കല്യാണ്‍ ജൂവലേഴ്‌സിനെതിരെ പ്രചാരണം; 5 ഇന്ത്യാക്കാര്‍ക്കെതിരെ ദുബൈ പൊലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കും

കല്യാണ്‍ ജൂവലേഴ്‌സിനെതിരെ പ്രചാരണം; 5 ഇന്ത്യാക്കാര്‍ക്കെതിരെ ദുബൈ പൊലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കും
ദുബൈ പബ്ലിക് പ്രോസിക്യൂഷനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്
കല്യാണ്‍ ജൂവലേഴ്‌സിന് എതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ അഞ്ച് ഇന്ത്യാക്കാര്‍ക്ക് എതിരെ ദുബൈ പൊലീസ് ക്രിമിനല്‍ നടപടി സ്വീകരിക്കും. ദുബൈ പബ്ലിക് പ്രോസിക്യൂഷനാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കല്യാൺ ജ്വല്ലേഴ്സ് തന്നെയാണ് വാർത്താകുറിപ്പിലൂടെ വിവരം പുറത്തുവിട്ടത്.
കല്യാണ്‍ ജുവലേഴ്‌സ് വിറ്റ സ്വര്‍ണ്ണാഭരണം ശുദ്ധമല്ലെന്നും വ്യാജമാണെന്നും കാണിച്ചായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം. കല്യാണ്‍ ജുവല്ലേഴ്‌സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായവരിൽ ഒരാള്‍ കുറ്റം സമ്മതിച്ചതായും മറ്റ് നാല് പേര്‍ക്കെതിരേയുള്ള അന്വേഷണം പുരോഗമിക്കുന്നതായും വാർത്താ കുറിപ്പിൽ വ്യക്തമാക്കി. യു.എ.ഇ യിലെ കല്യാണ്‍ ജുവലേഴ്‌സ് ഷോറൂമുകള്‍ സീല്‍ ചെയ്‌തെന്നും ഉടമയെ അറസ്റ്റ് ചെയ്‌തെന്നും വ്യാജ പ്രചാരണം നടന്നിരുന്നു. വ്യാജ വീഡിയോയുടെ ബലത്തിലായിരുന്നു സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം. സൈബര്‍ ക്രൈം വകുപ്പുമായി ചേർന്നാണ് ദുബൈ പൊലീസിന്റെ അന്വേഷണം.
സാമൂഹിക മാധ്യമങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ദുബൈ പൊലീസ് സ്വീകരിക്കുന്ന നടപടി അഭിനന്ദനാർഹമാണെന്ന് കല്യാണ്‍ ജുവലേഴ്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. നേരത്തെ മലബാർ ജ്വല്ലേഴ്സിനെ അപകീർത്തിപ്പെടുത്താൻ നീക്കം നടത്തിയെന്നതിന്റെ പേരിൽ ഒരു മലയാളിക്കെതിരെ നേരത്തെ ദുബൈ പൊലിസ് നടപടി സ്വീകരിച്ചിരുന്നു.
Adjust Story Font
16

