Quantcast

'ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ, എന്‍റെ ശിക്ഷ കഴിയാറായോ' എന്ന് അദ്ദേഹം ചോദിച്ചു'

നെടുമുടിവേണുവുമായി വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തെക്കുറിച്ച് ഓർത്തെടുത്ത് സംവിധായകൻ സത്യൻ അന്തിക്കാട്

MediaOne Logo

Web Desk

  • Updated:

    2021-10-14 05:10:07.0

Published:

14 Oct 2021 4:31 AM GMT

ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ, എന്‍റെ ശിക്ഷ കഴിയാറായോ എന്ന് അദ്ദേഹം ചോദിച്ചു
X

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നടൻ നെടുമുടിവേണുവുമായി വർഷങ്ങൾ നീണ്ടുനിന്ന പിണക്കത്തെക്കുറിച്ച് ഓർത്തെടുത്ത് സംവിധായകൻ സത്യൻ അന്തിക്കാട്. സത്യൻ സംവിധാനം നിർവഹിച്ച് അമേരിക്കയിൽ വച്ച് ഷൂട്ട് ചെയ്ത ഒരു സിനിമയുടെ ഭാഗമാവാൻ നെടുമുടി വേണുവിനെ ക്ഷണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ചില അസൗകര്യങ്ങൾ കാരണം അദ്ദേഹത്തിന് സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞില്ല. അദ്ദേഹം വരാത്തതിനെത്തുടർന്ന് കഥയിൽ വരെ മാറ്റങ്ങൾ വരുത്തേണ്ടി വന്നു എന്നും ഇതിന്‍റെ പേരിൽ താൻ ഒരുപാട് കാലം അദ്ദേഹവുമായി പിണങ്ങിയിരുന്നു എന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

'ഞാന്‍ കുറേനാളത്തേക്ക് അദ്ദേഹത്തെ വിളിച്ചില്ല. എത്രനാള്‍ വൈകി എന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങിനെത്തിയ വേണു എന്‍റെ അടുത്തുവന്നു. സത്യന്‍റെ സിനിമയില്‍ ഞാന്‍ അഭിനയിച്ചിട്ട് 14 വര്‍ഷങ്ങളായി എന്ന് പറഞ്ഞു.'ഒരാളെ കൊന്നാല്‍ 12 വര്‍ഷമേയുള്ളൂ ശിക്ഷ. എന്‍റെ ശിക്ഷ കഴിയാറായോ' എന്ന് തമാശയായി ചോദിച്ചു'. അടുത്ത സിനിമ മുതല്‍ വേണു വീണ്ടും എന്‍റെ കൂടെയുണ്ടായിരുന്നു. 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ല്‍ അരവിന്ദന്‍ എന്ന കഥാപാത്രമായി, 'ഭാഗ്യദേവത'യിലെ സദാനന്ദന്‍ പിള്ളയായി'. സത്യന്‍ പറഞ്ഞു

ഒരിക്കലും പിണങ്ങാന്‍ അനുവദിക്കാത്ത സൗഹൃദമായിരുന്നു വേണുവുമായിട്ടുണ്ടായിരുന്നത് എന്നും വേണു സിനിമാ സെറ്റിലുണ്ടെങ്കില്‍ ആ സെറ്റ് സജീവമായിരിക്കും എന്നും അദ്ദേഹം പറഞ്ഞു. അവസാന കാലം വരെ വേണുവുമായി നല്ല ബന്ധമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സത്യന്‍ അന്തിക്കാട് മനസ്സ് തുറന്നത്

TAGS :

Next Story