Quantcast

ആ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ദെഷാംപ്സിനാവുമോ?  

ഒരു ജയമകലെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. 

MediaOne Logo

Web Desk

  • Published:

    15 July 2018 5:54 AM GMT

ആ ചരിത്ര നേട്ടം സ്വന്തമാക്കാന്‍ ദെഷാംപ്സിനാവുമോ?  
X

ഒരു ജയമകലെ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുന്ന രണ്ടാമത്തെ ആളാകും ഫൈനല്‍ ജയിച്ചാല്‍ ദിദിയര്‍ ദെഷാംപ്സ്. ജര്‍മന്‍ ഇതിഹാസം ബെക്കന്‍ ബോവര്‍ മാത്രമാണ് ഇതിനു മുമ്പ് ചരിത്രനേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1974-ല്‍ കിരീടം ചൂടിയ പശ്ചിമ ജര്‍മനിയുടെ നായകനായിരുന്നു ഇതിഹാസ താരം ബെക്കന്‍ ബോവര്‍. 1990ല്‍ കപ്പുയര്‍ത്തിയ ജര്‍മനിയുടെ കോച്ചായിരുന്നതും ബെക്കന്‍ ബോവര്‍.

നായകനായും കോച്ചായും ലോകകപ്പുയര്‍ത്തുകയെന്ന ചരിത്രനേട്ടം ലോക ഫുട്ബോളില്‍ ഇതുവരെ കുറിക്കപ്പെട്ടതും ബോവറിന്റെ പേരില്‍ മാത്രം. ഞായറാഴ്ച ഫൈനലിന് ഇറങ്ങുമ്പോള്‍ ആ ചരിത്ര നേട്ടത്തിന് ഒരു ജയം മാത്രം അകലെ നില്‍ക്കുകയാണ് ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ്. 1998ലാണ് ഫ്രാന്‍സ് അവസാനമായി ലോകകപ്പുയര്‍ത്തിയത്. ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്റെ ഇരട്ട ഗോള്‍ മികവില്‍ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിക്കുമ്പോള്‍ ഫ്രഞ്ച് പടയുടെ നായകനായിരുന്നു ദിദിയര്‍ ദെഷാംപ്സ്.

2012ലാണ് ദെഷാംപ്സ് ഫ്രഞ്ച് ദേശീയ ടീമിന്റെ കോച്ചാകുന്നത്. 2014 ല്‍ ദെഷാംപ്സിന്റെ കീഴില്‍ ലോകകപ്പിനിറങ്ങിയ ഫ്രാന്‍സ് പക്ഷെ ക്വാര്‍ട്ടറില്‍ വീണു. എന്നാല്‍ കോച്ചിനെ ഉപേക്ഷിക്കാന്‍ ഫ്രാന്‍സ് തയ്യാറായില്ല. അതിന്റെ നേട്ടം ആദ്യമായി അവര്‍ക്ക് കിട്ടിയത് യൂറോ കപ്പിലായിരുന്നു .യുവനിരയുമായെത്തിയ ഫ്രാന്‍സ് ഫൈനല്‍ വരെ മുന്നേറി. ഫൈനലില്‍ പക്ഷേ പോര്‍ച്ചുഗലിനോട് വീണു. റഷ്യന്‍ ലോകകപ്പിലേക്കും യുവനിരയുമായെത്തി ദെഷാംപ്സ്. ഗ്രൂപ്പ് ചാന്പ്യന്‍മാരായി നോക്കൌട്ട് പ്രവേശനം.

അര്‍ജന്റീനയേയും യൂറുഗ്വേയേയും ബെല്‍ജിയത്തേയും മറികടന്ന് ഫൈനല്‍ പ്രവേശനം. ഫൈനലില്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചാല്‍ നായകനായും കോച്ചായും കിരീടമുയര്‍ത്തുവാനുള്ള നിയോഗം ദിദിയര്‍ ദെഷാംപ്സിന്. ഒപ്പം ആ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം വ്യക്തിയെന്ന ചരിത്രനേട്ടവും.

TAGS :

Next Story