'കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാത്തവരുണ്ട്'; കൂറുമാറിയ സഹതാരങ്ങളോട് ദേഷ്യമില്ല: ഭാവന
ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു

കൊച്ചി: ജീവിതത്തിൽ തന്നോട് തന്നെയാണ് കടപ്പാടെന്ന് നടി ഭാവന. തനിക്കുണ്ടായ സംഭവത്തിൽ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്നും താരം അരുൺ രാഘവന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'' നടി പറയുന്നു.
''ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്.'' താരം വിശദീകരിച്ചു.
കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.''
ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല എന്നും ഭാവന പറയുന്നു.
Adjust Story Font
16

