Quantcast

പൃഥ്വി നായകനായ സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്ന് ജഗതി പറഞ്ഞു; കള്ളം പറഞ്ഞാണ് സമ്മതിപ്പിച്ചതെന്ന് വിനയന്‍

അത്ഭുതദ്വീപ് എന്ന സിനിമയിൽ പൃഥ്വിരാജ് ഉണ്ടെന്നറിഞ്ഞാൽ മറ്റ് താരങ്ങൾ പിന്മാറുമെന്ന് കരുതി അവരോട് കള്ളം പറഞ്ഞതിനെക്കുറിച്ചും വിനയൻ അഭിമുഖത്തിൽ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    23 Sep 2022 2:47 AM GMT

പൃഥ്വി നായകനായ സിനിമയില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്ന് ജഗതി പറഞ്ഞു; കള്ളം പറഞ്ഞാണ് സമ്മതിപ്പിച്ചതെന്ന് വിനയന്‍
X

വിനയന്‍റെ സംവിധാനത്തില്‍ 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അത്ഭുതദ്വീപ്. ഉയരം കുറഞ്ഞ കലാകാരന്‍മാരെ അണിനിരത്തി ഒരുക്കിയ ചിത്രത്തില്‍ പക്രു എന്ന അജയ് കുമാറായിരുന്നു നായകന്‍മാരിലൊരാള്‍. പൃഥ്വിരാജ്, ജഗതി ശ്രീകുമാര്‍,ജഗദീഷ്,ഇന്ദ്രന്‍സ് എന്നിവരാണ് മറ്റു പ്രാധന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ പൃഥ്വി നായകനായ ചിത്രത്തില്‍ അഭിനയിക്കാന്‍ ആദ്യ ജഗതി സമ്മതിച്ചിരുന്നില്ലെന്ന് വിനയന്‍ പറയുന്നു. പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇന്ത്യാഗ്ലിറ്റ്സ് മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനയൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അത്ഭുതദ്വീപ് എന്ന സിനിമയിൽ പൃഥ്വിരാജ് ഉണ്ടെന്നറിഞ്ഞാൽ മറ്റ് താരങ്ങൾ പിന്മാറുമെന്ന് കരുതി അവരോട് കള്ളം പറഞ്ഞതിനെക്കുറിച്ചും വിനയൻ അഭിമുഖത്തിൽ വ്യക്തമാക്കി. അത്ഭുതദ്വീപ് എന്ന സിനിമ ചെയ്യുമ്പോൾ പൃഥ്വിരാജിന്‍റെ വിലക്കിന്‍റെ സമയമാണെന്നും വിലക്ക് മാറ്റിയത് താനാണെന്നും വിനയൻ പറഞ്ഞു.

ഇപ്പോഴും താൻ അക്കാര്യങ്ങൾ ഓർക്കുന്നുണ്ടെന്നും ജഗതി ചേട്ടനെ കൊണ്ടും ജഗദീഷ് ചേട്ടനെ കൊണ്ടും എഗ്രിമെന്‍റ് ഒപ്പു വെപ്പിക്കാനായി പോയതും ഓർക്കുന്നുണ്ടെന്ന് വിനയൻ പറഞ്ഞു. ജഗതി ചേട്ടന്‍റെ അടുത്ത് കരാർ ഒപ്പുവെക്കാനായി ചെന്നപ്പോൾ കൽപ്പനയും അവിടെ ഉണ്ടായിരുന്നു. ഇതിനകത്ത് നായകൻ രാജുവാണെന്ന് കേൾക്കുന്നുണ്ടല്ലോയെന്നും അങ്ങേരുടെ കൂടെ അഭിനയിക്കരുതെന്ന് സംഘടന പറഞ്ഞിട്ടുണ്ടെന്നും അത് പ്രശ്നമാണെന്നും ജഗതി ചേട്ടൻ പറഞ്ഞെന്ന് വിനയൻ പറഞ്ഞു. എന്നാൽ, നായകനാരാണെന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു 'പക്രുവാണെന്ന്'. 'രാജുവിനെയൊന്നും നമ്മൾ ചിന്തിച്ചിട്ട് പോലുമില്ലെന്ന് കള്ളം പറഞ്ഞു'. അപ്പോൾ പിറകിലിരുന്ന് കൽപന ചിരിച്ചുവെന്നും കൽപനയ്ക്ക് സത്യം അറിയാമായിരുന്നെന്നും വിനയൻ വ്യക്തമാക്കി. അങ്ങനെ ജഗതി ചേട്ടന്‍റെ കൈയിൽ നിന്നും എഗ്രിമെന്‍റ് ഒപ്പിട്ട് വാങ്ങിച്ചെന്നും രാജുവിന്‍റെ വിലക്ക് മാറ്റാൻ വേണ്ടി താൻ ചെയ്ത ഒരു സാഹസമായിരുന്നു അതെന്നും വിനയൻ പറഞ്ഞു. ഒരു പോസിറ്റീവ് കാര്യത്തിന് വേണ്ടി ചെയ്തതു കൊണ്ട് ചെറിയ കള്ളമൊന്നും തെറ്റില്ലെന്നും അത് രാമായണത്തിലും മഹാഭാരത്തിലും വരെ പറഞ്ഞിട്ടുണ്ടെന്നും വിനയൻ പറഞ്ഞു.

ജഗദീഷിന്‍റെയും ജഗതി ചേട്ടന്‍റെയും ഒപ്പിട്ട് വാങ്ങിയതിന് ശേഷമാണ് രാജുവിന്‍റെ ദേഹത്ത് കുഞ്ഞൻമാരെ ഇരുത്തിയുള്ള ഫോട്ടോ എടുക്കുന്നത്. അത് പിറ്റേദിവസം പത്രത്തിൽ വന്നു. ഒപ്പിടുന്ന സമയത്ത് ചോദിച്ചെങ്കിലും ജഗതി ചേട്ടന് സത്യം അറിയാമായിരുന്നു എന്നാണ് താൻ കരുതുന്നതെന്നും വിനയൻ പറഞ്ഞു. സത്യത്തിൽ പൃഥ്വിരാജിന് നേരെയുള്ള വിലക്ക് നീങ്ങിയത് ഈ പടം വന്നതോടെയാണെന്നും വിനയൻ പറഞ്ഞു. ഇൻഡസ്ട്രിയിൽ ജീവിക്കുമ്പോഴും നിലപാടുകൾ വേണമെന്നും വിനയൻ പറഞ്ഞു.

TAGS :

Next Story