ഉദുമയിൽ കെ.ജി മാരാരുടെ ചീഫ് ഏജന്റായിരുന്നോ പിണറായി? വസ്തുത ഇതാണ്
1977ൽ പിണറായി വിജയനും കെജി മാരാറും മത്സരിച്ചിരുന്നു എന്നതാണ് കൗതുകകരം!

' കേരളത്തിൽ ബിജെപി മത്സരിക്കുന്നത് കോൺഗ്രസിനും സിപിഎമ്മിന് എതിരായിട്ടാണ്. ദശാബ്ദങ്ങൾക്ക് മുമ്പുള്ള ഒരു രാഷ്ട്രീയസഖ്യത്തെ വീണ്ടും പറയുന്നത് വിഷയദാരിദ്ര്യമുള്ള ആളുകളാണ്. അങ്ങനെയാണ് എങ്കിൽ ഒരു പതിനഞ്ചു വർഷം മുമ്പ് സിപിഎമ്മുമായി ഞങ്ങൾക്ക് ധാരണയുണ്ടായിരുന്നല്ലോ കേരളത്തിൽ. അതെന്താ ആരും പറയാത്തത്? ഉദുമയിൽ കെജി മാരാർജി മത്സരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ചീഫ് ഏജന്റായിരുന്നു പിണറായി വിജയൻ' - ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയാണിത്.
മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ പ്രസ്താവന പ്രധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. കോലീബീ സഖ്യവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു രമേശിന്റെ പ്രതികരണം. യഥാർത്ഥത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കെജി മാരാറുടെ തെരഞ്ഞെടുപ്പ് ചീഫ് ഏജന്റായിരുന്നോ? ചരിത്രം എന്തു പറയുന്നു?
വസ്തുതയെന്ത്?
1977ൽ പിണറായി വിജയനും കെജി മാരാറും മത്സരിച്ചിരുന്നു എന്നതാണ് കൗതുകകരം. പിണറായി കൂത്തുപറമ്പിലായിരുന്നു എങ്കിൽ മാരാർ ഉദുമ മണ്ഡലത്തിലായിരുന്നു ജനവിധി തേടിയത്. ഒരു മണ്ഡലത്തിലെ സ്ഥാനാർത്ഥി മറ്റൊരു സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റാകുന്നത് എങ്ങനെ എന്നതാണ് പ്രധാന ചോദ്യം? അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ചുരുക്കം.
അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 77ലെ തെരഞ്ഞെടുപ്പിൽ പിണറായി കൂത്തുപറമ്പിൽ നിന്ന് ജയിച്ചു. പരാജയപ്പെടുത്തിയത് ആർഎസ്പിയുടെ അബ്ദുൽ ഖാദറിനെ. 4,401 വോട്ടായിരുന്നു ഭൂരിപക്ഷം.

ഉദുമയിൽ ജനസംഘത്തിനായി ഭാരതീയ ലോക്ദള്‍ ടിക്കറ്റിലാണ് മാരാർ മത്സരിച്ചത്. കലപ്പയേന്തിയ കർഷകനായിരുന്നു ചിഹ്നം. സ്വതന്ത്രന്‍ എൻ.കെ ബാലകൃഷ്ണനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. 3,545 വോട്ടായിരുന്നു ഭൂരിപക്ഷം. രമേശിന്റെ പ്രസ്താവനയിലെ വസ്തുതാപരമായ മറ്റൊരബദ്ധം അന്ന് ബിജെപി സിപിഎമ്മുമായി സഖ്യമുണ്ടാക്കി എന്നാണ്. യഥാർത്ഥത്തിൽ 1980ലാണ് ബിജെപി രൂപവത്കരിക്കപ്പെട്ടത്.
ഉദുമയ്ക്ക് പുറമേ, പെരിങ്ങളം, തിരുവനന്തപുരം നോർത്ത് (ഇപ്പോഴത്തെ വട്ടിയൂർക്കാവ്), മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലും കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും മാരാർ മത്സരിച്ചിട്ടുണ്ട്. എന്നാൽ ഒരു തെരഞ്ഞെടുപ്പിൽ പോലും അദ്ദേഹം വിജയിച്ചിട്ടില്ല എന്നതാണ് കൗതുകകരം.
Adjust Story Font
16

