Quantcast

വിജയ് ബാബുവിന്റെ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു: അതിജീവിത

കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത്

MediaOne Logo

Web Desk

  • Published:

    18 Jun 2022 11:41 AM GMT

വിജയ് ബാബുവിന്റെ പൈസ വാങ്ങി സുഖമായി ജീവിക്കാമായിരുന്നു: അതിജീവിത
X

കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് നടൻ വിജയ് ബാബുവിനെതിരെ പരാതി നൽകിയ അതിജീവിത. തന്റെയത്ര ധൈര്യമില്ലാത്ത കുട്ടിയായിരുന്നു വിജയ്ബാബുവിന്റെ അടുത്ത് പെട്ടിരുന്നത് എങ്കിൽ ആത്മഹത്യ ചെയ്‌തേനെ എന്നും അവർ പറഞ്ഞു. തന്റെ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. മാതൃഭൂമി ഡോട് കോമാണ് അതിജീവിതയുടെ ദീർഘ അഭിമുഖം പ്രസിദ്ധീകരിച്ചത്.

'എനിക്ക് സിനിമ പോയാലും കുഴപ്പമില്ല, എന്നെ ചൂഷണം ചെയ്ത ഒരാളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എന്നതായിരുന്നു എന്റെ തീരുമാനം. ഒരു പൈസയ്ക്കും ഓഫറിനും ഞാൻ ചൂഷണം ചെയ്യപ്പെട്ടെന്ന വാസ്തവം ഇല്ലാതാക്കാൻ പറ്റില്ല. പരാതി കൊടുക്കണമെന്ന തീർച്ച എന്റേത് മാത്രമാണ്. ഏത് പ്രത്യാഘാതവും നേരിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. എന്റെ ചുറ്റിലുമുള്ളവർ എന്ത് വിചാരിക്കുന്നു എന്നതായിരുന്നില്ല എന്റെ പ്രശ്‌നം. എന്നെ കുറിച്ച് ഞാൻ എന്ത് ചിന്തിക്കുന്നു എന്നതിനാണ് ഞാൻ കൂടുതലും വിലകൽപിക്കുന്നത്. അതാണ് പരാതിയിലേക്ക് നയിച്ചത്.' - അവർ പറഞ്ഞു.

പരാതി കൊടുക്കരുതെന്ന് പറഞ്ഞ് വിജയ് ബാബു കെഞ്ചിയതായും അവർ വെളിപ്പെടുത്തി. 'ഞാനെന്ത് ഡീലിനും റെഡിയാണ്, നീ എന്നോടു പറ എന്നും അയാൾ പറഞ്ഞിരുന്നു. എന്റെ ആരോപണം വ്യാജമായിരുന്നെങ്കിൽ ഈ ഡീലിന് നിന്നു കൊടുക്കുന്നതല്ലായിരുന്നോ ഏറ്റവും സൗകര്യമുള്ള കാര്യം? നീ എന്നോട് ചെയ്തതിന് നീ അർഹിക്കുന്നത് നിനക്ക് ലഭിക്കും എന്ന് പറഞ്ഞാണ് ആ വാട്സാപ്പ് സംഭാഷണം ഞാൻ അവസാനിപ്പിക്കുന്നത്. ഞാൻ ഇയാളിൽനിന്ന് കാശ് വാങ്ങിച്ചെന്നും കാശ് ചോദിച്ചെന്നുമാണ് ഇയാൾ പരാതി പറയുന്നത്. അങ്ങനെ ഞാൻ കാശ് ചോദിച്ചതിന്റെയോ മറ്റോ എന്തെങ്കിലും സ്‌ക്രീൻ ഷോട്ടുണ്ടെങ്കിൽ ഞാൻ സമ്മതിച്ചു തരാം.'

വിജയ് ബാബുവിന്റെ സിനിമയിൽ അഭിനയിച്ചതിന് ഇരുപതിനായിരം രൂപ മാത്രമാണ് പ്രതിഫലം തന്നതെന്നും അതിജീവിത പറഞ്ഞു. ഇതാണ് ലക്ഷങ്ങളുടെ ഇടപാടായി പറയുന്നത്. അതു തന്നിട്ടുണ്ടെങ്കിൽ കാണിക്കട്ടെ. സമ്മതിക്കാം. അയാൾ ലൈവിൽ പറഞ്ഞതൊക്കെ ഓർമയുണ്ട്- അവർ കൂട്ടിച്ചേർത്തു.

കാശുള്ള തന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന ഭാവമാണ് വിജയ് ബാബുവിന് ഉണ്ടായിരുന്നത് എന്നും അതിജീവിത പറഞ്ഞു.

'ലൈവിൽ നൽകിയ മീശ പിരിച്ചുള്ള ഭീഷണിയാണ് ഇയാളെന്നോട് ഫോൺ വിളിച്ചും തന്നുകൊണ്ടിരുന്നത്. നിങ്ങളെല്ലാം സാധാരണക്കാരാണ്, ഇത്രയധികം കാശുള്ള എന്നെ നിങ്ങൾക്കൊന്നും ഒരു ചുക്കും ചെയ്യാൻ പറ്റില്ല എന്ന ഒരു ഭാവമായിരുന്നു അയാൾ എന്നോട് വെച്ചു പുലർത്തിയത്. എന്റെ കയ്യിലുള്ള ഈ തെളിവെല്ലാം വെച്ച് ഏത് രീതിയിലും ബ്ലാക്ക് മെയിൽ ചെയ്ത് എനിക്ക് കാശ് തട്ടാമായിരുന്നു അതാഗ്രഹിക്കുന്ന ഒരാളായിരുന്നെങ്കിൽ. എന്റെ ചേച്ചിയെ വിളിച്ച് സൂയിസൈഡ് ചെയ്യുമെന്നെല്ലാം പറഞ്ഞ് അയാൾ വിളിച്ചിട്ടുണ്ട്. അതിന്റെ എല്ലാ റെക്കോഡിങ്ങും എന്റെ കയ്യിലുണ്ട്. ഇന്ന് വരെ അതൊന്നും പൊതുമധ്യത്തിലേക്ക് ഞാൻ വലിച്ചിഴച്ചിട്ടില്ല. കാരണം ഞാൻ അയാളെപ്പോലൊരാളല്ല.'

Summary: Survivor who complained against actor Vijay Babu says that she is going through severe mental stress

TAGS :

Next Story