മാറുമറക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു; സംവിധാനം വിനയന്‍

മാറുമറക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. സംവിധായകന്‍ വിനയനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കരായി മലയാളത്തിലെ പ്രമുഖ താരം തന്നെ അഭിനയിക്കുമെന്നും വിനയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. വലിയ ക്യാൻവാസിൽ തന്നെയാകും നങ്ങേലിയെ അവതരിപ്പിക്കുകയെന്നും വിനയന്‍ പറഞ്ഞു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റ്
കഴിഞ്ഞ കുറേ വർഷങ്ങളായി മനസ്സിലുള്ള ഒരു സ്വപ്നമാണ്, 19-ാം നൂറ്റാണ്ടിലെ മാറുമറക്കൽ സമരനായിക നങ്ങേലിയുടെ കഥ സിനിമ ആക്കണമെന്നുള്ളത്.
ഇതിനു മുൻപ് പല പ്രാവശ്യം ഇതിനേക്കുറിച്ച് ഞാൻ എഴുതീട്ടുമുണ്ട്. 2019 ൽ നങ്ങേലിയുടെ ഷൂട്ടിംഗ് തുടങ്ങാൻ കഴിയുമെന്നും ചിത്രം തീയറ്ററിൽ എത്തിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.
നമ്മുടെ ആദരണീയ ചരിത്രകാരൻമാർ അറിഞ്ഞോ അറിയാതെയോ പലതും തമസ്കരിച്ച 19-ാം നൂറ്റാണ്ടിൻെറ ഒരു യഥാർത്ഥ ചരിത്രാഖ്യാനമായി മാറുന്ന ഈ കഥയുടെ സ്ക്രിപ്റ്റ് തീർന്നു വന്നപ്പോൾ വിപ്ളവനായിക നങ്ങേലിയുടെ ആരാദ്ധ്യ പുരുഷനും, നങ്ങേലിയുടെ പ്രചോദനവുമായിരുന്ന നവോത്ഥാന പോരാളി ആറാട്ടു പുഴ വേലായുധപ്പണിക്കർ എന്ന കഥാപാത്രം ഇതു വരെ മലയാളത്തിൽ വന്ന ചരിത്ര കഥാപാത്രങ്ങളുടേയും ഇതിഹാസ നായകരുടെയും ഒപ്പമോ ഒരുപടി മുകളിലോ നിൽക്കുന്ന ഒരു അസാധാരണ കഥാപാത്രമായി മാറിയിരിക്കുന്നു എന്നതാണു സത്യം.
ആറാട്ടു പുഴ വേലായുധൻ താണ ജാതിയിൽ പെട്ടവനായിരുന്നെങ്കിലും പോരാട്ട വീര്യത്തിലും ആയോധനമുറയിലും നീതിക്കുവേണ്ടിയുള്ള ഉറച്ചനിലപാടിലും കാണിച്ച ധൈര്യത്തിന് അംഗീകാരമായി തിരുവിതാംകൂർ മഹാരാജാവ് പണിക്കർ എന്ന സ്ഥാനപ്പേര് കൊടുക്കുകയായിരുന്നു. ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കുന്നത് ഒരു പ്രമുഖ നടൻ തന്നെ ആയിരിക്കും.
ലോകം മുഴുവൻ അറിയപ്പെടുന്ന നവോത്ഥാന വിപ്ലവനായികയായി മാറുമായിരുന്ന നങ്ങേലിയെ തമസ്കരിച്ച് രണ്ടു വരിയിൽ ഒതുക്കിയ ചരിത്രത്തിന് ഒരു എളിയ തിരുത്തലുമായി വലിയ ക്യാൻവാസിൽ തന്നെ "നങ്ങേലി"യെ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
എന്നും എൻെറ പ്രതിസന്ധിഘട്ടങ്ങളിലും എന്നെ പ്രോൽസാഹിപ്പിച്ചിരുന്ന സുഹൃത്തുക്കളുടെ സ്നേഹവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.
Adjust Story Font
16

