"സംഘ്പരിവാർ വിരുദ്ധ നിലപാട് തുറന്ന് പറഞ്ഞു" ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ തള്ളി ഗോമതി
ചില മാധ്യമങ്ങൾ തന്നോട് അന്വേഷിക്കാതെ വാർത്തകൾ നൽകുകയാണെന്നും ഗോമതി ഫേസ്‌ബുക്കിൽ കുറിച്ചു

ബി.ജെ.പിയിൽ ചേരുമെന്ന വാർത്തകൾ തള്ളി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളർ തന്നോട് സംസാരിച്ചിരുന്നുവെന്നും അവരോട് തന്റെ സംഘ്പരിവാർ വിരുദ്ധ നിലപാട് തുറന്ന് പറഞ്ഞതായി അവർ പറഞ്ഞു. എന്നാൽ ചില മാധ്യമങ്ങൾ തന്നോട് അന്വേഷിക്കാതെ വാർത്തകൾ നൽകുകയാണെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
രാവിലെ മുതൽ എൻ്റെ ഫോണിലേക്ക് സുഹൃത്തുക്കളും ബന്ധുക്കളും അടക്കം അനേകം പേരുടെ വിളിയും വിവരാന്വേഷണവും വരുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്. എല്ലാവർക്കും അറിയേണ്ടത് ഇന്നലെയും ഇന്നുമായി വ്യത്യസ്ത മാധ്യമങ്ങളിൽ ഞാൻ ബിജെപിയിലേക്ക് പോവുന്നു എന്ന തരത്തിൽ വന്ന വാർത്തകളുടെ സത്യാവസ്ഥയാണ്. ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവർ എന്നെ മുന്നണിയിൽ ചേരാനും ഇലക്ഷന് മത്സരിക്കാനുമായി പലതവണ സമീപിച്ചു, എന്നാൽ അവരോട് എൻ്റെ സംഘപരിവാർ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞ്, അത്തരത്തിലുള്ള ചർച്ചകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കയാണ് ഞാൻ ചെയ്തത്.എന്നിട്ടും ,എന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും കൂടാതെ ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തിൽ വാർത്ത നൽകുകയാണ് മാധ്യമങ്ങൾ... നിങ്ങളെപ്പോലുള്ളവർ ദശാബ്ദങ്ങളായി നൽകുന്ന വ്യാജവാർത്തകളെക്കൂടി അതിജീവിച്ചാണ് ഗോമതി എന്ന ഞാൻ ഇന്നും ഗോമതിയായി എൻ്റെ ജനങ്ങൾക്കിടയിൽ നിൽക്കുന്നത് എന്നു മാത്രം ഓർമ്മിപ്പിക്കുന്നു
Adjust Story Font
16

