Quantcast

ഇസ്രയേലുമായി ബന്ധം അടുത്തുവരുന്നു; ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ്റെ കാര്യത്തിൽ തീരുമാനമാകണമെന്ന് സൗദി കിരീടാവകാശി

ഇസ്രയേലുമായുള്ള യുഎസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി

MediaOne Logo

VM Afthabu Rahman

  • Updated:

    2023-09-20 23:53:24.0

Published:

20 Sep 2023 10:55 PM GMT

ഇസ്രയേലുമായി ബന്ധം അടുത്തുവരുന്നതായും ഇതുവരെ നടന്നത് മികച്ച മധ്യസ്ഥ ചർച്ചകളെന്നും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ഫലസ്തീൻ ഞങ്ങൾക്ക് പ്രധാനമാണെന്നും, ബന്ധം സ്ഥാപിക്കും മുമ്പ് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും സൗദി കിരീടാവകാശി പറഞ്ഞു. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കിരീടാവകാശിയുടെ വെളിപ്പെടുത്തൽ. ഇസ്രയേലുമായുള്ള യുഎസ് ചർച്ചകൾ അവസാനിപ്പിക്കാൻ സൗദി ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണെന്നും കിരീടാവകാശി വ്യക്തമാക്കി.

ഇസ്രയേലും സൗദിയും തമ്മിൽ ബന്ധം സ്ഥാപിക്കാൻ യുഎസ് മധ്യസ്ഥ ശ്രമം ഊർജിതമാക്കുന്നതിനിടെയാണ് യുഎസ് ചാനലായ ഫോക്സ് ന്യൂസിന് സൗദി കിരീടാവകാശിയുടെ അഭിമുഖം. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുന്നതിലേക്ക് സൗദി നിരന്തരം അടുക്കുന്നുവെന്നാണ് കിരീടാവകാശി പറഞ്ഞത്.

'നിരന്തരം ഞങ്ങൾ അടുത്ത് വരികയാണ്'. പക്ഷേ ഇതിനെല്ലാം മുമ്പ് അതിനുമുമ്പ് ഫലസ്തീൻ സൗദിയുടെ പ്രധാന വിഷയമാണ്. അതിൽ പരിഹാരം കാണണം. 'ഞങ്ങളെ സംബന്ധിച്ച് ഫലസ്തീൻ വളരെ പ്രധാനപ്പെട്ടതാണ്. ആ ഭാഗവും പരിഹരിക്കണം' അദ്ദേഹം പറഞ്ഞു. ഫലസ്തീന് മികച്ച ജീവിതം വേണമെന്നും അദ്ദേഹം ആവർത്തിച്ചു. ഇതുവരെ നടന്ന മധ്യസ്ഥ ചർച്ചകൾ നല്ല നിലയിലാണെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഫലസ്തീന് വേണ്ടി വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ തയ്യാറാണെന്നാണ് സൗദി കിരീടാവകാശി പറഞ്ഞത്. ഇത് ഇസ്രയേലിന് ഗുണമേ ഉണ്ടാക്കൂവെന്നും അദ്ദേഹം പറഞ്ഞു വെച്ചു.

'എവിടേക്കാണ് പോകുന്നതെന്ന് നമുക്ക് നോക്കാം. ഇത് ഒരിടത്ത് എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അത് ഫലസ്തീനികളുടെ ജീവിതം മെച്ചപ്പെടുത്തും. ഇസ്രയേലിന് പശ്ചിമേഷ്യയിൽ അവസരങ്ങളും ലഭിക്കും. ഇപ്പോൾ നടക്കുന്നത് ഇസ്രയേലുമായി യുഎസിന്റെ ഗൗരവമുള്ള ചർച്ചയാണ്. ശീതയുദ്ധത്തിന് ശേഷമുള്ള ചരിത്രപരമായ കരാറാകും ഇസ്രയേലുമായി പുലരാൻ പോകുന്നത്. അത് പക്ഷേ, കരാറിൽ ഫലസ്തീന് എന്ത് പരിഗണന നൽകുന്നു എന്നതിന് ആശ്രയിച്ചാകും'. കിരീടാവകാശി ആവർത്തിച്ചു.

2019ന് ശേഷം ആദ്യമായണ് സൗദി കിരീടാവകാശി ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ഇസ്രയേലുമായി ബന്ധം പുനസ്ഥാപിക്കുമ്പോൾ ലഭിക്കേണ്ട അവകാശങ്ങൾ സംബന്ധിച്ച് ഫലസ്തീനുമായും സൗദി ചർച്ച നടത്തിയിരുന്നു. ഇന്ന് ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിനിടെ യുഎസ് പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയും ഇതേ വിഷയത്തിൽ ചർച്ച നടത്തിയിട്ടുണ്ട്.

TAGS :

Next Story