ഫുട്ബോളിലെ തിരിച്ചുവരവുകളുടെ ചരിത്രങ്ങളിലൂടെ
വിജയത്തിന്റെ അവേശത്തിനിടക്ക് സിമിയോണിയും പിള്ളേരും റൊണാൾഡോയെയും അദ്ദേഹത്തിന്റെ ചരിത്രത്തേയും മറന്നുകാണണം

ഫുട്ബോള്‍ അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുകള്‍ക്ക് സാക്ഷിയായ മത്സരം കൂടിയാണ്. ഫുട്ബോള്‍ ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനേകം തിരിച്ചുവരവുകളുണ്ട്. ഈ ചാമ്പ്യന്‍സ് ലീഗിലെ തിരിച്ചുവരവുകളുടെ പശ്ചാതലത്തില്‍ ചരിത്രത്തിലേക്കൊരു എത്തിനോട്ടം
റെണാൾഡോ എന്ന ഇതിഹാസം

2016 ഏപ്രിൽ ആറിന് രാത്രി ഒരു പക്ഷേ റയൽ മാഡ്രിഡിന്റെ കളിക്കാരും ആരാധകരൊന്നും ഉറങ്ങിയിട്ടുണ്ടാവില്ല. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യപാതത്തിൽ അപ്രതീക്ഷിതമായി വോൾസ്ബർഗിന് മുന്നിൽ രണ്ട്
ഗോളിന് പരാജയപ്പെട്ടിരിക്കുന്നു. റയലിന്റെ ചാമ്പ്യൻസ് ലീഗ് മോഹം ഏകദേശം അസ്തമിച്ചിരിക്കുന്നു. എന്നാൽ വിജയദൂതനെപ്പോലെ സാന്റിയാഗോ ബെർണബ്യൂവിൽ ഫുട്ബോൾ ഇതിഹാസം അവതരിച്ചതോടെ ക്വാർട്ടറിന്റെ രണ്ടാം പാദത്തിൽ റയൽ മൂന്ന് ഗോളിന്റെ വിജയവുമായി 3-2ന് സെമിയിലേക്ക്. ആ മൂന്ന് ഗോളും ഫുട്ബോൾ ഇതിഹാസം റൊണാൾഡോയുടെ ബൂട്ടിൽ നിന്നു തന്നെ. അന്ന് ചാമ്പ്യൻസ് ലീഗ് കിരീടം ഉയർത്തിയതും റയൽ തന്നെ. അത് ചരിത്രം. കാലങ്ങൾ കടന്നുപോയി ഫുട്ബോൾ ലോകത്ത് പലമാറ്റങ്ങളും സംഭവിച്ചു. റൊണാൾഡോ റയലിൽ നിന്നും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക് കൂടുമാറിയിരിക്കുന്നു.

2018 ഫെബ്രുവരി 20ന് രാത്രി അത്‍ലറ്റിക്കോ മാഡ്രിഡ് മാനേജർ സിമിയോണിയുടേതായിരുന്നു. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിന്റെ ആദ്യപാദത്തിൽ യുവന്റസിനെ അത്‍ലറ്റിക്കോയുടെ തട്ടകത്തിൽ രണ്ട്
ഗോളിന് തകർത്തിരിക്കുന്നു. വിജയത്തിന്റെ അവേശത്തിനിടക്ക് സിമിയോണിയും പിള്ളേരും റൊണാൾഡോയെയും അദ്ദേഹത്തിന്റെ ചരിത്രത്തേയും മറന്നുകാണണം.
എന്നാൽ ചരിത്രം വീണ്ടും ആവർത്തിച്ചു ചില മാറ്റങ്ങളോടെ, ബെർണബ്യൂവിന് പകരം യുവന്റസ് തട്ടകം ആലിയൻസിലായിരുന്നു ലോക ഇതിഹാസത്തിന്റെ അരങ്ങ്. മത്സത്തിന്റെ ആദ്യനിമിഷം മുതൽ തന്നെ റൊണാൾഡോയുടെ ആത്മവിശ്വാസം പ്രകടമായിരുന്നു. ചാമ്പ്യൻസ് ലീഗിലെ തന്റെ എട്ടാമത്തെ ഹാട്രിക്കും സ്വന്തമാക്കിയ റെണാൾഡോയുടെ ചിറകിലേറി യുവന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലേക്ക്. എല്ലാവർക്കും സംസാരിക്കാനുള്ളത് ഒന്നു മാത്രം അവസരത്തിനൊത്തുണരുന്ന റൊണാള്‍ഡോ എന്ന ഫുട്ബോൾ ഇതിഹാസം.
ചരിത്രത്തിന്റെ ആവർത്തനം

യുണൈറ്റഡിന്റെ തിരിച്ചുവരവ് അവരുടെ ചരിത്രത്തിന്റെ ആവർത്തനം കൂടിയാണ്. പല ഇംഗ്ലീഷ് ക്ലബുകളും അക്കാദമിയെ പറ്റി ആലോചിക്കാത്ത കാലത്ത് സ്വന്തം അക്കാദമികളിൽ താരങ്ങളെ വളർത്തിയെടുക്കുകയായിരുന്നു മാറ്റ് ബസ്ബിയുടെ കീഴിൽ യുണൈറ്റഡ്. 1940 -50കളിൽ യുണൈറ്റഡിന്റെ അകാദമികളിൽ 20, 21 പ്രായമുള്ള യുവതാരങ്ങൾ ജന്മമെടുത്തു. അങ്ങനെ ഫുട്ബോൾ ചരിത്രത്തിൽ അവർ ‘ബസ്ബി ബേബ്സ്’ എന്നറിയപ്പെട്ടു. 1955-56, 56-57 സീസണുകളിൽ ലീഗ് ചാമ്പ്യൻഷിപ്പ് നേടിയ യുണൈറ്റഡ് തുടർച്ചയായ മൂന്നാമത്തെ ചാമ്പ്യൻഷിപ്പ് നേടാൻ കുതിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഏവരേയും നടുക്കിയ ആ വിമാനാപകടം സംഭവിക്കുന്നത്. എട്ട് താരങ്ങളുടെ മരണത്തിനിടയാക്കുകയും ഒട്ടനവധി താരങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്ത മ്യൂണിക്ക് വിമാനാപകടത്തിനൊടുവിൽ ടീം മുഴുവനായും തകർന്നു.

കേവലം ആ സീസൺ മോഹങ്ങൾ മാത്രമായിരുന്നില്ല അന്നോളം വളർത്തിയെടുത്ത അക്കാദമി കൂടിയായിരുന്നു ആ അപകടത്തോടെ പൊലിഞ്ഞുപോയത്. പരിക്കിനാൽ പലർക്കും ജീവിതത്തിൽ പിന്നീട് കളിക്കാനായില്ല, പലരും ക്ലബ് വിട്ടു, ഒരു ക്ലബിന്റെ പൂർണ തകർച്ചക്കാണ് യുണൈറ്റഡ് അന്ന് സാക്ഷിയായത്.

എന്നാൽ മാറ്റ് ബസ്ബിയുടെ കീഴിൽ തന്നെ യുണൈറ്റഡ് തിരിച്ചുവന്നു. പത്ത് വർഷമെടുത്തെങ്കിലും 1968ൽ ബസ്ബിയുടെ പുതിയ തലമുറ ലീഗ് ചാമ്പ്യൻഷിപ്പ് തിരിച്ചുപിടിച്ചു. ഫുട്ബോൾ ചരിത്രത്തിലെ എണ്ണപ്പെട്ട തിരിച്ചുവരവുകളിലൊന്നായിരുന്നു അത്. അതുകൊണ്ട് തന്നെയാണ് സോൾഷേർ യുണൈറ്റഡ് ഒട്ടനവധി തിരിച്ചുവരവുകൾക്ക് സാക്ഷിയായ ക്ലബാണെന്ന് പറയുന്നത്. ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ പി.എസ്.ജിയുമായി രണ്ടു ഗോളിന് തകർന്ന യുണൈറ്റഡ് രണ്ടാം പാദത്തിൽ മൂന്ന് ഗോളുകള്‍ നേടി ക്വാർട്ടറിലേക്ക് കടക്കുകയായിരുന്നു.

അയാക്സിന്റെ ഉയർത്തെഴുന്നേൽപ്പും ഡച്ച് ഫുട്ബോളും

മൈതാനത്ത് പരന്നൊഴുകുകയായിരുന്നു അയാസിന്റെ താരങ്ങൾ. അന്ന് വരെ കണ്ട് ശീലിച്ച കളി സമവാക്യങ്ങളെ തെറ്റിക്കുന്നതായിരുന്നു ടഞ്ച് ഫുട്ബോൾ ശൈലി. അതിനെ ലോകം ‘ടോട്ടൽ ഫുട്ബോൾ’ എന്നു വിളിച്ചു. ലോക ഇതിഹാസവും അയാക്സ് താരവുമായിരുന്ന ക്രൈഫിന്റെ സങ്കൽപത്തിൽ ഫുട്ബോൾ എന്നത് ‘ശൂന്യമായ സ്ഥലം തേടിയുള്ള ഒരു നൃത്ത’മായിരുന്നു. 1966ൽ ലിവർപൂളിനെ 5–1നു മുക്കിയത് യൂറോപ്യൻ കളിത്തട്ടിലേക്കുള്ള അയാക്സിന്റെ കടന്നു വരവായിരുന്നു. 1972ലെ യൂറോപ്യൻ കപ്പ് ഫൈനൽ അയാക്സിന്റെ ടോട്ടൽ ഫുട്ബോളിന്റെ ഉച്ചഭാഷിണിയായി മാറി. ഇന്റർമിലാന്റെ കടുത്ത പ്രതിരോധം തകർത്ത് ജയിച്ചതോടെ യൂറോപ്പിലെ അജയ്യരായി അയാക്സ്.

എന്നാൽ പിന്നീട് ഹോളണ്ടിന്റെ തന്നെ പലകാരണങ്ങളാൽ അവരുടെ ശക്തി ക്ഷയിച്ചു. മെല്ലെ ഫുട്ബോൾ കളത്തിൽ മങ്ങി തുടങ്ങി. എന്നാൽ ആ ക്രൈഫിന്റെ പിൻതലമുറയുടെ തിരിച്ചുവരവാണ് യൂറോപ്യൻ രാജാക്കന്മാരായ റയലിനെ തകർത്ത് തിരിച്ചു വന്നിരിക്കുന്നത്. 20ഉം,22ഉം ശരാശരി പ്രായമുള്ള യുവതാരങ്ങൾ കളംനിറഞ്ഞ് കളിച്ചാണ് റയലിനെ ചിത്രത്തിലില്ലാതാക്കിയത്. അയാക്സിന്റെ മാത്രമല്ല ഡച്ച് ഫുട്ബോളിന്റെ തന്നെ തിരിച്ചുവരവാണിതെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്.
Adjust Story Font
16

