ആണവ, മിസൈൽ പദ്ധതിയെ വിമർശിച്ച ജി.സി.സി ഉച്ചകോടി നിലപാടിനെതിരെ ഇറാൻ
ഇരു പദ്ധതികളിലും ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

ആണവ, മിസൈൽ പദ്ധതിയെ വിമർശിച്ച ജി.സി.സി ഉച്ചകോടി നിലപാടിനെതിരെ ഇറാൻ. ഇരു പദ്ധതികളിലും ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം അയൽ രാജ്യങ്ങളുമായി തുറന്ന ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കി.
സൗദിയിലെ അൽ ഉല ഉച്ചകോടിയിൽ പാസാക്കിയ പ്രമേയം ഇറാന്‍റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്. ഇറാനെതിരെ ജി.സി.സി പ്രമേയത്തിൽ ഉന്നയിച്ചത് വ്യാജ ആരോപണങ്ങളാണെന്ന് തെഹ്റാൻ കുറ്റപ്പെടുത്തി.
അബൂമൂസ ഉൾപ്പെടെ മൂന്ന് ദ്വീപുകൾ യു.എ.ഇക്ക് കൈമാറുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1971ൽ യു.എ.ഇയിൽ നിന്ന് പിടിച്ചെടുത്ത തന്ത്രപ്രധാന ദ്വീപുകൾ തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്ന് ഇറാൻ പ്രതികരിച്ചു.
അതിനിടെ, യുറേനയം സമ്പുഷ്ടീകരണം ഇരുപത് ശതമാനമായി ഉയർത്തിയ ഇറാൻ നടപടിയെ ജി.സി.സിക്കൊപ്പം ആണവ കരാറിൽ ഭാഗഭാക്കായ ഫ്രാൻസ്, ജർമനി, ബ്രിട്ടൻ എന്നീ രാജ്യങ്ങളും വിമർശിച്ചു. അപകടകരമായ നീക്കമാണിതെന്നും അവർ കുറ്റപ്പെടുത്തി. ഗൾഫിൽ സൈനിക നീക്കങ്ങളിൽ നിന്ന് അടിയന്തരമായി പിൻവാങ്ങണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രി അമേരിക്കയോടും ഇറാനോടും ആവശ്യപ്പെട്ടു.
Adjust Story Font
16

