ഫുട്ബാൾ വെറുമൊരു കളിയല്ല, സ്നേഹമാണതിന്റെ മതം; ധനരാജിന്റെ കുടുംബത്തിനായി കൈകോർത്ത് സുനിൽ ഛേത്രിയും ഐ.എം വിജയനും
ചടുല നീക്കങ്ങൾ കൊണ്ട് ഫുട്ബാൾ മൈതാനങ്ങളിലെ ആരവം സ്വന്തമാക്കിയ ധനരാജിന്റെ വിയോഗം വലിയ വേദനയാണ് കാല്‍പന്തു മെെതാനങ്ങള്‍ക്ക് സമ്മാനിച്ചത്

ജനുവരി 26 ന് നടക്കുന്ന ഐ ലീഗ് മത്സരത്തിലെ ടിക്കറ്റ് വില്പനയിലെ വരുമാനം മുഴുവൻ കളിക്കളത്തിൽ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ധനരാജിന്റെ കുടുംബത്തിന് നൽകാനായിരുന്നു ഗോകുലം കേരള എഫ്.സി യുടെ തീരുമാനം. ഈ തീരുമാനം വന്നതോടെ തന്നെ ഫുട്ബാൾ ലോകവും കൈ കോർക്കുകയാണ്.
ആദ്യമെത്തിയത് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. മത്സരത്തിന്റെ 220 ടിക്കറ്റുകളാണ് സുനിൽ ഛേത്രി വാങ്ങിയത്. ഇത് ഏതെങ്കിലും ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾക്കോ, അല്ലെങ്കിൽ എൻ.ജി.ഒകൾക്കോ നൽകാനാണ് നിർദ്ദേശം. പിന്നാലെ എത്തി ഇതിഹാസ താരം ഐ.എം വിജയൻ. മത്സരത്തിലെ 250 ടിക്കറ്റുകളാണ് ഐ.എം വിജയൻ വാങ്ങിയത്.
ചടുല നീക്കങ്ങൾ കൊണ്ട് ഫുട്ബാൾ മൈതാനങ്ങളിലെ ആരവം സ്വന്തമാക്കിയ ധനരാജ് സെവൻസ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് ജീവൻ വെടിഞ്ഞത് ഫുട്ബാൾ താരങ്ങൾക്കും ആരാധകർക്കും വലിയ വേദനയായിരുന്നു. തുടർന്നാണ് ധനരാജിന്റ കുടുംബത്തെ സഹായിക്കാനുള്ള തീരുമാനവുമായി ഗോകുലം കേരള എഫ്.സി എത്തിയത്. 26 ന് ചർച്ചിൽ ബ്രദേർസുമായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. അന്നേ ദിവസം കോംപ്ലിമെൻററി പാസുകളും ലഭിക്കില്ല.
Adjust Story Font
16

