സോൽഷേറില്‍ നിന്നും ഫെര്‍ഗൂസനിലേക്കുള്ള ദൂരം; തിരിച്ചുവരുമോ യുണൈറ്റഡിന്‍റെ പ്രതാപകാലം?
ലോക ഇതിഹാസം റൊണാള്‍ഡോയെ ലോകത്തിന് സമ്മാനിച്ചതിലും ഫെര്‍ഗൂസന്‍റെ കൈകളുണ്ടായിരുന്നു

‘’ഇനി മുതൽ ഞാൻ കോച്ചിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. മാനേജര്‍ ഫെർഗൂസനിൽ നിന്നും ഒരുപാട് എനിക്ക് പഠിക്കാനായിട്ടുണ്ട്. അത് വലിയ ഭാഗ്യമാണ്. അതൊന്നും ഇല്ലായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും മാനേജറാവാനാവില്ല’’ യുണൈറ്റഡ് വിടുമ്പോൾ ഇരമ്പുന്ന ഗാലറിയെ സാക്ഷിനിർത്തി വികാരഭരിതനായി സോൽഷേയർ പറഞ്ഞതാണിത്. അതേ ഗാലറിയെ സാക്ഷിനിര്‍ത്തി ഫെര്‍ഗൂസന്‍ ഇങ്ങനെയും പറഞ്ഞു ‘’11 കൊല്ലത്തെ മികച്ച കരിയർ കാഴ്ച്ചവെക്കാൻ സോൽഷേറിനായി. ഇനി അദ്ദേഹം നല്ല മാനേജറാവുമെന്നാണ് പ്രതീക്ഷ.’’ ബ്രിട്ടീഷ് ഫുട്ബോളിലെ എക്കാലത്തേയും മികച്ച മാനേജര്‍ ഫെര്‍ഗൂസന്‍റെ ആ പ്രതീക്ഷ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് സോല്‍ഷേറിന് കീഴിലുള്ള യുണൈറ്റഡിന്‍റെ പ്രകടനം.

ഫെര്‍ഗൂസന് കീഴില്‍ ലോകം വെട്ടിപിടിച്ച ടീമിന്‍റെ മധുരമുള്ള ഓര്‍മകളില്‍ അഭിരമിച്ചുകൊണ്ടിരിക്കുന്ന യുണൈറ്റഡ് ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല ഫെര്‍ഗൂസന് ശേഷമുള്ള യുണൈറ്റഡ്. യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഫെര്‍ഗൂസന്‍ ദൈവത്തെ പോലെയാണ്. ഓള്‍ഡ് ട്രാഫോഡില്‍ അദ്ദേഹത്തിന്റെ പേരില്‍ റോഡുകളും ബസ് സ്റ്റാന്‍റുകളുമുണ്ട്. ബ്രിട്ടീഷ് ഫുട്ബോളില്‍ പകരം വെക്കാനാവാത്ത മാനേജര്‍ തന്നെയായിരുന്നു ഫെര്‍ഗൂസന്‍.
വിജയങ്ങളുടെ തോഴന്‍
മാനേജറായുള്ള തന്റെ 26 വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിനുള്ളിൽ 13 പ്രീമിയൽ ലീഗ് ടൈറ്റിൽസ് ഉൾപ്പെടെ 38 ട്രോഫികൾ ഓൾഡ് ട്രാഫോഡിലെത്തിച്ച അതുല്യ പ്രതിഭയാണ് ഫെർഗൂസൻ. അഞ്ച് എഫ്.എ കപ്പും രണ്ട് ചാമ്പ്യൻസ് ലീഗും അതിലുൾപ്പെടുന്നു. യുണൈറ്റഡിന്റെ സുവർണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന കാലമായിരുന്നു ഫെർഗൂസന് കീഴിലുള്ള വർഷങ്ങൾ. ലോകത്തിലെ എന്നത്തേയും നല്ല ടീമിനെ വാര്‍ത്തെടുക്കാനും അദ്ദേഹത്തിനായി. ലോക ഇതിഹാസം റൊണാള്‍ഡോയെ ലോകത്തിന് സമ്മാനിച്ചതിലും ഫെര്‍ഗൂസന്‍റെ കൈകളുണ്ടായിരുന്നു. ഈ ‘അമാനുഷികന്’ പകരക്കാരനെ കണ്ടെത്തല്‍ പ്രയാസമാണെന്ന് യുണൈറ്റഡിനറിയാമായിരുന്നു.

അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്തുകയെന്നത് അസാധ്യമാണെന്നാണ് ഈ കഴിഞ്ഞ ആറ് വർഷങ്ങൾ തെളിയിക്കുന്നത്. ആറ് വർഷത്തിനുള്ളിൽ ഡേവിഡ് മോയസ്, ലൂയിസ് വാൻഗാൽ, മൗറീഞ്ഞോ എന്നീ മാനേജർമാർ വന്ന് പോയി. എന്നാല്‍ ഫെര്‍ഗൂസന്‍ ഉണ്ടാക്കിയെടുത്ത ഫുട്ബോള്‍ ഫിലോസഫി മനസ്സിലാക്കാനോ അതിന്‍റെ തുടര്‍ച്ച കണ്ടെത്താണോ കഴിയാതെ പോയതാണ് യുണൈറ്റഡിന് ഇന്നും മധുരമുള്ള ഓര്‍മകളില്‍ അഭിരമിക്കേണ്ടിവന്നത്.

മോശം പ്രകടനത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് മൗറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കുന്നത്. ശേഷം താല്‍ക്കാലികമായി മാനേജര്‍ സ്ഥാനം ഏല്‍പ്പിക്കപ്പെട്ട സോൽഷേറിന് കീഴില്‍ അസാധാരണ മികവാണ് ടീം പുറത്തെടുക്കുന്നത്. യുണൈറ്റഡിന്‍റെ പ്രതാപകാലത്തേക്കുള്ള തിരിച്ചുപോക്കാണെന്ന് പറയുന്നവരുമുണ്ട്. ഫെര്‍ഗൂസന്‍ യുണൈറ്റഡില്‍ എങ്ങനെയാണ് ഇത്രയും വിജയങ്ങള്‍ കണ്ടെത്തിയത്? അദ്ദേഹത്തിന്റെ ഫുട്ബോൾ ഫിലോസഫി എന്തായിരുന്നു എന്നതും വളരെ പ്രസക്തമാണ്.
ഫെര്‍ഗൂസന്‍റെ ഫുട്ബോള്‍ ഫിലോസഫി
തന്‍റെ ഫിലോസഫി കേവലം ഒരു മാനേജറാവുന്നതിനപ്പുറം ഒരു ഫുട്ബോൾ ക്ലബിന്‍റെ പുനര്‍നിര്‍മാണമായിരുന്നെന്ന് ബി.ബി.സിയുടെ ഡോക്യുമെന്ററിയിൽ അദ്ദേഹം പറയുന്നുണ്ട്. എഴുപത്തിയെട്ടോളം കളിക്കാരുമായും 40ലധികം ഫുട്ബോള്‍ വിദ്യാർഥികളുമായും അദ്ദേഹം നല്ല ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ തുറുപ്പു ചീട്ടായിരുന്ന ഗിഗ്സ് പറയുന്നുണ്ട്. ഓരോ താരത്തിന്‍റെയും വളർച്ച ശ്രദ്ധിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക താല്‍പര്യമായിരുന്നു. ഇഷ്ടപ്പെട്ട താരങ്ങളെ വാങ്ങുന്നതിന് പകരം അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ചിന്തിക്കുന്ന ഒരു ക്ലബിനെ ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്. ഉച്ചഭക്ഷണത്തിനും ചായകുടിക്കാൻ പോലും എല്ലാവരെയും അദ്ദേഹം ഒരുമിച്ച് കൂട്ടാറുണ്ടെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയും പറയുന്നുണ്ട്.

കേവല വിജയങ്ങൾക്കപ്പുറം യുവതാരങ്ങളെ വളർത്തുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ സന്തോഷിക്കുന്ന വ്യക്തിയാണെന്നും യുവതാരങ്ങൾക്ക് അവസരം നൽകിയാൽ അവർ ശരിക്കും അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം പറയാറുണ്ടായിരുന്നു. ഫെർഗൂസന് കീഴിൽ ഒട്ടനവധി യുവതാരങ്ങൾ പ്രശസ്തി നേടിയിട്ടുണ്ട്. 1980കളിലും 1990കളിലുമെല്ലാം ഫെർഗൂസന് കീഴിൽ യുവതാരങ്ങൾ ലോക ഫുട്ബോള്‍ മൈതാനത്തേക്ക് പിച്ചവെച്ചിട്ടുണ്ട്. ഡേവിഡ് ബെക്കാം, റയാന്‍ ഗിഗ്സ്, പോള്‍സ് സ്കോള്‍സ്, നിക്കോളാസ് ബട്ട്, ഗാരി നെവില്ല, ഫിലിപ്പ് നെവില്ല, എന്നീ ആറ് യുവതാരങ്ങള്‍ ഒരു ജനതയെ പ്രചോദിപ്പിച്ചെന്നാണ് ‘ക്ലാസ് ഓഫ് 1992’ എന്ന ഡോക്യുമെന്‍ററിയില്‍ പറയുന്നത്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് ഒരു ഫുട്ബോള്‍ ക്ലബ് തന്നെ നിർമിച്ചെടുക്കുകയായിരുന്നു അദ്ദേഹം.
സോല്‍ഷേറിലെ ഫെര്‍ഗൂസന്‍
നിലവില്‍ യുണൈറ്റഡ് മികച്ച മുന്നേറ്റം പുറത്തെടുക്കുമ്പോള്‍ ഫെർഗൂസൻ തന്നെ തീർച്ചയായും സ്വാധീനിക്കുന്നുണ്ടെന്നാണ് സോൽഷേയർ പറയുന്നത്. കേവല വിജയങ്ങള്‍ക്കപ്പുറം ഞങ്ങള്‍ക്ക് യുണൈറ്റഡ് എന്താണെന്ന് ഓര്‍മപ്പെടുത്തേണ്ടതുണ്ട്. ഞങ്ങള്‍ ശരിക്കും എന്താണെന്ന് ലോകത്തെ കാണിക്കേണ്ടതുണ്ടെന്നും സോല്‍ഷേര്‍ പറഞ്ഞിരുന്നു. ഇത് യുണൈറ്റഡിന്‍റെ പ്രതാപകാലത്തേക്കുള്ള തിരിച്ചുനടത്തമാണെന്നാണ് ആരാധകരും ഫുട്ബോള്‍ നിരീക്ഷകരും വിലയിരുത്തുന്നത്.
‘സോൽഷേർ വർഷങ്ങളായി റിസേർവ് ടീമിന്റെ മാനേജറായിരുന്നു. അതുകൊണ്ട് തന്നെ നല്ല യുവതാരങ്ങളോടൊപ്പം അദ്ദേഹം സമയം ചിലവഴിച്ചിട്ടുണ്ട്. അവരെ ഉയർത്തികൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നും ഫെർഗൂസൻ സോൽഷേറില്‍ പ്രതീക്ഷ അര്‍പ്പിച്ചിട്ടുണ്ട്.
‘യുണൈറ്റഡ് തനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. ഇവിടെ തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. വളരെ മികച്ച കളിക്കാരുമായാണ് തനിക്ക് മുന്നേറാനുള്ളതെന്നും സോൽഷേർ സ്ഥാനം ഏറ്റെടുക്കുമ്പോൾ പറഞ്ഞിരുന്നു. പിന്നീട് അസാമാന്യ പ്രകടനമാണ് യുണൈറ്റഡ് പുറത്തെടുത്തത്. നാലാംസ്ഥാനത്തുള്ള ചെൽസിയിൽ നിന്നും 11 പോയന്റിന് പിന്നിലായിരുന്ന സമയത്താണ് മൗറീഞ്ഞോയെ യുണൈറ്റഡ് പുറത്താക്കുന്നത്.
യുണൈറ്റഡ് എനിക്ക് അത്രയും പ്രിയപ്പെട്ടതാണ്. ഇവിടെ തിരിച്ചെത്താനായതില്‍ അതിയായ സന്തോഷമുണ്ട്. വളരെ മികച്ച കളിക്കാരുമായാണ് എനിക്ക് മുന്നേറാനുള്ളത്
എന്നാല്‍ നിലവില്‍ സോല്‍ഷേറിന് കീഴില്‍ 26 മത്സരങ്ങളില്‍ നിന്നും 51 പോയന്‍റുമായി നാലാം സ്ഥാനത്താണ് യുണൈറ്റഡ്. ‘അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. ആദ്യ ഏഴ് മത്സരങ്ങളിൽ ഏഴും വിജയിച്ചിരിക്കുന്നു. അദ്ദേഹത്തിന്‍റെ കളി കാണാനും എന്തൊരു ഭംഗിയാണെന്നും സ്കോൾസ് പറയുകയുണ്ടായി. എന്തായാലും ഫെര്‍ഗൂസനില്‍ നിന്നും നേടിയെടുത്ത തന്ത്രങ്ങളുമായി യുവതാരങ്ങളായ ആന്റണി മാര്‍ഷലിന് എല്ലാം മികച്ച അവസരങ്ങള്‍ നല്‍കി യുണൈറ്റഡിന്‍റെ സുവര്‍ണ കാലത്തേക്ക് നടന്നടക്കുകയാണോ ചുവന്ന ചെകുത്താന്മാര്‍.
Adjust Story Font
16

