പി.എസ്.ജിയുടെ തകര്‍പ്പന്‍ ജയം; നെയ്മറും എംബാപ്പെയും കളിക്കാത്തത് ‘നന്നായെന്ന്’ പരിശീലകന്‍
ഏതായാലും നെയ്മർ, എംബാപ്പെ, കവാനി എന്നിവരെല്ലാം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെതിരെ മിന്നുന്ന ജയമാണ് പി.എസ്.ജി സ്വന്തമാക്കിയത്. മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് റയലിനെ പി.എസ്.ജി തകര്‍ത്തടുക്കിയത്. ഇതിന് പിന്നാലെ വിജയത്തെ വാഴ്‍ത്തി പി.എസ്.ജി പരിശീലകന്‍ തോമസ് ടൂക്കല്‍ രംഗത്തെത്തി. നെയ്മർ, എഡിൻസൺ കവാനി, കിലിയൻ എംബാപ്പെ എന്നിവരുടെ അഭാവം പി.എസ്.ജിയെ വിജയത്തില്‍ സഹായിച്ചിട്ടുണ്ടാകുമെന്ന് ടൂക്കൽ പറഞ്ഞു.
എയ്ഞ്ചൽ ഡി മരിയയുടെ ഇരട്ട ഗോളിലൂടെയും തോമസ് മ്യൂനിയറിന്റെ ഗോളിലൂടെയും സ്പാനിഷ് ഭീമന്മാരുടെ മേല്‍ പി.എസ്.ജി ആധിപത്യം നേടുകയായിരുന്നു. മൂന്നു സൂപ്പര്‍താരങ്ങളുടെ അഭാവം മൂലം കുറഞ്ഞ സമ്മർദ്ദത്തോടെ തന്റെ ടീമിന് കളിക്കാൻ കഴിഞ്ഞുവെന്ന് ടൂക്കൽ പറഞ്ഞു.
"കവാനി, നെയ്മർ, എംബാപ്പെ എന്നിവരുടെ അഭാവം ടീമിനെ സഹായിച്ചിരിക്കാം. സമ്മർദ്ദം കുറച്ചിട്ടുണ്ടാകും, കാരണം ഈ മൂന്ന് കളിക്കാരില്ലാതെ നമുക്ക് എങ്ങനെ വിജയിക്കാനാകുമെന്ന് തെളിയിക്കുകയായിരുന്നു ടീം. നെയ്മർ, എംബപ്പെ, കവാനി എന്നിവരില്ലാത്തത് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഈ മൂവര്‍ സംഘമില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വിജയ സാധ്യത കുറവായിരുന്നു. അതുകൊണ്ട് തന്നെ സമ്മർദ്ദമില്ലാതെ കളിക്കാന്‍ മറ്റുള്ളവര്‍ക്കായി. റയലിനെതിരെ പി.എസ്.ജിയുടെ റെക്കോർഡ് മോശമായിരുന്നു. നെയ്മറിന്റെ സസ്പെൻഷനും എംബാപ്പെയ്ക്കും കവാനിക്കും പരിക്കേറ്റതും പി.എസ്.ജിയുടെ വിജയസാധ്യത വളരെയേറെ കുറച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍നിരയിലേക്ക് മൂന്നു പേരെ ഒറ്റയിടിക്ക് മാറ്റേണ്ടിയും വന്നുവെന്ന് പി.എസ്.ജി പരിശീലകന്‍ പറഞ്ഞു.
ഏതായാലും നെയ്മർ, എംബാപ്പെ, കവാനി എന്നിവരെല്ലാം സഹതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു.
Adjust Story Font
16