വിലക്കിയിട്ടില്ലെന്നും ഈ കാലഘട്ടത്തിൽ നാലു സിനിമകൾ വിനയൻ റിലീസ് ചെയ്തെന്നുമാണ് മലയാള സിനിമയിലെ എന്റെ സുഹൃത്തുക്കൾ അവിടെ വാദിച്ചത്. ആ സിനിമകളൊക്കെ ഞാൻ എങ്ങനെയാണ് ചെയ്തു തീർത്തതെന്നും.. അതൊക്കെ മുടക്കാൻ ഈ കൂട്ടുകാർ ഏതെല്ലാം വൃത്തികെട്ട രീതികൾ ഉപയോഗിച്ചെന്നും.. കോടതി ശരിയായ രീതിയിൽ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് പിഴ ഒടുക്കാൻ ശിക്ഷിച്ചത്. "അമ്മ"യെയും "ഫെഫ്ക" യെയും അതിലേ പ്രമുഖരെയും പ്രതികളാക്കിയാണ് ഞാൻ കേസു കൊടുത്തത്.. സത്യത്തിൽ പ്രൊഡ്യൂസേർസ് അസ്സോസിയേഷൻെറ അന്നത്തെ ഭാരവാഹികളായ ശ്രീ സാബു ചെറിയാനും സുരേഷ്കുമാറിനും എതിരേ വ്യക്തമായ തെളിവുണ്ടന്നും അവരേകൂടി പ്രതിയാക്കണമെന്നും എൻെറ അഡ്വക്കേറ്റ് എന്നോടു പറഞ്ഞിരുന്നു.. അസ്സോസിയേഷന്റെ ലെറ്റർപാടിൽ ഇവർ ഒപ്പിട്ട് സൗത്തിന്ത്യൻ ഫിലിം ചേമ്പറിന് കത്തെഴുതിയിരുന്നു. എൻെറ സിനിമ നടത്തരുതെന്നും,എനിക്കു ക്യാമറ തന്ന രവിപ്രസാദിനെക്കൊണ്ട് ക്യാമറ പിൻവലിപ്പിക്കണമെന്നും ആയിരുന്നു ആ കത്ത്..(ഇവർക്കു ശിക്ഷ കിട്ടാനായി ആ ഒരു തെളിവു മാത്രം മതിയായിരുന്നു)

അമ്മയേക്കാളും, ഫെഫ്ക്കയേക്കാളും ആവേശത്തോടെ അവരേ സുഖിപ്പിക്കാനായി, നിർമ്മാതാക്കളുടെ സംഘടന എടുത്തു ചാടിയതിന് പിന്നിൽ സംഘടനയുടെ തലപ്പത്തിരുന്ന ചിലരുടെ സ്വാർത്ഥ താൽപ്പര്യം മാത്രമായിരുന്നു എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നു. ഇന്നും നടീനടൻമാരുടെ സംഘടനക്കെതിരെ എന്തെങ്കിലും ചർച്ച വരുമ്പോൾ തന്നെ വേദി വിട്ട് ഇറങ്ങി പോകാൻ പോലും തയ്യാറാകുന്ന ആ പഴയഗ്രൂപ്പു തന്നാണല്ലോ മാറിയും മറിഞ്ഞും നിർമ്മാതാക്കളുടെ സംഘടന ഇപ്പോഴും നിയന്ത്രിക്കുന്നത്.

പക്ഷേ അതിന്റെ പേരിൽ ഞാനിപ്പോൾ സജീവമായി നിൽക്കുന്ന എൻെറ സംഘടനയായ producerse association- നേ കോംപറ്റീഷൻ കമ്മീഷനിൽ അമ്മയോടും ഫെഫ്കയോടുമൊപ്പം പ്രതിയാക്കി പിഴ അടപ്പിക്കാൻ എൻെറ മനസ്സനുവദിച്ചില്ല എന്നതാണു സത്യം..
വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ...ഇന്നത്തെ ഈ ആവേശം ഉണർത്തുന്ന ന്യൂ ജനറേഷൻ പ്രളയം 11 വർഷങ്ങൾക്കുമുൻപെ "തുടങ്ങുമായിരുന്നു.. സിനിമാ ഫോറ" മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse association ഭാരവാഹികൾ മറ്റു പലർക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെൻകിൽ.. തീയറ്ററു കാരുടെ 50% ശതമാനം സാമ്പത്തിക ഷെയറോടെ അന്ന് ഒന്നരക്കോടി രൂപ വരെ ബഡ്ജറ്റുള്ള പുതുമുഖചിത്രങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യാൻ രൂപീകരിച്ച സിനിമാ ഫോറത്തിന്റെ ചെയർമാനായിരുന്നു ഞാൻ. തീയറ്റർ ഉടമ ടി.ടി.ബേബി ജനറൽ കൺവീനറും സാഗ അപ്പച്ചൻ ഫിനാൻസ് കൺവീനറുമൊക്കെയായി എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി രൂപീകരിച്ച വലിയ കമ്മിറ്റിയായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് ആ ഫോറത്തോടു സഹകരിക്കരുത് എന്നു കാണിച്ച് അന്നത്തെ producerse association അയച്ച കത്ത് ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.. ആർക്കു വേണ്ടിയാണ് പുതുമുഖ സിനിമകളുടെ ആ സംരംഭം അന്ന് വേണ്ടന്നു വച്ചത്? കുന്നം കുളം തീയറ്റർ ഉടമയായ ശ്രീ ടി.ടി ബേബിയേ ഒന്നു വിളിച്ചു ചോദിച്ചാൽ ഏതു സിനിമാക്കാരനേയും വേദനിപ്പിക്കുന്ന ആ വിവരം അറിയാൻ കഴിയും.

മലയാള സിനിമയ്കു വേണ്ടി ഒത്തിരി ത്യാഗം സഹിച്ചെന്നു പറയുന്ന പലരും ആർക്കുവേണ്ടിയാണ് ത്യഗം ചെയ്യുന്നതെന്ന് മലയാള സിനിമാ ചരിത്രം മറന്നു പോകുന്നവർ ഒന്നോർക്കട്ടെ എന്നു കരുതിയാണ് യാതൊരു അതിശയോക്തിയുമില്ലാതെ സത്യസന്ധമായി ചിലകാര്യങ്ങൾ ഇവിടെ കുറിച്ചത്. ഫിലിം ചേംബറിനോടുള്ള ദേഷ്യം തീർക്കൻ വേറെ ചേമ്പർ തുടങ്ങുമെന്നു വരെ ചിലർ പറഞ്ഞപോഴും ബാലിശമായ ആ നീക്കത്തെ ഞാൻ എതിർത്തിരുന്നു.. സിനിമയിൽ ഇന്നും സംഭവിക്കുന്ന പല അപചയങ്ങൾക്കും കാരണം നിലപാടുകൾ ഇല്ലാത്ത സ്വാർത്ഥരായ വ്യക്തികളുടെ പ്രവർത്തികളാണ്. അവരുടെ കൂട്ടായ്മക്കാണ് ഭൂരിപക്ഷവും പബ്ലിസിറ്റിയും എന്നതുകൊണ്ട് അവർക്ക് എന്നും ഇതു തുടരാൻ കഴിയുമെന്നു പ്രതീക്ഷിക്കണ്ട.. കാവ്യ നീതി എന്നൊന്നുണ്ട്. ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട് സമയം ഇല്ലാത്തതിനാൽ പിന്നീടാകട്ടെ.. നന്ദി.. നമസ്കാരം...
വിനയൻ.....

TAGS :

Next Story