Quantcast

മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതം പരീതിന് സമ്മാനിച്ചത് സാമ്പത്തിക ബുദ്ധിമുട്ടും രോഗങ്ങളും

MediaOne Logo

admin

  • Published:

    31 May 2018 4:43 PM GMT

സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് ഇപ്പോള്‍ പരീത്

മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിനൊടുവില്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും രോഗവും കൊണ്ട് ദുരിതമനുഭവിക്കുകയാണ് തൃശൂര്‍ സ്വദേശി പരീത്. സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ പ്രതീക്ഷ ഇനി സുമനസ്സുകളുടെ സഹായങ്ങളിലാണ്.

പാസ്‌പോര്‍ട്ടും ലേബര്‍ കാര്‍ഡുമില്ലാത്ത പരീതിന് പിഴക്ക് പുറമെ ആശുപത്രിയില്‍ 2000 റിയാല്‍കൂടി അടച്ചാലേ നാട്ടില്‍ പോകാന്‍ സാധിക്കുകയുള്ളൂ. രക്തവിസര്‍ജനത്തെ തുടര്‍ന്ന് അവശനായ പരീതിനെ 40 ദിവസം മുമ്പാണ് സുഹൃത്തായ സ്വദേശി ആശുപത്രിയിലത്തെിച്ചത്... അള്‍സറിനും കിഡ്‌നിക്കുമാണ് ചികിത്സ. ഒരു മാസത്തെ ചികിത്സകൊണ്ട് ഒരുവിധം എഴുന്നേറ്റ് നടക്കാനായി. വിദഗ്ധ പരിശോധനക്കായി ഉടനെ നാട്ടില്‍ പോകണമെന്നാണ് ഡോക്ടറുടെ നിര്‍ദേശം. അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കൃത്യമായി മനസ്സിലാക്കേണ്ട ടെസ്റ്റുകളാണ് ഇനി നടത്താനുള്ളത്. ഒരാഴ്ചമുമ്പ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പണമടക്കാത്തതിനാല്‍ ആശുപത്രി വിടാന്‍ കഴിഞ്ഞിട്ടില്ല. 1989 ല്‍ സലാലയിലത്തെിയ വടക്കാഞ്ചേരി സ്വദേശി കുടുമാന്‍പറമ്പി ല്‍ രാജു സുലൈമാന്‍ എന്ന പരീത് പ്രവാസത്തില്‍ ചെയ്യാത്ത ജോലികളൊന്നുമില്ല. ഹോട്ടല്‍ മുതല്‍ ക്‌ളീനിങ് കമ്പനി വരെ നടത്തിയെങ്കിലും എല്ലാം എട്ടുനിലയില്‍ പൊട്ടി. കടം കയറി പാസ്‌പോര്‍ട്ട് പലിശക്കാരന്റെ കയ്യിലുമായി.

സഹായത്തിനെത്താന്‍ ഇദ്ദേഹത്തിന് സുഹൃത്തുക്കളോ സംഘടനക്കാരോ നാട്ടുകാരോ ഒന്നുമില്ല. അതു കൊണ്ട് തന്നെ കഴിഞ്ഞ 40 ദിവസത്തിനിടയില്‍ ഇദ്ദേഹത്തെ കാണാന്‍ ആരും ആശുപത്രിയിലത്തെിയിട്ടുമില്ല. അമ്മാവന്റെ സുഹൃത്തായ അല്‍ ഹഖിലെ അനില്‍കുമാറാണ് ഏകതുണ. സോഷ്യല്‍ ക്ലബ് വൈസ് പ്രസിഡന്റ് യു.പി. ശശീന്ദ്രന്‍ വഴി ഔട്ട്പാസിന് നല്‍കിയിട്ടുണ്ട്. തന്നെ സഹായിക്കാന്‍ ഇന്ത്യന്‍ എംബസിയോ ഏതെങ്കിലും സാമൂഹികക്കൂട്ടായ്മകളോ മനുഷ്യസ്‌നേഹികളോ മുന്നോട്ടുവരുമെന്നാണ് പരീതിന്റെ പ്രതീക്ഷ.

TAGS :

Next Story