Quantcast

പിടി തരാതെ പ്രീമിയര്‍ ലീഗ്; പോരാട്ടം കനക്കുന്നു

ചെൽസിയും ആഴ്സണലും യുണൈറ്റഡും നാലാം സ്ഥാനത്തിനായി ഒപ്പത്തിനൊപ്പം പോരാടുകയാണ്.

MediaOne Logo

സഹല്‍ ബാസ്

  • Published:

    28 April 2019 11:46 AM IST

പിടി തരാതെ പ്രീമിയര്‍ ലീഗ്; പോരാട്ടം കനക്കുന്നു
X

സീസണ്‍ അവസാനത്തിലേക്ക് കടക്കുമ്പോള്‍ പ്രീമിയര്‍ ലീഗില്‍ വമ്പന്മാരുടെ പോരാട്ടം കനക്കുന്നു. വമ്പന്മാരുടെ പോരാട്ടങ്ങളില്‍ വൻ അത്ഭുതപ്പെടുത്തുന്ന അട്ടിമറികള്‍ക്കും തോല്‍വികള്‍ക്കും സാക്ഷ്യം വഹിച്ച ആഴ്ച്ച കൂടിയാണ് കഴിഞ്ഞ് പോയത്.

സിറ്റിയും ലിവർപൂളും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇതിനകം ഉറപ്പിച്ചിട്ടുണ്ട്. ലീഗ് കിരീടത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ഗാർഡിയോളയുടെ സിറ്റിയും ക്ലോപ്പിന്റെ ലിവർപൂളും. എന്നാൽ മൂന്നും നാലും സ്ഥാനത്തിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രീമിയർ ലീഗിനെ ആവേശഭരിതമാക്കുന്നത്.

മൂന്നാം സ്ഥാനത്തുള്ള ടോട്ടനം സിറ്റിയുമായും വെസ്റ്റ് ഹാമുമായും പരാജയപ്പെട്ട് വിലപ്പെട്ട ആറ് പോയന്‍റ് നഷ്ടപ്പെടുത്തി യോഗ്യത ഉറപ്പിക്കാനാവാതെ വിശമിക്കുകയാണ്. എന്നാലും ആദ്യ നാലില്‍ ഉള്‍പ്പെടാന്‍ ടോട്ടനത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ നാലാം സ്ഥാനത്തിനാണ് ആവേശപോരാട്ടം നടക്കുന്നത്. ചെൽസിയും ആഴ്സണലും യുണൈറ്റഡും നാലാം സ്ഥാനത്തിനായി ഒപ്പത്തിനൊപ്പം പോരാടികൊണ്ടിരിക്കുകയാണ്.

ചെല്‍സി അവസാന മത്സരങ്ങളിൽ ലിവർപൂളുമായി പരാജയപ്പെടുകയും ബേണ്‍ലിയുമായി സമനിലയിൽ കുരുങ്ങിയും 67 പോയന്റുമായി നാലാം സ്ഥാനത്താണ്. എന്നാല്‍ ഈ അവസരത്തെ മുതലാക്കാന്‍ യുണൈറ്റഡിനോ ആഴ്സണലിനോ സാധിച്ചില്ല. ആഴ്സണല്‍ ക്രിസ്റ്റൽ പാലസുമായും വോൾവ്സുമായും പരാജയം ഏറ്റുവാങ്ങി 66 പോയന്റുമായി അഞ്ചാം സ്ഥാനത്ത് തളക്കപ്പെട്ടു. ഇന്ന് നടക്കുന്ന ചെല്‍സി യുണൈറ്റഡ് മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമായിരിക്കും.

വമ്പൻ ടീമുകളുടെ ഈ പരാജയമെല്ലാം മുതലാക്കാൻ സോൾഷേറിന്റെ ചുവപ്പ് ചെകുത്താന്മാർക്കുമായില്ല. ആഴ്സണൽ, വോൾവ്സ്, എവർട്ടൺ, സിറ്റി തുടങ്ങിയവരോടെല്ലാം തോൽവി ഏറ്റുവാങ്ങി 64 പോയിന്റുമായി ആറാം സ്ഥാനത്താണ് യുണൈറ്റഡ്. ഇന്ന് നടക്കുന്ന ചെല്‍സിയുമായുള്ള മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ യുണൈറ്റഡിന്റെ ആദ്യനാലില്‍ ഇടംപിടിക്കാനുള്ള പ്രതീക്ഷ ഏകദേശം ഇല്ലാതാകും.

പ്രമുഖ ടീമുകളെല്ലാം അടിപതറിയതിനാല്‍ എല്ലാവരുടെയും ആദ്യനാലിൽ ഉൾപ്പെടാനുള്ള പ്രതീക്ഷ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വരും മത്സരങ്ങളിലെ ജയവും മറ്റു ടീമുകളുടെ ജയപരാജയവും നിർണായകമാവുന്ന ദിവസങ്ങളിലൂടെയാണ് പ്രീമിയർ ലീഗ് കടന്നുപോകുന്നത്.

TAGS :

Next Story