'ആരാധിക്കുന്നത് മോദി, കരുണാകരൻ, നായനാര്‍ അടക്കമുള്ള നേതാക്കളെ'; പൊളിറ്റിക്കൽ അജണ്ടയില്ലെന്ന് രൂപേഷ് പീതാംബരൻ
ജിന്‍റോ ജോണിന്‍റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്

രൂപേഷ് പീതാംബരൻ Photo| Facebook
കൊച്ചി: ടൊവിനോ തോമസ് നായകനായ 'ഒരു മെക്സിക്കൻ അപാരത'യെച്ചൊല്ലി സോഷ്യൽമീഡിയയിൽ ചര്‍ച്ച കൊഴുക്കുകയാണ്. സിനിമയുടെ സംവിധായകൻ ടോം ഇമ്മട്ടിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രൂപേഷ് പീതാബരനും തമ്മിലാണ് വാക് പോര്.
മഹാരാജാസ് കോളേജിലെ കെഎസ്‍യുവിന്റെ വിജയകഥ സിനിമയാക്കിയപ്പോൾ ചിത്രത്തിന്റെ വാണിജ്യവിജയത്തിന് വേണ്ടി എസ്എഫ്ഐ യുടെ കഥയാക്കി മാറ്റിയെന്ന് രൂപേഷ് പീതാംബരൻ പറഞ്ഞതാണ് ചര്‍ച്ചയിലേക്ക് വഴിവച്ചത്. രൂപേഷ് പറഞ്ഞത് പച്ചക്കള്ളമാണെന്നും മെക്സിക്കൻ അപാരത എന്ന ചിത്രം യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമിച്ചതല്ലെന്നുമാണ് ടോം ഇമ്മട്ടി പറഞ്ഞത്. എന്നാൽ മെക്സിക്കൻ അപാരതക്ക് കാരണമായത് 2010 ൽ എറണാകുളം മഹാരാജാസ് കോളേജിൽ കെഎസ്‍യു ചെയർമാനായ തൻ്റെ ജീവിത കഥയാണെന്നും നടൻ രൂപേഷ് പീതാംബരൻ പറഞ്ഞതാണ് ശരിയെന്നും ടോം ഇമ്മട്ടി പറയുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടി യഥാര്‍ഥ കഥയിലെ നായകനും നടനുമായ ജിനോ ജോൺ രംഗത്തെത്തുകയായിരുന്നു. ഇതിനിടെ തനിക്ക് പൊളിറ്റിക്കൽ അജണ്ടയില്ലെന്നും കോളജിൽ പഠിക്കുമ്പോൾ കെഎസ്‍യുവിന്‍റെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി വിജയിച്ചിട്ടുള്ളവനാണെന്നും രൂപേഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഞാൻ കോളജിൽ പഠിക്കുമ്പോൾ കെഎസ്‍യുവിന്‍റെ പാനലിൽ നിന്ന് പ്രീ-ഡിഗ്രി പ്രതിനിധിയായി വിജയിച്ചിട്ടുള്ളവനാണ്. മെക്സിക്കൻ അപാരതയിൽ കെഎസ്‍യുകാരനായിട്ടും അഭിനയിച്ചിട്ടുണ്ട്. പക്ഷെ എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിഷ്പക്ഷമാണ്. ഞാൻ ആരാധിക്കുന്ന നേതാക്കൾ ഇവരാണ്:
1. കെ. കരുണാകരൻ (Indian National Congress)
2. ഇ. കെ. നയനാർ (Marxist)
3. അടൽ ബിഹാരി വാജ്പേയി (Janata Party)
4. ജെ. ജയലളിത (AIADMK)
5. നരേന്ദ്ര മോദി (BJP)
അതിനാൽ പൊളിറ്റിക്കൽ അജണ്ട ഒന്നുമില്ലാതെ, മെക്സിക്കാൻ അപാരതയിൽ ഉണ്ടായ കാര്യം സത്യസന്ധമായിട്ടാണ് ഞാൻ പറഞ്ഞത്. “പച്ചക്കള്ളം” ഞാൻ പറഞ്ഞുവെന്ന് ടോം ഇമ്മട്ടി ആരോപിച്ചപ്പോൾ ഞാൻ പ്രതികരിച്ചു. എന്നാൽ, ആ പ്രതികരണത്തിലൂടെ ജിന്‍റോ ജോണിന്‍റെ സത്യം പുറത്തുവന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട് അഭിമാനമുണ്ട്.
സത്യമേവ ജയതേ .
Adjust Story Font
16

