'പ്ലീസ്.... വാടാ'; ഫിലിംഫെയർ അവാർഡ് വേദിയിലേക്ക് ബേസിലിനെയും ആസിഫ് അലിയെയും ക്ഷണിച്ച് മമ്മൂട്ടി
എഴുപതാമത് ഫിലിം ഫെയർ അവാർഡ് പുരസ്കാര വേദിയിൽ സിനിമ പ്രേമികൾക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി

കൊച്ചി: എഴുപതാമത് ഫിലിം ഫെയർ അവാർഡ് പുരസ്കാര വേദിയിൽ സിനിമ പ്രേമികൾക്ക് അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് മമ്മൂട്ടി. തൻ്റെ പതിനാറാമത്തെ ഫിലിംഫെയർ അവാർഡാണ് 'ഭ്രമയുഗ'ത്തിലെ അവിസ്മരണീയ പ്രകടനത്തിന് മമ്മൂട്ടി സ്വന്തമാക്കിയത്. എന്നാൽ അവാർഡ് സ്വീകരിച്ചതിന് പിന്നാലെ തനിക്കൊപ്പം മത്സരിച്ച ആസിഫ് അലിയെയും ബേസിലിനെയും വേദിയിലേക്ക് ക്ഷണിച്ച് മമ്മൂട്ടി.
ഒരർഥത്തിലും ഇരുവരും തന്നെക്കാൾ ഒട്ടും താഴെ അല്ലെന്നും എന്തോ സംഭവിച്ച് പുരസ്കാരം തനിക്ക് ലഭിച്ചതാണെന്നും മമ്മൂട്ടി പറഞ്ഞു. 'പ്ലീസ്, വാടാ...' എന്ന് പറഞ്ഞാണ് മമ്മൂട്ടി ഇരുവരെയും ക്ഷണിച്ചത്. ഇതോടെ സദസ് കൈയടികളോടെ മൂവരെയും സ്വീകരിച്ചു. നടി സുഹാസിനിയില്‍ നിന്നാണ് മമ്മൂട്ടി പുരസ്കാരം സ്വീകരിച്ചത്.
1984ലാണ് മമ്മൂട്ടിയ്ക്ക് ആദ്യമായി ഫിലിം ഫെയർ അവാർഡ് ലഭിക്കുന്നത്. അന്ന് ആസിഫ് അലിയും ബേസിൽ ജോസഫും ജനിച്ചിട്ട് പോലുമില്ല. തുടർന്ന് അങ്ങോട്ട് 16 ഫിലിം ഫെയർ അവാർഡുകൾ മമ്മൂട്ടി സ്വന്തമാക്കി. അതേസമയം, ആസിഫ് അലി രണ്ട് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ മമ്മൂട്ടി അഞ്ച് പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ കരിയറിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. 2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, അദേഹത്തിന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട അംഗീകാരങ്ങളിൽ മികച്ച നടനുള്ള മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, എട്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 16 ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
Adjust Story Font
16

