Quantcast

പ്രതീഷ് വിശ്വനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഉണ്ണിമുകുന്ദന്‍

സാമൂഹിക മാധ്യമങ്ങളിലടക്കം കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധി നേടിയ വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്

MediaOne Logo

ijas

  • Updated:

    2022-06-02 13:35:39.0

Published:

2 Jun 2022 1:29 PM GMT

പ്രതീഷ് വിശ്വനാഥിനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഉണ്ണിമുകുന്ദന്‍
X

കോഴിക്കോട്: അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എ.എച്ച്.പി) മുൻ നേതാവ് പ്രതീഷ് വിശ്വനാഥിനെ സന്ദര്‍ശിച്ച് ചലച്ചിത്ര താരം ഉണ്ണിമുകുന്ദന്‍. പ്രതീഷ് വിശ്വനാഥാണ് ഉണ്ണിമുകുന്ദന്‍ വീട്ടിലെത്തി സന്ദര്‍ശിച്ച കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളിലടക്കം കലാപാഹ്വാനത്തിനും വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധി നേടിയ വ്യക്തിയാണ് പ്രതീഷ് വിശ്വനാഥ്. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥിനെതിരെ ഇക്കഴിഞ്ഞ ദിവസം വരെ പരാതി ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വി.ആര്‍ ആണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഫേസ്ബുക്കില്‍ ആയുധം പ്രദര്‍ശിപ്പിച്ചതിനും നേരത്തെ പ്രതീഷിനെതിരെ പരാതിയുണ്ട്. തോക്കുകളും വടിവാളുകളും മാരകായുധങ്ങളുമായി ഫേസ്​ബുക്കിലും ട്വിറ്ററിലും കലാപാഹ്വാനം നടത്തിയ പരാതിയോട് വിചിത്രമായ രീതിയിലാണ് കേരള പൊലീസ് അന്ന് പ്രതികരിച്ചത്. ഇയാളുടെ വിദ്വേഷ പോസ്​റ്റി​ന്‍റെ ചിത്രങ്ങൾ​ പൊലീസിന്‍റെ സോഷ്യൽമീഡിയ സെല്ലിൽ അയച്ചുകൊടുത്തയാൾക്ക്​ 'നോട്ട്​ ഇൻ കേരള' എന്ന വിചിത്രമായ മറുപടി ആണ് പൊലീസ് നല്‍കിയിരുന്നത്.

നേരത്തെയും ഉണ്ണിമുകുന്ദന്‍ പ്രതീഷ് വിശ്വനാഥുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. 2020ലാണ് പ്രതീഷ് വിശ്വനാഥിനെ ഉണ്ണിമുകുന്ദന്‍ ഇതിനു മുമ്പ് സന്ദര്‍ശിച്ചത്. അന്നും കൂടിക്കാഴ്ച്ച പ്രതീഷ് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതിനു മുമ്പ് മേപ്പടിയാന്‍ എന്ന സിനിമയില്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചതടക്കം ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള താരത്തിന്‍റെ അടുപ്പം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മോദിയെ പ്രകീര്‍ത്തിച്ചുള്ള ഉണ്ണി മുകുന്ദന്‍റെ പരാമര്‍ശങ്ങളും നേരത്തെ ചര്‍ച്ചയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോദിയോടൊപ്പം പട്ടം പറത്തിയിട്ടുണ്ടെന്നും ഒരു കറുത്ത സ്കോര്‍പിയോ കാറിലാണ് അദ്ദേഹം വന്നിരുന്നതെന്നുമായിരുന്നു ഉണ്ണി മുകുന്ദന്‍ ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് കുട്ടികളുടെ ഉത്സവത്തില്‍ പങ്കെടുക്കാനാണ് മോദി വന്നിരുന്നതെന്നും ഉണ്ണി പറഞ്ഞു.

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വല്‍ത്ത് മാന്‍ ആണ് ഉണ്ണി മുകുന്ദന്‍റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മിക്കുന്ന'ഷെഫീഖിന്‍റെ സന്തോഷം' ആണ് ചിത്രീകരണം തുടരുന്ന ചിത്രം. സംവിധായകന്‍ ജയരാജുമൊന്നിച്ച് 'കാഥികൻ' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Unnimukundan visits Pratheesh Vishwanath at home

TAGS :

Next Story