Quantcast

'വ്യായാമം, ഭക്ഷണ ക്രമം'; മമ്മൂട്ടിയുടെ നിത്യയൗവനത്തിന്‍റെ രഹസ്യം ഇതാണ്...

ജങ്ക് ഫുഡുകളും കാര്‍ബോ ഹൈഡ്രേറ്റുകളും ഒന്നും തന്നെ മമ്മൂട്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല

MediaOne Logo

ijas

  • Updated:

    2021-09-07 10:11:42.0

Published:

7 Sep 2021 9:54 AM GMT

വ്യായാമം, ഭക്ഷണ ക്രമം; മമ്മൂട്ടിയുടെ നിത്യയൗവനത്തിന്‍റെ രഹസ്യം ഇതാണ്...
X

എഴുപതാം പിറന്നാളിലും നിത്യയൗവനമായി തുടരുന്ന മമ്മൂട്ടിയെ പുകഴ്ത്തി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലും അല്ലാതെയും രംഗത്തുവന്നിട്ടുള്ളത്. മമ്മൂട്ടി എന്ന താരം പിറന്ന അന്നുമുതല്‍ ഇന്ന് വരെ കാണുന്ന ആ ചുറുചുറുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരത്തിന്‍റെ ട്രെയിനറായ വിപിന്‍ സേവ്യര്‍.

ദിവസവും അര മണിക്കൂര്‍ തൊട്ട് ഒരു മണിക്കൂര്‍ വരെ വ്യായാമം ചെയ്യുമെന്നും മമ്മൂട്ടി പുതിയതായി പണികഴിപ്പിച്ച കൊച്ചിയിലെ വീട്ടില്‍ എല്ലാ സംവിധാനങ്ങളോടെയും കൂടി ജിം പ്രവര്‍ത്തിക്കുന്നതായും വിപന്‍ പറഞ്ഞു. പ്രധാനമായും രണ്ട് രീതിയിലുള്ള വ്യായാമങ്ങളാണ് മമ്മൂട്ടി ചെയ്യാറ്. വിക്സ്15, വിക്സ് 25, ഇവ രണ്ടുമാണ് മമ്മൂട്ടിയുടെ വ്യായാമ രീതികളെന്നും വിപിന്‍ പറഞ്ഞു.


വ്യായാമം മാത്രമല്ല, ഭക്ഷണവും!

പതിവായുള്ള വ്യായാമങ്ങള്‍ക്ക് പുറമേ ചിട്ടയായ ഭക്ഷണക്രമവും താരത്തിന്‍റെ സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ജങ്ക് ഫുഡുകളും കാര്‍ബോ ഹൈഡ്രേറ്റുകളും ഒന്നും തന്നെ മമ്മൂട്ടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറില്ല. കാർബോഹൈഡ്രേറ്റുകളിൽ നിന്നും ജങ്ക് ഫുഡിൽ നിന്നും എണ്ണമയമുള്ള ലഘുഭക്ഷണങ്ങളിൽ നിന്നെല്ലാം അകന്നു നിൽക്കുന്ന ഒരാളാണ് താനെന്ന് മമ്മൂട്ടിയും വെളിപ്പെടുത്തിയിട്ടുണ്ട്.

ഓട്സ് കഞ്ഞി, പപ്പായയുടെ കഷ്ണങ്ങള്‍, മുട്ടയുടെ വെള്ള, തലേദിവസം വെള്ളത്തിലിട്ടു വെച്ച് തൊലികളഞ്ഞ പത്ത് ബദാം എന്നിവയാണ് മമ്മൂട്ടിയുടെ പ്രഭാത ഭക്ഷണമെന്ന് താരത്തിന്‍റെ പേഴ്സണല്‍ കുക്ക് ലെനീഷ് വെളിപ്പെടുത്തി. ഭക്ഷണം വാരിവലിച്ചു കഴിക്കുന്ന ശീലമില്ലാത്ത താരത്തിന് മീനിനോടാണ് താല്‍പര്യമെന്നും ലെനീഷ് പറഞ്ഞു. എരിവും പുളിയും കുറച്ച് മസാലകള്‍ അധികം ചേര്‍ക്കാതെയുള്ള കറികളാണ് മെഗാസ്റ്റാറിന് ഇഷ്ടം. ഉച്ചക്ക് ചോറിന് പകരം ഓട്ട്സ് കൊണ്ടുള്ള അരകുറ്റി പുട്ടും കറിയായി തേങ്ങചേര്‍ത്ത മീന്‍കറിയുമാണ് കഴിക്കാറ്. കരിമീന്‍, കണമ്പ്, തിരുത എന്നിവ പൊരിച്ചതല്ലാതെ ഇഷ്ടമാണെന്നും പൊടിമീനോ കൊഴുവയോ തേങ്ങയരച്ച് കറിവെച്ചാണ് താല്‍പര്യമെന്നും ലെനീഷ് പറയുന്നു.

രാത്രി ഗോതമ്പിന്‍റെയോ ഓട്സിന്‍റയോ ദോശയുടെ കൂടെ അധികം മസാലയിടാത്ത നാടന്‍ ചിക്കന്‍ കറിയാണ് ഇഷ്ടം. കറിയില്ലെങ്കില്‍ ചമ്മന്തിയായാലും താരം ഹാപ്പി. ചില സമയങ്ങളില്‍ രാത്രി കഞ്ഞിയും നത്തോലിയുമാകും മമ്മൂട്ടി കഴിക്കാനിഷ്ടപ്പെടാറ്. ഇടയ്ക്കിടെയുള്ള കട്ടന്‍ചായയും താരത്തിന്‍റെ വീക്ക്നെസാണ്. തുറുപ്പുഗുലാന്‍ തൊട്ട് ലെനീഷ് മമ്മൂക്കയുടെ പേഴ്സണല്‍ കുക്കായി ജോലി ചെയ്യുകയാണ്. ഐസ്ക്രീം ഒഴികെയുള്ള മധുര പലഹാരങ്ങൾ ഒന്നും തന്നെ മമ്മൂട്ടി കഴിക്കാറില്ല.


മനസ്സിന്‍റെ ഫ്രഷ്നെസ്!

ചെറുപ്പത്തില്‍ പ്രൊഫഷണല്‍ വോളി ബോള്‍കളിക്കാരനായിരുന്ന മമ്മൂട്ടിക്ക് തന്‍റെ ശാരീരിക ക്ഷമതയും ഫിറ്റ്നസും നിലനിര്‍ത്തുന്നതില്‍ പ്രത്യേക താല്‍പര്യമാണ്. പിരിമുറുക്കവും മാനസികസമ്മര്‍ദ്ദവും ഇല്ലാത്ത ജീവിതമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും ഒരിക്കലും തന്‍റെ ഔദ്യോഗിക ജീവിതത്തെ വ്യക്തി ജീവിതത്തിലേക്ക് വലിച്ചിടുകയില്ലെന്നും അദ്ദേഹം പറയുന്നു. ഡിജിറ്റല്‍ ക്യാമറകള്‍ തൊട്ട് ടെക്നോളജി ഉപകരണങ്ങളുടെ പുതിയ പതിപ്പുകളില്‍ വരെ അതീവ തല്‍പരനായ മമ്മൂട്ടി സംഗീതത്തിനും ഫോട്ടോഗ്രഫിയിലും സമയം ചെലവഴിക്കാറുണ്ട്. തന്‍റെ പ്രായത്തില്‍ തനിക്ക് ഒരു ആശങ്കയുമില്ലെന്നും ചുറ്റുമുള്ളവര്‍ക്കാണ് അതുള്ളതെന്നും താരം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കോവിഡ് സാഹചര്യത്തില്‍ 275 ദിവസങ്ങളോളം വീട്ടില്‍ സുരക്ഷിതനായി ഇരുന്ന താരം പിന്നീട് ചായ കുടിക്കാനായി എറണാകുളം കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ചായക്കടയില്‍ എത്തിയതും വലിയ വാര്‍ത്തയായിരുന്നു.

TAGS :

Next Story