Quantcast

'അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി സ്ത്രീകൾ ഇന്നും സമരത്തിലാണ്'; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് ഡി.വൈ ചന്ദ്രചൂഢ്

MediaOne Logo

ijas

  • Updated:

    2021-04-15 04:08:39.0

Published:

15 April 2021 9:33 AM IST

അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി സ്ത്രീകൾ ഇന്നും  സമരത്തിലാണ്; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ അഭിനന്ദിച്ച് ഡി.വൈ ചന്ദ്രചൂഢ്
X

ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനെ അഭിനന്ദിച്ച് ശബരിമല വിധിന്യായം എഴുതിയ ബഞ്ചിലെ ന്യായാധിപൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്. 'ലൈവ് ലോ' സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കവെയാണ് സിനിമയെക്കുറിച്ച് അദ്ദേഹം വാചാലനായത്. സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ. നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾക്കോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഈ സിനിമ. ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ശബരിമലവിധിയെ കൂടി പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയായിരുന്നു. 2021 ജനുവരി 15ന് മലയാളം ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ പ്രദർശനത്തിനെത്തിയത്. നിലവില്‍ ആമസോണ്‍ പ്രൈമിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢിന്‍റെ വാക്കുകള്‍:

2021 ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' എന്ന മലയാള സിനിമ ഞാൻ അടുത്തിടെ കണ്ടു. ഭർതൃഗൃഹത്തിന്‍റെ അന്തരീക്ഷത്തിലേക്ക് പൊരുത്തപ്പെടാൻ ശ്രമിക്കുന്ന സമകാലിക കേരളത്തിലെ ഒരു നവവധുവിനെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയപരിസരം. സിനിമയുടെ രണ്ടാം പകുതിയിൽ വീട്ടിലെ പുരുഷൻമാർ ഒരു തീർത്ഥാടനത്തിന് തയ്യാറെടുക്കുകയാണ്. ഒപ്പം കൃതജ്ഞതാരഹിതമായ ഗാർഹിക, പാചക ജോലികളിലേക്ക് നിർബന്ധപൂർവം നിയുക്തയാക്കപ്പെടുന്ന വധുവിന്‍റെ പിരിമുറുക്കങ്ങൾ, സ്വന്തം ആഗ്രഹത്തിനൊത്ത ഒരു ജോലി തെരഞ്ഞെടുക്കുന്നതിൽ നിന്ന് അവൾ നേരിടുന്ന വിലക്ക്, മാസമുറക്കാലത്ത് അവൾ നേരിടുന്ന കഠിനമായ ഒറ്റപ്പെടലും അയിത്തവും. സുപ്രീം കോടതി വിധിന്യായത്തെപ്പറ്റിയുള്ള വാർത്തകളെ സിനിമ കണിശമായ മൂർച്ചയോടെ സമീപിക്കുന്നു. അതുമായി ഈ സ്ത്രീയുടെ ജീവിതയാഥാർത്ഥ്യം ചേർത്തുവയ്ക്കുന്നു. തീർത്ഥാടനത്തിന് പോകണമെന്ന അവകാശമൊന്നും അവൾ സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ലിംഗപരമായ വേർതിരിവുകളിൽ വിലകെട്ടുപോകുന്ന സ്വന്തം നിലനിൽപ്പ് സംരക്ഷിക്കാനുള്ള വലിയൊരു സമരത്തിലാണവൾ.

ഇതൊരോർമപ്പെടുത്തലാണ്, നമ്മുടെ സമൂഹത്തിലെ ഇത്തരം വേർതിരിവുകളെ നിയമനിർമാണങ്ങൾ കൊണ്ടോ വിധിന്യായങ്ങൾ കൊണ്ടോ മാത്രം മാറ്റിമറിക്കാനാകില്ലെന്ന ഓർമപ്പെടുത്തൽ. ഏറ്റവും അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടി ഇന്നും സ്ത്രീകൾ സമരത്തിലാണ്.

Next Story