കശ്മീർ മനുഷ്യാവകാശ പ്രശ്‌നം; പരിഹാര നടപടി സ്വീകരിക്കേണ്ടത് അനിവാര്യമെന്ന് ബ്രിട്ടൻ
കശ്മീർ പ്രശ്നത്തിൽ ബ്രിട്ടന്റെ നയത്തിൽ മാറ്റമൊന്നുമില്ലായെന്നും മിനിസ്റ്റർ നിഗൽ അഡാംസ് പറഞ്ഞു.
കശ്മീർ വിഷയത്തിൽ അനിവാര്യമായി പരിഹാര നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് ബ്രിട്ടൻ. "ഉഭയകക്ഷി പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കാൻ ബ്രിട്ടൻ ആരുമല്ല. പക്ഷെ ഇതൊരു മനുഷ്യാവകാശ പ്രശ്നം കൂടിയാണ്'' കശ്മീരിലെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് ബ്രിട്ടനിലെ ഹൗസ് ഓഫ് പാർലമെന്റിൽ നടന്ന ചർച്ചയിൽ പങ്കെടുക്കവെ ബ്രിട്ടന്റെ ഫോറീൻ, കോമ്മൺവെൽത്ത് ആൻഡ് ഡെവലപ്മെന്റ് മിനിസ്റ്റർ നിഗൽ അഡാംസ് പറഞ്ഞു. കശ്മീർ പ്രശ്നത്തിൽ ബ്രിട്ടന്റെ നയത്തിൽ മാറ്റമൊന്നുമില്ലായെന്നും കശ്മീർ ഇന്ത്യയുടേതാണെന്ന് ബ്രിട്ടൻ ഇന്നും വിശ്വസിക്കുന്നുവെന്നും നിഗൽ അഡാംസ് കൂട്ടിച്ചേർത്തു.
കശ്മീരിന് പ്രത്യേക പദവി വിഭാവന ചെയ്തിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളഞ്ഞ ഇന്ത്യൻ ഭരണകൂടത്തിന്റെ നടപടിയും ബ്രിട്ടന്റെ പാർലമെന്റിൽ ചർച്ചയായി. കശ്മീരിൽ തടങ്കലിൽ വെച്ചിരിക്കുന്ന രാഷ്ട്രീയക്കാരെ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്നും, പ്രദേശത്ത് ഏർപ്പെടുത്തിയിരിക്കുന്ന ബ്രോഡ്ബാൻഡ് നിരോധനങ്ങൾ എടുത്തുകളയണമെന്നും ബ്രിട്ടീഷ് എം.പിമാർ ആവശ്യമുന്നയിച്ചു. ബ്രോഡ്ബാൻഡ് നിരോധനങ്ങൾ ചെറിയ രീതിയിൽ അയവ് വരുത്തുന്നുണ്ടെന്ന് അറിയാം, പൂർണ്ണമായും അവ നീക്കം ചെയ്യണമെന്നാണ് നമ്മൾ ആവശ്യപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് പാർലമെന്റിന്റെ ബാക്‌ബെഞ്ച് അംഗമായ ലേബർ പാർട്ടിയുടെ സാറാഹ് ഓവനും, ക്രോസ്സ് പാർട്ടി എം.പിമാരും ചേർന്നാണ് ചർച്ച നയിച്ചത്. കശ്മീരിൽ വേരുകളുള്ളവരാണ് ഈ എം.പിമാരിൽ പലരും. ജീവിതത്തിൽ അഭിവൃദ്ധിയും വിജയവും നേടാൻ കശ്മീരികൾക്കും അവകാശമുണ്ട്. കശ്മീരിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിനാവശ്യമായ ഇന്ത്യൻ സർക്കാരിന്റെ നയങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും നിഗൽ അഡാംസ് പറഞ്ഞു.
Adjust Story Font
16