Quantcast

അമൽ ജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ല-ഷെയിൻ നിഗം

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    5 Jun 2023 2:09 PM GMT

Shane Nigam on Shraddha Satheesh death, Amal Jyothi Engineering College Shradha Satheesh death,  Kottayam Amal Jyothi Engineering College
X

കൊച്ചി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി കാണരുതെന്ന് യുവനടൻ ഷെയിൻ നിഗം. വിദ്യാർത്ഥികളുടെ സുരക്ഷയ്‌ക്കൊപ്പം മാനസിക ആരോഗ്യത്തിനും കോളജുകൾ ശ്രദ്ധചെലുത്തണമെന്നും താരം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷെയിന്റെ പ്രതികരണം. 'അമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മരണം ഒരൊറ്റപ്പെട്ട സംഭവമായി കേരളത്തിലെ വേണ്ടപ്പെട്ട വിദ്യാഭ്യാസ വകുപ്പിലെയും മറ്റു ഗവൺമെന്റ്തല അധികാരികളും കാണരുത്. തങ്ങളുടെ കുട്ടികളെ നല്ലൊരു ഭാവി മുൻകൂട്ടിക്കണ്ട് കോളജ് അധികാരികളെ തന്റെ മക്കളെ ഏൽപ്പിക്കുമ്പോൾ അവരുടെ ഓരോരുത്തരുടെയും സുരക്ഷയ്‌ക്കൊപ്പം അവരുടെ മാനസിക ആരോഗ്യത്തിനും ശ്രദ്ധചെലുത്തേണ്ടതുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി രംഗത്തുവന്ന ആ ചുണക്കുട്ടികളെ കേരളം കേൾക്കണം, വേണ്ടപ്പെട്ട അധികാരികൾ കാണണം... ഐക്യദാർഢ്യം നൽകണം...'-താരം ആവശ്യപ്പെട്ടു.

അതിനിടെ, ശ്രദ്ധയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി.

അമൽ ജ്യോതിയിൽ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയായിരുന്ന തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷിനെ വെള്ളിയാഴ്ച കോളജ് ഹോസ്റ്റലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്താണ് സംഭവം. ശ്രദ്ധയുടെ മരണത്തിൽ കാംപസിനകത്ത് വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.

Summary: Young actor Shane Nigam said that the death of Shraddha Satheesh, at the Amal Jyothi Engineering College, Kottayam, should not be seen as an isolated incident.

TAGS :

Next Story