തല ഉയര്‍ത്തി ബാഴ്സ, റയല്‍, സിറ്റി
ബാഴ്സലോണയ്ക്കായി മെസിയും സുവാരസും ഗോള്‍ നേടി. ബെന്‍സീമയുടെ ഇരട്ടഗോളാണ് റയലിന് ജയം സമ്മാനിച്ചത്

യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളില്‍ പ്രമുഖ ടീമുകള്‍ക്ക് ജയം. ലാലിഗയില്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡുമാണ് ജയിച്ചത്. അത്‌ലറ്റികോ മാഡ്രിഡിനെ 2-0ന് ബാഴ്സ തുരത്തിയപ്പോൾ, റയല്‍ മാഡ്രിഡ് ഐബറിനെ 2-1 നും പരാജയപ്പെടുത്തി.
ബാഴ്സലോണയ്ക്കായി മെസിയും സുവാരസും ഗോള്‍ നേടി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് അത്‍ലറ്റികോ ഗോൾ മുഖം തുളച്ചുള്ള ഇരട്ട ഗോളുകൾ പിറന്നത്. കളിയുടെ 85ാം മിനിറ്റിൽ സുവാരസാണ് ആദ്യ ഗോൾ നേടിയത്. ബോക്സിന് പുറത്ത് നിന്ന് നീട്ടി അടിച്ച പന്ത് സുവാരസ് അതി മനോഹരമായി വലയിലെത്തിക്കുകയായിരുന്നു.
തൊട്ടടുത്ത മിനിറ്റിൽ തന്നെ മെസി വക ഗോളും അത്‍ലറ്റികോ വലയിലെത്തി. മൂന്ന് ഡിഫന്റർമാരെ കബളിപ്പിച്ച് കൊണ്ട് വന്ന പന്ത് മെസി
ഗോളാക്കി മാറ്റുകയായിരുന്നു.
ബെന്‍സീമയുടെ ഇരട്ടഗോളാണ് റയലിന് ജയം സമ്മാനിച്ചത്. 39 മിനിറ്റിൽ ഐബറാണ് ആദ്യം വല കുലുക്കിയത്. മാർക് കഡോണയായിരുന്നു സ്കോറർ. എന്നാൽ സിദാന് കീഴിൽ ഇറങ്ങിയ വെള്ള കുപ്പായക്കാർക്കായി രണ്ടാം പകുതിയിൽ ബെൻസിമ ഗോളുകൾ നേടുകയായിരുന്നു. ഉഗ്രൻ ഹെഡറിലൂടെയായിരുന്നു ബെൻസിമയുടെ രണ്ട്
ഗോളുകളും.
ഇറ്റാലിയന്‍ ലീഗില്‍ എ.സി മിലാനെ യുവന്റസ് 2-1ന് തോല്‍പ്പിച്ചു. എഫ്.എ കപ്പില്‍ ബ്രൈറ്റനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി ഫൈനലില്‍ കടന്നു. ഗബ്രിയേല്‍ ജീസസാണ് വിജയഗോള്‍ നേടിയത്.
Adjust Story Font
16

