Quantcast

ഗർഭിണിയായിരിക്കുമ്പോഴും ക്രൂരമായ മര്‍ദനം, ആത്മഹത്യാശ്രമം; ഭര്‍തൃപീഡനം സഹിക്കാനാകാതെ വീടുവിട്ടിറങ്ങിയ ആശ ഭോസ്‍ലെ

ഞാൻ നരകത്തിൽ എത്തിയെന്ന് ഞാൻ കരുതി. എനിക്ക് അത്രമാത്രം മാനസിക വേദന അനുഭവപ്പെട്ടു

MediaOne Logo
ഗർഭിണിയായിരിക്കുമ്പോഴും ക്രൂരമായ മര്‍ദനം, ആത്മഹത്യാശ്രമം; ഭര്‍തൃപീഡനം സഹിക്കാനാകാതെ വീടുവിട്ടിറങ്ങിയ ആശ ഭോസ്‍ലെ
X

മുംബൈ: തലമുറകളെ ആവേശം കൊള്ളിച്ച ആ ശബ്ദമാധുരി നിലച്ചു, ഒരു യുഗത്തിന് അന്ത്യമായി. ആശാ ഭോസ്‌ലെയുടെ വിയോഗത്തോടെ, മൈക്രോഫോണിന് അപ്പുറം അവർ നയിച്ച ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാവുകയാണ്. അവരുടെ പാട്ടുകൾ പോലെ തന്നെ തീവ്രവും വൈകാരികവും സങ്കീർണവുമായിരുന്നു ആ ജീവിതവും.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കറുടെ അനിയത്തി എന്നറിയപ്പെടുമ്പോഴും സ്വന്തം പരിശ്രമം കൊണ്ടാണ് ഇൻഡസ്ട്രിയിൽ ആശ തന്‍റേതായ ഇടം കണ്ടെത്തിയത്. എന്നാൽ ആ ശക്തമായ ശബ്ദത്തിന് പിന്നിൽ, തന്‍റെ വ്യക്തിജീവിതത്തിലെ അങ്ങേയറ്റം വേദനാജനകമായ അധ്യായങ്ങളോട് നിശബ്ദമായി പോരാടിയ ഒരു സ്ത്രീയുണ്ടായിരുന്നു. ഇവ വെറും കിംവദന്തികളല്ല, 'ആശ ഭോസ്‌ലെ: എ ലൈഫ് ഇൻ മ്യൂസിക്' എന്ന ജീവചരിത്രത്തിൽ അവർ തന്നെ രേഖപ്പെടുത്തിയ സ്വന്തം വാക്കുകളാണ്.

ലോകം കണ്ട ആ സംഗീത ഇതിഹാസത്തിന്റെ വളർച്ച കേവലം ഒരു ഭാഗ്യപരീക്ഷണമായിരുന്നില്ല, മറിച്ച് സമാനതകളില്ലാത്ത പ്രതിസന്ധികളെ അതിജീവിച്ചു നേടിയതായിരുന്നു.16-ാം വയസ്സിലെ വിവാഹവും അതിനെത്തുടർന്നുണ്ടായ ഗാർഹികമായ തകർച്ചയും അവരെ തളർത്തേണ്ടതായിരുന്നു. എന്നാൽ മൂന്ന് കുട്ടികളുമായി ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുക്കാൻ അവർ കാണിച്ച ധൈര്യം സമാനതകളില്ലാത്തതാണ്.

ഗർഭിണിയായിരുന്ന ഘട്ടത്തിൽ പോലും ആശയ്ക്ക് ക്രൂരമായ ശാരീരിക പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായും പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായും ജീവചരിത്രത്തിൽ പറയുന്നു. ഒരു ഗായികയെ മരുമകളായി സ്വീകരിക്കാൻ കഴിയാത്തത്ര യാഥാസ്ഥിതികമായിരുന്നു ഗണപത് റാവുവിന്‍റെ കുടുംബം.ക്രൂരമായ പീഡനങ്ങൾ ഏൽക്കുമ്പോഴും അത് പുറംലോകം അറിയാതിരിക്കാൻ ആശ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. "ഞാൻ അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു, ഒരിക്കലും ചോദ്യം ചെയ്തിരുന്നില്ല" എന്നാണ് ആശ പറഞ്ഞത്.

മൂന്നാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോൾ താൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ആശ വെളിപ്പെടുത്തിയിരുന്നു. "ഞാൻ നരകത്തിൽ എത്തിയെന്ന് ഞാൻ കരുതി. എനിക്ക് അത്രമാത്രം മാനസിക വേദന അനുഭവപ്പെട്ടു. ഒടുവിൽ, സഹിക്കവയ്യാതെ ഞാൻ ഒരു കുപ്പി ഉറക്ക ഗുളികകൾ വിഴുങ്ങി. പക്ഷേ എന്റെ ഉള്ളിൽ വളരുന്ന ആ കുഞ്ഞിനോടുള്ള സ്നേഹം എല്ലാത്തിനേക്കാളും ശക്തമായിരുന്നു. മരണം എന്നെ തൊട്ടില്ല; ആ കുഞ്ഞിന് വേണ്ടിയുള്ള കരുത്ത് എന്നെ ജീവിതത്തിലേക്ക് തിരികെ വലിച്ചിഴച്ചു." എന്നാണ് ആശ പിന്നീട് പറഞ്ഞത്. ഈ സംഭവത്തിന് ശേഷമാണ് അവർ തന്‍റെ മൂന്ന് മക്കളുമായി ആ വീടിന്റെ പടികളിറങ്ങുന്നതും സംഗീതത്തിലൂടെ തന്റെ സാമ്രാജ്യം പടുത്തുയർത്തുന്നതും.

Next Story