Quantcast

ഒന്നിച്ചു പഠിക്കുന്നു, ഒന്നിച്ചു കഴിക്കുന്നു... അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു, ഇനിയും കളിക്കും: വിദ്വേഷ പ്രചാരണങ്ങളിൽ നവീനും ജാനകിയും

"ഒന്നിച്ചാണ് ക്ലാസിൽ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാൻ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു. അത് അത്രയേ ഉള്ളൂ"

MediaOne Logo

Web Desk

  • Published:

    9 April 2021 4:27 AM GMT

ഒന്നിച്ചു പഠിക്കുന്നു, ഒന്നിച്ചു കഴിക്കുന്നു... അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു, ഇനിയും കളിക്കും: വിദ്വേഷ പ്രചാരണങ്ങളിൽ നവീനും ജാനകിയും
X

തൃശൂർ: വിദ്വേഷ പ്രചാരണങ്ങളിൽ നിലപാട് വ്യക്തമാക്കി തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ നവീനും ജാനകിയും. വിവാദങ്ങളും പ്രചാരണങ്ങളും തങ്ങളെ ബാധിക്കുന്നില്ലെന്നും ഇനിയും ഡാൻസ് കളിക്കുമെന്നും ഇരുവരും വ്യക്തമാക്കി. കുറച്ചു പേർ മാത്രമാണ് നെഗറ്റീവ് ആയി പ്രതികരിച്ചത് എന്നും ഭൂരിപക്ഷത്തിന്റേതും പോസിറ്റീവ് റിവ്യൂ ആയിരുന്നു എന്നും അവർ പറഞ്ഞു.

'കുറച്ചു പേരെ നെഗ്റ്റീവായി വന്നുള്ളൂ. ഭൂരിപക്ഷവും പോസിറ്റീവ് റെസ്‌പോൺസാണ് തന്നത്. ഞങ്ങളിപ്പോ കോളജാണ്... ഒന്നിച്ചാണ് ക്ലാസിൽ പോകുന്നത്, ഒന്നിച്ചാണ് പഠിക്കുന്നത്. ഒന്നിച്ചാണ് കഴിക്കാൻ പോകുന്നേ.. അപ്പോ പിന്നെ ഒന്നിച്ചൊരു ഡാൻസ് കളിച്ചു. അത് അത്രയേ ഉള്ളൂ. എല്ലാവരും ആ സെൻസിൽ എടുക്കണം. ഞങ്ങൾ എന്റർടെയ്ൻമെന്റേ ഉദ്ദേശിച്ചുള്ളൂ. എല്ലാവരും കാണണമെന്ന രീതിയിൽ ഒന്നുമല്ല ഇതെടുത്തത്. എങ്ങനെയോ അത് വൈറലായിപ്പോയി. അത്രയേ ഉള്ളൂ. ഇനിയും വീഡിയോ എടുക്കും. ഞങ്ങൾ തന്നെ ആകണമെന്നില്ല. ഡാൻസ് കളിക്കുന്ന ഇനിയും പിള്ളേരുണ്ട് കോളജിൽ. ഇതിനും തീർച്ചയായും എടുക്കും' - സ്വകാര്യ ചാനലിനോട് സംസാരിക്കവെ ഇരുവരും വ്യക്തമാക്കി.

ലവ് ജിഹാദ് ആരോപിച്ചാണ് ഇരുവർക്കുമെതിരെ വലതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് ആക്രമണം നടക്കുന്നത്. ബിജെപിയോട് അടുപ്പമുള്ള കൃഷ്ണരാജ് എന്ന അഭിഭാഷകന്റെ കുറിപ്പാണ് ഇത്തരത്തിലെ വിദ്വേഷ പ്രചാരണത്തിന് തുടക്കമിട്ടത്.

'ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം' - എന്നാണ് കൃഷ്ണരാജ് ഫേസ്ബുക്കിൽ കുറിച്ചത്. കൃഷ്ണരാജിന്റെ പരാമർശം ക്രിസ്റ്റ്യൻ ഹെൽപ് ലൈൻ എന്ന പ്രൊഫൈലും ഏറ്റെടുത്തു. വർഗീയവാദികളെ ഭയന്ന് പലരും പറയാൻ മടിക്കുന്ന നഗ്നസത്യങ്ങൾ പച്ചയ്ക്കു വിളിച്ചു പറയുന്ന അഡ്വ. കൃഷ്ണരാജിന് ഐക്യദാർഢ്യം എന്നാണ് ഇദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച് ക്രിസ്റ്റ്യൻ ഹെൽപ് ലൈൻ കുറിപ്പിട്ടത്.

എന്നാൽ പ്രചാരണങ്ങൾക്ക് മറുപടിയായി, പുതിയ ഡാൻസ് വീഡിയോയുമായി നവീനും ജാനകിയും വീണ്ടുമെത്തി. ക്ലബ് എഫ്.എം സെറ്റിലായിരുന്നു ഇത്തവണ ഇരുവരുടേയും ഡാൻസ്. ആറാം തമ്പുരാൻ എന്ന ചിത്രത്തിലെ പാട്ടിൻറെ റീമിക്സിനൊപ്പമാണ് ഇരുവരും ഇത്തവണ ചുവടുവെച്ചത്. സംഭവം നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയ ഏറ്റെടുത്തു. വിദ്വേഷ പ്രചാരണങ്ങളിൽ തലകുനിക്കാതെ ധൈര്യമായി മുന്നോട്ട് പോവൂ എന്നാണ് വീഡിയോക്ക് താഴെ പിന്തുണയർപ്പിച്ചെത്തിയവർ എഴുതിയത്.

തിരുവനന്തപുരം സ്വദേശിയാണ് ജാനകി. രാജീവ് ഗാന്ധി സെന്ററിലെ ശാസ്ത്രജ്ഞൻ ഡോ ഓം കുമാറിന്റെയും ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ ഡോക്ടർ മായാദേവിയുടെയും മകളാണ്. മാനന്തവാടി സ്വദേശി റസാഖിന്റെയും ദിൽഷാദിന്റെയും മകനാണ് നവീൻ റസാഖ്. സഹോദരൻ റോഷൻ ഹൈദരാബാദിൽ സിവിൽ എഞ്ചിനീയറാണ്.

തൃശൂർ മെഡിക്കൽ കോളജ് വരാന്തയിലായിരുന്നു ഇവരുടെ 30 സെക്കൻഡ് മാത്രം ദൈർഘ്യം വരുന്ന വൈറൽ നൃത്തം. റാ റാ റാസ്പുട്ടിൻ... ലവർ ഓഫ് ദ റഷ്യൻ ക്വീൻ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്താണ് ഇവർ ചുവടുവച്ചത്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വീഡിയോ ആണ് തരംഗമായി മാറിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story