അവതാരകരായി ധ്യാനും അജുവും, മറുപടിയുമായി നിവിനും ഷറഫുവും; പ്രതിഛായ അഭിമുഖം വൈറൽ
ഞായറാഴ്ച സിനിമ ഷൂട്ട് വേണ്ടെന്ന് നിവിൻ പോളി പറയുമ്പോൾ ഹോട്ടലുകളിൽ വൃത്തി നിർബന്ധമാക്കണം എന്നതാണ് അജുവിന്റെ ആഗ്രഹം

മലയാള സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഷറഫുദ്ധീനും. തിയേറ്ററുകളിൽ ചിരിനിറക്കുന്ന ഇവർ നാലുപേരും ഒന്നിച്ചാൽ അത് പ്രേക്ഷകർക്ക് വലിയ വിരുന്നായിരിക്കും. ഉണ്ണികൃഷ്ണൻ ബി എഴുതി സംവിധാനം ചെയ്യുന്ന പ്രതിഛായ സിനിമയുടെ പ്രമോഷനു വേണ്ടി അവർ നാലുപേരും ഒരുമിക്കുകയാണ്. ഇത്തവണ അജുവും ധ്യാനും അവതാരകരാണ്. അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുക എന്ന ദൗത്യമാണ് നിവിനും ഷറഫുവിനും. വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും.
പത്ത് വർഷങ്ങൾക്ക് ശേഷമാണ് നിവിനും ഷറഫുവും ഒന്നിക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിച്ചാണ് അഭിമുഖം ആരംഭിക്കുന്നത്. പിന്നീട് സിനിമ, രാഷ്ട്രീയം, സൗഹൃദം എന്നിവയെക്കുറിച്ചുള്ള രസകരമായ ചോദ്യങ്ങളിലേക്ക് അഭിമുഖം പോകുന്നു. സന്തോഷവും സമാധാനവും ആണ് ഏറ്റവും വലിയ സക്സസ് എന്ന് നിവിൻ പോളി പറയുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ എന്തായിരിക്കും ചെയ്യാൻ ആഗ്രഹിക്കുക എന്നായിരുന്നു ധ്യാന്റെ പ്രധാന ചോദ്യം. ഹാപ്പിനസ് ഇന്റക്സ് കൊണ്ടുവരണമെന്നും എല്ലാവരുടേയും സന്തോഷമാണ് താൻ ആഗ്രഹിക്കുന്നത് എന്നും ഷറഫു. ഞായറാഴ്ച സിനിമ ഷൂട്ട് വേണ്ടെന്ന് നിവിൻ പോളി പറയുമ്പോൾ ഹോട്ടലുകളിൽ വൃത്തി നിർബന്ധമാക്കണം എന്നതാണ് അജുവിന്റെ ആഗ്രഹം.
പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന അഭിമുഖം ഇതിനകം തന്നെ വൈറലായിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ തന്നെ ഒരുലക്ഷം പേരാണ് അഭിമുഖം കണ്ടത്. ശ്രീഗോകുലം ഗോപാലന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും ആർഡി ഇലുമിനേഷൻസ് എൽഎൽപിയും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. 26-ന് ചിത്രം തിയേറ്ററുകളിൽ.
Adjust Story Font
16

