' ജയസൂര്യയുടെ ചിത്രത്തിൽ പാടാൻ പോയി, പിന്നീട് മറ്റൊരു ഗായകനെക്കൊണ്ട് പാടിച്ചു , സിനിമക്കാര്‍ ആൽബം കലാകാരൻമാരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്'; ഷാഫി കൊല്ലം
ആൽബം നിർമാതാക്കളിൽ ചിലർക്ക് കലയോടുള്ള താൽപര്യത്തേക്കാൾ മറ്റ് പല ഉദ്ദേശങ്ങളുമായിരുന്നുവെന്ന് കൊല്ലം ഷാഫി പറയുന്നു

കൊല്ലം: സ്വതന്ത്ര സംഗീത ആൽബങ്ങളിലൂടെ ഒരു കാലത്ത് സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഗായകനാണ് കൊല്ലാം ഷാഫി. 90'sകിഡ്സിനെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തലിന്‍റെ ആവശ്യം പോലുമില്ല. അത്രക്ക് പോപ്പുലറായിരുന്നു ഷാഫിയുടെ പാട്ടുകൾ. ഇടക്കാലത്തായി സിനിമയിലും മുഖം കാണിച്ചിരുന്നു ഷാഫി. തല്ലുമാല എന്ന ഹിറ്റ് ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്‍റെ സംഗീത ജീവിതത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും ഈയിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
ആൽബം നിർമാതാക്കളിൽ ചിലർക്ക് കലയോടുള്ള താൽപര്യത്തേക്കാൾ മറ്റ് പല ഉദ്ദേശങ്ങളുമായിരുന്നുവെന്ന് കൊല്ലം ഷാഫി പറയുന്നു. ആൽബം ഹിറ്റായ കാലത്ത് രണ്ടുതരം ആളുകളാണ് ഇതിലേക്ക് വന്നത്. ഒന്ന്, ഗൾഫിൽ നിന്ന് വന്ന് പെൺകുട്ടികളുമായി ബന്ധം സ്ഥാപിക്കാനും സ്വന്തം പൂതി തീർക്കാനും വേണ്ടി മാത്രം പണം മുടക്കി നിർമാതാക്കളും നായകന്മാരും ആയവർ . രണ്ടാമത്തെ കൂട്ടർ, ആൽബം മേഖല സിനിമയ്ക്ക് സമാന്തരമായി വളരുന്നത് കണ്ട് അതിനെ തകർക്കാനും കോമഡിവത്ക്കരിക്കാനും അശ്ലീലം കലർത്താനും കരുതിക്കൂട്ടി ശ്രമിച്ച സിനിമാ രംഗത്തെ ഒരു വലിയ കോക്കസ് ആണ്. അതിൽ ഡയറക്ടേഴ്സിന് പങ്കുണ്ട്. നല്ല പോലെ പോയിക്കൊണ്ടിരുന്ന മേഖലയിൽ മസാല ചേര്‍ത്തുള്ള ആൽബങ്ങൾ കൊണ്ടുവരാൻ തുടങ്ങി.നടിമാര്‍ക്ക് തുണി കുറച്ചിട്ടുള്ള ആൽബങ്ങൾ.
തുടക്കകാലത്ത് താൻ മാപ്പിളപ്പാട്ടിനെ നശിപ്പിച്ചു എന്ന രീതിയിൽ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് തങ്ങൾ ചെയ്തത് 'ആൽബം മീഡിയ' ആയിരുന്നുവെന്നും, ടാക്സ് ഇല്ലാത്തതുകൊണ്ട് ചിലർ അതിന് മാപ്പിളപ്പാട്ട് എന്ന് ലേബിൾ ഒട്ടിച്ചതാണെന്നും ഷാഫി പറയുന്നു. പാട്ടുകളിൽ തകിലും നാദസ്വരവും വെസ്റ്റൺ ബീറ്റുകളും പരീക്ഷിച്ച് കാലാനുസൃതമായ മാറ്റങ്ങളാണ് തങ്ങൾ കൊണ്ടുവന്നത്.
മുൻകാലങ്ങളിൽ സിനിമാ രംഗത്തുള്ളവർ ആൽബം കലാകാരന്മാരെ വളരെ പുച്ഛത്തോടെയാണ് കണ്ടിരുന്നത്. ജയസൂര്യയുടെ ഒരു ചിത്രത്തിൽ പാടാൻ പോയപ്പോൾ നേരിട്ട അവഗണനയെക്കുറിച്ചും പാടിച്ചതിന് ശേഷം പിന്നീട് അറിയിക്കാതെ മറ്റ് ഗായകരെക്കൊണ്ട് അത് പാടിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ഷാഫി പറഞ്ഞു. എന്നാൽ പുതിയ തലമുറയിലെ ഖാലിദ് റഹ്മാൻ, മുഹ്സിൻ പരാരി (തല്ലുമാല ടീം) തുടങ്ങിയവർ തങ്ങളെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്.
സിഡിയുടെ ഡിമാൻഡ് കുറഞ്ഞതോടെ കരിയറിൽ വലിയ ഗ്യാപ്പ് വന്നു. കൊറോണക്കാലത്ത് ജീവിക്കാൻ വേണ്ടി സുഹൃത്തിന്റെ ടെക്സ്റ്റൈൽസ് കടയിൽ 800 രൂപ ദിവസകൂലിക്ക് തുണി മടക്കാൻ പോയിട്ടുണ്ട്. അധ്വാനിച്ച് ജീവിക്കുന്നതിൽ യാതൊരു നാണക്കേടും വിചാരിച്ചിട്ടില്ലെന്നും, നാളെ പാട്ടില്ലെങ്കിലും ജീവിക്കാൻ മറ്റ് പണിക്ക് പോകുമെന്നും ഷാഫി വ്യക്തമാക്കുന്നു.
പുതിയ തലമുറയിലെ ഇൻഡിപെൻഡന്‍റ് ആർട്ടിസ്റ്റുകളെയും വേടനെപ്പോലെയുള്ള റാപ്പർമാരെയും താൻ ഏറെ ബഹുമാനത്തോടെയാണ് കാണുന്നത്. സമൂഹത്തിലെ ജാതീയതയും പച്ചയായ യാഥാർത്ഥ്യങ്ങളും വിളിച്ചുപറയുന്ന വേടൻ വലിയൊരു സാംസ്കാരിക മാറ്റം ഉണ്ടാക്കാൻ കെല്പുള്ളവനാണെന്നും വ്യക്തിപരമായ തെറ്റുകൾ നോക്കി അയാളുടെ ക്രിയേറ്റിവിറ്റിയെ തള്ളിക്കളയരുതെന്നും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഷാഫി പറയുന്നു.
Adjust Story Font
16

