Quantcast

മറ്റു ജീവനക്കാരുടെ ശമ്പളം കുറയാതിരിക്കാന്‍ പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍

താരങ്ങളും പരിശീലകരും പ്രതിഫലം കുറക്കാന്‍ തയ്യാറായതോടെ മറ്റു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ റയല്‍ മാഡ്രിഡിന് സ്പാനിഷ് സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിക്കേണ്ടി വരില്ല...

MediaOne Logo

Web Desk

  • Published:

    9 April 2020 11:08 AM IST

മറ്റു ജീവനക്കാരുടെ ശമ്പളം കുറയാതിരിക്കാന്‍ പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍
X

മറ്റു ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാനും ക്ലബിനെ സഹായിക്കാനുമായി ഇരുപത് ശതമാനം വരെ പ്രതിഫലം വെട്ടിക്കുറച്ച് റയല്‍ മാഡ്രിഡ് താരങ്ങള്‍. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ടീമുകളിലെ താരങ്ങളും പരിശീലകരുമാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഇതോടെ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാതെ തന്നെ റയല്‍ മാഡ്രിഡിന് മറ്റു ജീവനക്കാരുടെ ശമ്പളം ഉറപ്പുവരുത്താനാകും. ബാഴ്‌സലോണ, ഡിപ്പോര്‍ട്ടിവോ ആല്‍വെസ്, അത്‌ലറ്റികോ മാഡ്രിഡ് തുടങ്ങിയ സ്പാനിഷ് ഫുട്‌ബോള്‍ ക്ലബുകള്‍ സര്‍ക്കാരിന്റെ ERTE പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മറ്റു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്.

കളിക്കാരും പരിശീലക സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് റയല്‍ മാഡ്രിഡിന്റെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രതിവര്‍ഷം 10% മുതല്‍ 20%വരെ പ്രതിഫലമാണ് ഓരോ കളിക്കാരനും നഷ്ടമാവുക. മറ്റു ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുന്നത് അടക്കമുള്ള നടപടികള്‍ ഒഴിവാക്കാന്‍ കളിക്കാരുടെ ഈ നീക്കം റയല്‍ മാഡ്രിഡിനെ സഹായിക്കും.

ലോകത്ത് തന്നെ കോവിഡ് ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നാണ് സ്‌പെയിന്‍. ഇവിടെ 1.48 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധിക്കുകയും 14500ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച് എട്ടിനു ശേഷം ലാ ലിഗയില്‍ മത്സരങ്ങള്‍ നടന്നിട്ടില്ല. നിലവില്‍ ഏപ്രില്‍ 26 വരെ സ്‌പെയിനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

ലാലിഗ പുനരാരംഭിക്കാന്‍ മൂന്ന് സാധ്യതകളാണ് മുന്നിലുള്ളതെന്ന് പ്രസിഡന്റ് ഹാവിയര്‍ തെബാസ് ചൊവ്വാഴ്ച്ച പറഞ്ഞിരുന്നു. ഇതെല്ലാം രാജ്യത്തെ ആരോഗ്യ അധികൃതരുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കും സംഭവിക്കുക. എത്രയും വേഗത്തില്‍ കോവിഡ് ഭീഷണി ഒഴിഞ്ഞാല്‍ മെയ് അവസാനത്തോടെ ലാലിഗ പുനരാരംഭിക്കാനാകും. സീസണ്‍ പൂര്‍ത്തിയായില്ലെങ്കില്‍ സ്പാനിഷ് ഫുട്‌ബോളില്‍ ഒരു ബില്യണ്‍ യൂറോയുടെ(ഏകദേശം 12000 കോടി രൂപ) നഷ്ടമായിരിക്കും സംഭവിക്കുക. അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മത്സരം നടത്തേണ്ടി വന്നാല്‍ 300 ദശലക്ഷം യൂറോയുടെ (ഏകദേശം 2400 കോടിരൂപ) നഷ്ടമുണ്ടാകുമെന്നും തെബാസ് പറഞ്ഞു.

TAGS :

Next Story