'തുണിവ്' ആഘോഷത്തിനിടെ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചു
ചിന്താദ്രി സ്വദേശി ഭരത് കുമാറാണ് മരിച്ചത്. ലോറിയിൽ നൃത്തം ചെയ്യുന്നതിനിടെ താഴെ വീണാണ് മരണം

അജിത്ത്
ചെന്നൈ: അജിത്ത് ചിത്രം തുണിവിന്റെ ആഘോഷ പരിപാടികൾക്കിടെ ആരാധകൻ മരിച്ചു. ചിന്താദ്രി സ്വദേശി ഭരത് കുമാറാണ് മരിച്ചത്. ലോറിയിൽ നൃത്തം ചെയ്യുന്നതിനിടെ താഴെ വീണാണ് മരണം സംഭവിച്ചത്. ചെന്നൈയിലെ രോഹിണി തിയേറ്ററിനു സമീപമായിരുന്നു അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിജയ് ചിത്രം വാരിസും ഇന്നാണ് റിലീസ് ചെയ്തത്.
ഇരു താരങ്ങളുടേയും ആരാധകർ തമ്മിൽ ഏറ്റുമുട്ടിയെന്ന വാർത്തയും ഇപ്പോൾ ചെന്നൈയിൽ നിന്നും പുറത്തുവരുന്നുണ്ട്. എട്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് തല അജിത്തിന്റെയും ദളപതി വിജയ് യുടെടേയും ചിത്രങ്ങൾ തമിഴ് ബോക്സ് ഓഫീസിൽ ഒന്നിച്ചെത്തുകയാണ്. അജിത്ത് നായകനാകുന്ന തുണിവും വിജയ്‍യുടെ വാരിസുമാണ് പൊങ്കൽ റിലീസുകൾ.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരു ചിത്രങ്ങളും തിയേറ്ററിലെത്തുന്നത് എന്നതുകൊണ്ട് തന്നെ വലിയ ആഘോഷ പരിപാടികളാണ് തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ ഒരുക്കിയിരിക്കുന്നത്. ആഘോഷങ്ങൾക്കിടെ ചെന്നൈയിലെ പ്രശസ്തമായ രോഹിണി തിയേറ്ററിൽ വിജയ് ആരാധകർ അജിത്തിന്റെ കട്ട്ഔട്ടുകൾ വലിച്ചുകീറി ബഹളമുണ്ടാക്കുകയായിരുന്നു. എച്ച് വിനോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒരു ഹീസ്റ്റ് ത്രില്ലറാണ് തുണിവ്.
ബോണി കപൂറാണ് ചിത്രം നിർമ്മിക്കുന്നത്. അജിത് കുമാർ, മഞ്ജു വാര്യർ, ജോൺ കൊക്കൻ, സമുദ്രക്കനി, ജിഎം സുന്ദർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വംശി പൈടിപ്പള്ളിയാണ് വാരിസ് സംവിധാനം ചെയ്യുന്നത്. ദളപതി വിജയ്, രശ്മിക മന്ദാന, പ്രകാശ് രാജ്, ഖുശ്ബു, പ്രഭു, യോഗി ബാബു, സംഗീത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നറാണ്.
Adjust Story Font
16

