Quantcast

മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയെയും ബന്ധിപ്പിച്ച് അശ്ലീലഭാഷയില്‍ സംഭാഷണം; സ്ക്രിപ്റ്റ് വലിച്ചെറിയാനുള്ള കാരണത്തെക്കുറിച്ച് ജോയ് മാത്യു

വിയോജിപ്പുകൾ പലതുണ്ടെങ്കിലും അതിനെ രാഷ്ട്രീയമായും നൈതികമായും വിമർശിക്കുന്നത് ന്യായം

MediaOne Logo

Web Desk

  • Published:

    30 May 2023 7:29 AM GMT

joy mathew
X

ജോയ് മാത്യു

കോഴിക്കോട്:‘ബൈനറി’ സിനിമയുടെ സംവിധായകനും നിര്‍മ്മാതാവും ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ജോയ് മാത്യു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് അക്കമിട്ടാണ് നടന്‍ മറുപടി നല്‍കിയിരിക്കുന്നത്. സാമ്പാര്‍ വീണ കോട്ടാണ് തനിക്ക് ധരിക്കാന്‍ നല്‍കിയതെന്നും അതുകൊണ്ടാണ് കോസ്റ്റ്യൂം വലിച്ചെറിഞ്ഞതെന്നും പ്രതിഫലത്തുക മുഴുവന്‍ നല്‍കിയില്ലെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്‍റെ കുറിപ്പ്

ആരോപണങ്ങൾ ;മറുപടികൾ

കഴിഞ്ഞ ദിവസങ്ങളിലായി എന്നെക്കുറിച്ച് പ്രചരിക്കുന്ന ചില ആരോപണങ്ങളെ ഉത്സവമാക്കുന്ന മാധ്യമങ്ങളോടും അടിമ സഖാക്കളുടെയും അറിവിലേക്ക് :

ആരോപണം 1

സ്ക്രിപ്റ്റ് വലിച്ചെറിഞ്ഞു. ശരിയാണ്. വിയോജിപ്പുകൾ പലതുണ്ടെങ്കിലും അതിനെ രാഷ്ട്രീയമായും നൈതികമായും വിമർശിക്കുന്നത് ന്യായം.അത്തരത്തിൽ കേരള മുഖ്യമന്ത്രിയെ കഴിഞ്ഞ കുറച്ചു കാലത്ത് ഏറ്റവുമധികം വിമർശിച്ചിട്ടുള്ളത് ഒരു പക്ഷെ ഞാനായിരിക്കാം .പക്ഷെ തിരക്കഥയിൽ തീർത്തും അശ്ലീലഭാഷയിൽ ചില സംഭാഷണങ്ങൾ കേരള മുഖ്യമന്ത്രിയെയും കള്ളക്കടത്തുകാരിയായ ഒരു സ്ത്രീ കഥാപാത്രത്തെയും ബന്ധിപ്പിച്ചു കണ്ടപ്പോൾ ഇത് മുൻപ് കഥയിൽ ഇല്ലാതിരുന്നതാണല്ലോ. അത് പറയാൻ ബുദ്ധിമുട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങൾ കൂടി ഉൾക്കൊള്ളിച്ചാലേ പടം ഹിറ്റാവൂ എന്നാണ് സംവിധായകവങ്കൻ പറഞ്ഞത്. കഥയുമായി ബന്ധമില്ലാത്ത ഒരു കാര്യം തിരക്കഥയിൽ തിരുകിക്കയറ്റുന്നതിനെ അംഗീകരിക്കാൻ നടൻ എന്ന നിലയിൽ ഞാൻ തയ്യാറല്ല. (വിയോജിപ്പുകൾ പലതുണ്ടാവാം. വിമർശനവും ഉണ്ടാകാം. പക്ഷെ എന്തുതന്നെയായാലും കേരള മുഖ്യമന്ത്രി നമ്മുടെ എല്ലാവരുടെയുമാണല്ലോ ) അതുകൊണ്ട് തന്നെ അത് കത്തിക്കണമെന്നുണ്ടായിരുന്നു. പക്ഷെ കയ്യിൽ ലൈറ്റർ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിച്ചെറിയയേണ്ടിവന്നു. ഇനിയും ഇത്തരം ആഭാസങ്ങൾ എഴുതിപ്പിടിപ്പിച്ചാൽ ചിലപ്പോൾ കത്തിച്ചെന്നുമിരിക്കും .

ആരോപണം 2

കോസ്റ്റ്യൂമറുടെ മുഖത്തേക്ക് കോസ്റ്റ്യൂം വലിച്ചെറിഞ്ഞു. പകുതി ശരിയാണ്.പക്ഷെ തിരുത്തുണ്ട്. മുഖത്തേക്കല്ല മുറിയുടെ മൂലയിലേക്കാണ് എറിഞ്ഞത്. കഥാപാത്രത്തിന് ധരിക്കാൻ എവിടെ നിന്നോ വാടകക്കെടുത്ത കോട്ടിൽ സാമ്പാർ വീണ് അഴുക്കായിരുന്നു.സാമ്പാറോ ഇനി ചാണകം തന്നെയോ വസ്ത്രത്തിൽ വരുന്ന കഥാപാത്രമാണെങ്കിൽ അതൊരു പ്രശ്നമല്ല. ഈ കഥാപാത്രം അമേരിക്കയിൽ നിന്നും വരുന്ന ഒരാളാണ് .അവിടെയാരും സാമ്പാറിൽ മുക്കിയല്ല കോട്ട് അലക്കിയെടുക്കുക .മാത്രവുമല്ല കോട്ടിലെ സാമ്പാറിന് ഒരു അശ്ലീല ആകൃതി വന്നിരുന്നു. സ്ഥാനം തെറ്റി വരുന്നതാണല്ലോ അശ്ലീലം. കോവിഡ് ആക്രമണത്തിൽ തളർന്നിരുന്ന ഞാൻ തിരിച്ചു വീട്ടിൽപ്പോയി എന്റെ സ്വന്തം ഷർട്ട് ധരിച്ചാണ് ആ സീൻ അഭിനയിച്ചത്.കോസ്റ്റ്യൂമര്‍ പെൺകുട്ടിക്ക് കാര്യം മനസ്സിലായതിനാലാണല്ലോ പൂക്കളോട് കൂടിയ ഗുഡ് മോര്‍ണിംഗ് സന്ദേശങ്ങൾ എനിക്ക് ഇപ്പോഴും അയക്കുന്നത് .

ആരോപണം 3

പ്രതിഫലത്തുക മുഴുവൻ തന്നിട്ടും പ്രമോഷന് വന്നില്ല.അതു ശരിയല്ല. പ്രതിഫലത്തുക കിട്ടിയില്ലെന്ന് പറഞ്ഞ് 'അമ്മ' സംഘടനക്കും പ്രൊഡ്യൂസർ അസോസിയേഷനും അയച്ച എന്റെ പരാതി അവരുടെ ഫയലിൽ കാണാവുന്നതാണ്-ബാക്കി തുക ഉടൻ തരാമെന്ന് പറഞ്ഞുകരയുന്ന നിർമ്മാതാവിന്റെ വാട്സാപ്പ് സന്ദേശങ്ങളാൽ എന്റെ ഫോൺ നിറഞ്ഞു കവിഞ്ഞിരിക്കുന്നു

ആരോപണം 4

പ്രമോഷൻ പരിപാടികളിൽ പങ്കെടുത്തില്ല-അതും ശരിയാണ് പ്രായപൂർത്തിയാവാത്ത ഒരു ദളിത് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽപെട്ട് ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയ ഒരുവനോടൊപ്പം വേദി പങ്കിടാൻ എനിക്കും സഹപ്രവർത്തകർക്കും സാധിക്കില്ല എന്ന് തീർത്ത് പറഞ്ഞതാണ് . സംശയമുണ്ടെങ്കിൽ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ട് സംശയം തീർക്കാവുന്നതാണ് .കൊയിലാണ്ടിയിലെ സി.പി.എം പ്രവർത്തകരുടെ മുൻകയ്യിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയതും ഈ ലമ്പടനെ കയ്യോടെ പൊക്കി കൈകാര്യം ചെയ്തതും .

ഇനി കാള പെറ്റെന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന (കയർ എന്നതിന് കോഴിക്കോട് ഭാഗത്ത് വരുന്ന അർത്ഥം എടുക്കണമെന്നില്ല )എല്ലാ മാധ്യമസുഹൃത്തുക്കൾക്കും നന്ദി . എന്തെങ്കിലും കിട്ടുന്ന പത്രസമ്മേളനങ്ങളിൽ പങ്കെടുത്ത് ഒരുവൻ ഞെളിഞ്ഞിരുന്നു മറ്റൊരാളെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാനമുണ്ടോ എന്നന്വേഷിക്കുന്നത് പോട്ടെ പറയുന്നവന്‍റെ ക്രഡിബിലിറ്റി എങ്കിലും അന്വേഷിക്കുക എന്നത് മാധ്യമ പ്രവർത്തനത്തിലെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന് കരുതുന്നയാളാണ് ഞാൻ .

പുതിയ തലമുറയിലെ വെട്ടുക്കിളിക്കൂട്ടങ്ങളായ യുട്യൂബ് ചാനൽപ്പരിഷകൾ ,ആരോപണങ്ങൾ ഉന്നയിച്ച 'ഡോക്ടർ' ജാസിക്ക് അലിയോട് വളരെ സിംപിൾ ആയി ചോദിക്കാവുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "പത്താംക്ലാസ്സ് പാസാകാത്ത നിങ്ങളെങ്ങനെ 'ഡോക്ടറായി'?"താഴെക്കൊടുത്തിട്ടുള്ള ചിത്രത്തിലെ ആളാണ് നിർമ്മാതാവായി അവതരിച്ച് പിന്നീട് സംവിധായകനായി മാറിയ മേൽപ്പറഞ്ഞ കഥയിലെ നായകൻ 'ഡോക്ടർ' ജാസ്സിക്ക് അലി.

TAGS :

Next Story