'നോട്ട് നിരോധിച്ചപ്പോൾ ക്യൂവിൽ നിന്ന് എത്ര പേർ മരിച്ചെന്ന് നമുക്കറിയാം, ഇന്ന് എല്ലാം പ്രൊപ്പഗാണ്ടയായി മാറുന്നു';ധുരന്ധറിനെതിരെ പരോക്ഷ വിമര്‍ശവുമായി വെട്രിമാരൻ
നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് നമുക്ക് അറിയാം

- Published:
29 March 2026 4:41 PM IST

ചെന്നൈ: രൺവീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ ഒരുക്കിയ ചിത്രമാണ് ധുരന്ധര്‍. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഈയിടെയാണ് തിയറ്ററുകളിലെത്തിയത്. കലക്ഷൻ റെക്കോഡുകൾ ഭേദിച്ചുകൊണ്ട് ചിത്രം വിജയകരമായി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലും വ്യാപക വിമര്‍ശനമാണ് ധുരന്ധര്‍ 2വിനെതിരെ ഉയരുന്നത്. ആദ്യഭാഗത്തെപ്പോലെ രണ്ടാം ഭാഗവും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പ്രചരണ സിനിമയാണെന്നാണ് പ്രധാന വിമർശനം.പ്രശസ്ത തമിഴ് സംവിധായകൻ വെട്രിമാരൻ ഇപ്പോൾ സിനിമക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. 'നീലിര' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിലാണ് ധുര്‍ന്ധറിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്. പ്രൊപ്പഗണ്ടകള്‍ക്ക് നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"ഈ സിനിമ വെറുപ്പിനെക്കുറിച്ച് പറയുന്നില്ല, വയലന്‍സിനെ ന്യായീകരിക്കുന്നില്ല, ഇത് എന്തെങ്കിലും ആശയം പ്രചരിപ്പിക്കണമെന്ന് ചിന്തിക്കുന്ന സിനിമയല്ല. ഒരു ആശയത്തെ ഉയര്‍ത്തിക്കാട്ടാനായി പല കോടി രൂപ ചെലവാക്കി എടുത്ത സിനിമയല്ല.
ആയിരം കോടി കളക്ഷന്‍ നേടണമെന്ന് ആഗ്രഹിച്ച് വെറുപ്പിനെയോ വയലന്‍സിനെയോ മുന്‍നിര്‍ത്തി ഒരുക്കിയ സിനിമയല്ല നീലിരാ. ഇത്തരം സിനിമകളാണ് ഇപ്പോഴത്തെ കാലത്ത് വേണ്ടത്. കാരണം, ഇപ്പോള്‍ വരുന്ന പല സിനിമകളും പ്രൊപ്പഗണ്ടയാണ്.
ഇത്തരം പ്രൊപ്പഗണ്ടകള്‍ക്ക് നമ്മുടെ ഓര്‍മകളെ സ്വാധീനിക്കാനുള്ള ശക്തിയുണ്ട്. നോട്ട് നിരോധന സമയത്ത് ആരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയതെന്ന് നമുക്ക് അറിയാം. എത്രയോ പേര്‍ നോട്ട് മാറ്റാനുള്ള ക്യൂവില്‍ നിന്ന് മരിച്ചത് നമ്മള്‍ കേട്ടിട്ടുണ്ട്.
വളരെ ഈസിയായി നോട്ട് നിരോധത്തിന്റെ ഇംപാക്ടിനെ മാറ്റിയത് എങ്ങനെയാണെന്ന് നോക്കൂ. അത്തരം ഹേറ്റ് പ്രൊപ്പഗണ്ടക്കെതിരെ നമുക്ക് ചെയ്യാനാകുന്നത് ഇതുപോലെ നല്ല സിനിമകള്‍ ചെയ്യുക, അത് ആളുകളിലേക്ക് എത്തിക്കുക എന്ന് മാത്രമാണ്".- വെട്രിമാരന്‍ പറഞ്ഞു.
ഭരണകൂടത്തിന് അനുകൂലമായ നിലപാടുകൾ പ്രചരിപ്പിക്കാനാണ് ചിത്രം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകരും പ്രതിപക്ഷ നേതാക്കളും ആരോപിക്കുന്നു. നോട്ടുനിരോധനം പോലുള്ള വിവാദപരമായ തീരുമാനങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ 'ധുരന്ധർ 2'-ൽ ഉണ്ടെന്നതാണ് മറ്റൊരു വിമര്‍ശനം. ചിത്രത്തിനെതിരെ സംഗീതസംവിധായകനും ഗായകനുമായ വിശാൽ ദദ്‌ലാനി ഉൾപ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
#Vetrimaaran indirectly attacks #Dhurandhar2:
— AmuthaBharathi (@CinemaWithAB) March 28, 2026
"Today everything becomes propoganda. Propoganda has power to influence memory. We all know who has impacted with demonetization & how many Lost lives in standing the queue. It's hate propoganda"pic.twitter.com/kdQgYobUCN
Adjust Story Font
16
