Quantcast

കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം

സമരം ചെയ്യുന്ന കർഷകർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് എളമരം കരിം എംപിയും ബിനോയ് വിശ്വം എംപിയും

MediaOne Logo

  • Published:

    2 Feb 2021 5:38 AM GMT

കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളി; രാജ്യസഭ പ്രക്ഷുബ്ധം
X

കാർഷിക നിയമത്തിൽ പ്രക്ഷുബ്ധമായി രാജ്യസഭ. കർഷക സമരത്തിൽ ചർച്ച വേണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം രാജ്യസഭാ അധ്യക്ഷൻ നിഷേധിച്ചു. എളമരം കരീം എംപിയാണ് നോട്ടീസ് നൽകിയത്.

വിഷയം നാളെ ചർച്ചക്കെടുക്കാമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. നാല് മണിക്കൂർ ചർച്ച ചെയ്ത ശേഷമാണ് നിയമം പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.

സമരം ചെയ്യുന്ന കർഷകർക്ക് വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് എളമരം കരിം എംപിയും ബിനോയ് വിശ്വം എംപിയും പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ ചര്‍ച്ച വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം

അതിനിടെ ഡൽഹി അതിർത്തികളിലെ സമര വേദികളെ ഒറ്റപ്പെടുത്തുകയും ദേശീയപാത ഗതാഗതം നിരോധിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കർഷക സംഘടനകൾ പ്രതിഷേധം കടുപ്പിച്ചു. സമരത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാജ്യവ്യാപക വഴിതടയൽ സമരം നടത്തും.

കിടത്തിയും നിവർത്തിയും വച്ച ബാരിക്കേഡുകള്‍, കോണ്‍ക്രീറ്റ് ബീമുകള്‍, കമ്പി വേലി.. 8 വരിയിലധികം തടസങ്ങള്‍ നിരത്തിയാണ് ഗാസിപൂർ സമരഭൂമി അടങ്ങുന്ന ഡല്‍ഹി - മീററ്റ് ഹൈവേ പൊലീസ് അടച്ചിരിക്കുന്നത്. സിംഗുവില്‍ വലിയ കുഴികളെടുത്ത് കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാപിച്ച് കമ്പികള്‍ ഉറപ്പിച്ചിരിക്കുന്നു. ബാരിക്കേഡും കമ്പിവേലികളും വേറെ. ത്രിക്രിയില്‍ സമരഭൂമിക്ക് ചുറ്റും സിമന്‍റ് തറ ഉണ്ടാക്കി കൂർപ്പിച്ച കമ്പികള്‍ നട്ടിരിക്കുകയാണ്.

കർഷകർക്കും മാധ്യമങ്ങള്‍ക്കും അകത്തേക്കോ പുറത്തേക്കോ പോകാനാകാത്ത അവസ്ഥ. ദേശീയപാതയിലൂടെ അത്യാവശ്യ സേവനങ്ങള്‍ പോലും അനുവദിക്കാതെ പൊതുജന രോഷവും ഉയർത്തുകയാണെന്ന് കർഷകർ ആരോപിക്കുന്നു. ഇന്‍റർനെറ്റും വിച്ഛേദിച്ചു.

ചർച്ച തുടരാൻ സന്നദ്ധമാണെന്ന് പ്രധാനമന്ത്രി അടക്കം ആവർത്തിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് കിട്ടിയില്ല. നിയമങ്ങൾ നടപ്പാക്കുന്നത് സർക്കാരിന്‍റെ കാലാവധി തീരുന്നത് വരെ മരവിപ്പിച്ചാല്‍ സമരം അവസാനിപ്പിക്കണം എന്ന അഭിപ്രായം ഒരു വിഭാഗം സംഘടനകൾക്കുണ്ട്. ട്രാക്ടർ റാലി സംഘർഷത്തില്‍ ഇതുവരെ 122 പേരാണ് അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ മൻദീപ് പുനിയെയെ കേസിൽ പ്രതി ചേർത്ത ഡല്‍ഹി പൊലീസ് നടപടിയില്‍ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

TAGS :

Next Story