Quantcast

കറുത്ത നടിമാരെ കിട്ടാനില്ലേ? ധനുഷ് ചിത്രത്തിൽ മമിമത ബൈജുവിനെ കറുപ്പിച്ചതിനെതിരെ വിമര്‍ശനം, സംവിധായകന്‍റെ മറുപടി ഇങ്ങനെ!

വെളുത്ത നിറമുള്ള നടീനടന്മാരെ മേക്കപ്പിലൂടെ കറുത്ത നിറം നൽകി അഭിനയിപ്പിക്കുന്നതിനെയാണ് 'ബ്രൗൺഫേസിംഗ്' എന്ന് വിളിക്കുന്നത്

MediaOne Logo
കറുത്ത നടിമാരെ കിട്ടാനില്ലേ? ധനുഷ് ചിത്രത്തിൽ മമിമത ബൈജുവിനെ കറുപ്പിച്ചതിനെതിരെ വിമര്‍ശനം, സംവിധായകന്‍റെ മറുപടി ഇങ്ങനെ!
X

ചെന്നൈ: ധനുഷിന്‍റെ നായികയായി മമിത ബൈജു അഭിനയിക്കുന്ന ചിത്രമാണ് കാരം. ചിത്രത്തിൽ തമിഴ് നാടൻ പെൺകുട്ടിയായിട്ടാണ് മമിത എത്തുന്നത്. കഥാപാത്രമാകാൻ മമിതയെ അടിമുടി കറുപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. കറുത്ത നടിമാരെ കിട്ടാനില്ലാത്തതുകൊണ്ടാണോ ഇത്തരത്തിലൊരു പ്രഹസനമെന്നാണ് സോഷ്യൽമീഡിയ ചോദിക്കുന്നത്. ഇതിന് സംവിധായകൻ വിഘ്‌നേഷ് രാജ നൽകിയ മറുപടിയും വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. വിഘ്‌നേഷിന്‍റെ വാക്കുകൾ വംശീയവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

വെളുത്ത നിറമുള്ള നടീനടന്മാരെ മേക്കപ്പിലൂടെ കറുത്ത നിറം നൽകി അഭിനയിപ്പിക്കുന്നതിനെയാണ് 'ബ്രൗൺഫേസിംഗ്' എന്ന് വിളിക്കുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് കറുത്ത നിറം ആവശ്യമാണെങ്കിൽ എന്തുകൊണ്ട് സ്വാഭാവികമായി കറുത്ത നിറമുള്ള ഒരു നടിയെ തെരഞ്ഞെടുത്തില്ല എന്നതാണ് പ്രധാന ചോദ്യം.''വ്യക്തിപരമായി പറഞ്ഞാൽ, എന്നെ സംബന്ധിച്ചിടത്തോളം ഉള്ളടക്കമാണ് പ്രധാനം. എന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്ന ഒരു അഭിനേതാവിനെ മാത്രമേ ഞാൻ സിനിമയിലുൾപ്പെടുത്തൂ എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ കഥാപാത്രത്തിനായി, ഞങ്ങൾ ഏകദേശം 20-25 പെൺകുട്ടികളെ ഓഡിഷൻ ചെയ്തു. എന്നാൽ ഓഡിഷനിൽ മമിത ചെയ്തതിന് അടുത്തെത്താൻ പോലും ആർക്കും കഴിഞ്ഞില്ല'' എന്നായിരുന്നു ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ വിഘ്നേഷ് പറഞ്ഞത്. സംവിധായകന്‍റെ മെറിറ്റ് വാദത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം കടുക്കുകയാണ്. കേവലം ഒരു കാസ്റ്റിംഗ് വിവാദം എന്നതിലുപരി, തമിഴ് സിനിമയിലെ കാലങ്ങളായുള്ള വർണവിവേചനവും പ്രാദേശിക പ്രാതിനിധ്യവും സംബന്ധിച്ച വലിയ ചർച്ചകൾക്കാണ് ഇത് വഴിതെളിച്ചിരിക്കുന്നത്.

കറുത്ത നിറമുള്ള തമിഴ് സ്ത്രീകൾ കഴിവുള്ളവരാണെന്നും അവർക്ക് അവസരം നൽകാതെ വെളുത്ത നടിയെ കറുപ്പിക്കുന്നത് അവഹേളനമാണെന്നും നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. 'അഭിനയശേഷി എന്നത് വെളുത്തവർക്ക് മാത്രമുള്ള ഒന്നാണോ?' എന്നാണ് പലരും ചോദിക്കുന്നത്. "ഹോളിവുഡിന് കഴിവുള്ള ഇരുണ്ട നിറമുള്ള നടിമാരെ കണ്ടെത്താൻ കഴിയുമ്പോൾ, തമിഴ് സംവിധായകർക്ക് എന്തുകൊണ്ട് കഴിയില്ലെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒന്നുകിൽ അവർ മടിയന്മാരാണ്, അല്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നായികമാരെ അഭിനയിപ്പിക്കാനും തമിഴ് പെൺകുട്ടികളെ അടിച്ചമർത്താനും പിന്നിൽ പ്രവർത്തിക്കുന്ന ഒരു ലോബിയുണ്ട്," ഒരാൾ ചൂണ്ടിക്കാട്ടി.

വിഘ്നേഷും ആൽഫ്രഡ് പ്രകാശും ചേര്‍ന്നാണ് കാരയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. കെ എസ് രവികുമാർ, കരുണാസ്, ജയറാം, പൃഥ്വി പാണ്ഡ്യരാജൻ, സുരാജ് വെഞ്ഞാറമൂട്, എം എസ് ബാസ്‌കർ, ശ്രീജ രവി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏപ്രിൽ 30നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

TAGS :

Next Story